Thursday, January 22, 2009

ഉണ്ട ചോറിനു നന്ദി

ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഞാന്‍ പഠിച്ചത് പ്രീതികുളങ്ങര എല്‍ പീ സ്കൂളില്‍ ആയിരുന്നു. വീടിനടുത്ത് തന്നെ ആയിരുന്നു പ്രസ്തുത സ്കൂള്‍. ഓര്‍മ്മകള്‍ ഒത്തിരി സന്തോഷങ്ങള്‍ സമ്മാനിക്കുന്ന സുവര്‍ണ കാലം എന്ന് വേണേല്‍ പറയാം. ഞാന്‍ ആകപ്പാടെ ഇച്ചിരിയെ ഉണ്ടായിരുന്നുള്ളു. എങ്കിലും വീട് അടുത്തായതിനാലും അച്ഛന്‍ ഓഫീസിലേക്ക് സൈകിളില്‍ പാസ് ചെയ്യുന്ന റോഡ് ഉള്ളതിനാലും, കൂടാതെ എന്‍റെ മാമന്റെ വീട് സ്കൂളിന് അടുത്തായതിനാലും, സ്കൂളിന്‍റെ അടുത്തെ കട നടത്തുന്ന കുഞ്ഞുമോന്‍ ചേട്ടന്‍ അച്ഛന്റെ സുഹൃത്ത് ആയതിനാലും ചെറിയ തോതില്‍ പുലി അയിരുന്നു ഞാനും. അന്ന് നാലാം ക്ലാസ്സിലെ പുലി ആയിരുന്നു ഞൊട്ട ബിനു. അന്നേ അവന് നല്ല പൊക്കവും നല്ല തടിയും ഉണ്ടായിരുന്നു. മിക്കവര്‍ക്കും അവനെ പേടി ആയിരുന്നു. മുഷ്ടി ചുരുട്ടി നടുവിരല്‍ അല്പം പുറത്തേക്ക് തള്ളി ഞൊട്ട ഇടുന്ന സ്റ്റൈലില്‍ അവന്‍ നടുവിന് ഇടിക്കും. മുടിഞ്ഞ വേദന ആണ്. ഞാന്‍ വരുന്നതിനു മുന്നേ അവന്‍ ആ സ്കൂളില്‍ ഉണ്ട്. അളിയന്റെ പരിപാടി സ്കൂള്‍ administration ആണ്‌. എന്ന് വച്ചാല്‍ കഞ്ഞിപ്പുര കാക്കല്‍, ചെടികളുടെ ഇന്‍ ചാര്‍ജ്, കിണറ്റില്‍ തൊട്ടി പോയാല്‍ എടുക്കല്‍, അടുത്ത വീട്ടിലെ മാവിലെ കശുവണ്ടി എണ്ണി തിട്ടപ്പെടുത്തല്‍, പറ്റും എങ്കില്‍ കുഞ്ഞുമോന്റെ കടയില്‍ വൈകിട്ട് കൊടുത്തു ഫിനാന്‍സ് മെച്ചപെടുത്തല്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഉള്ള administrator. ഞാന്‍ രണ്ടാം ക്ലാസ്സ് ജയിച്ചു മൂന്നില്‍ വന്ന സമയം. (ചുമ്മാ ജയിപ്പിച്ചു വിട്ടു). അന്ന് നാലാം ക്ലാസ്സിലെ ആള്‍ക്കാര്‍ ആണ് സീനിയേര്‍സ്. (പ്രീ ഡിഗ്രി കാര്‍ക്ക് ഡിഗ്രീക്കാര്‍ സീനിയേര്‍സ് എന്ന പോലെ).

ഈ ഞൊട്ട ബിനുവിനു പണ്ടേ എന്നെ ഇഷ്ടമല്ല. തരം കിട്ടുമ്പോള്‍ ഇവന്‍ എന്നെ ഉപദ്രവിക്കും. എന്‍റെ മാമന്‍റെ വീട് സ്കൂളിന് അടുത്താണ് . ഉച്ചക്ക് ഞാന്‍ എന്‍റെ കൂട്ടുകാരുമായി അവിടെ ചെന്നു അവിടുത്തെ പേരക്ക, ചാമ്പക്ക, എന്നിവ അണ്ണാന്‍ കാലി ആക്കുന്നതിനു മുന്നേ കാലിയാക്കുക. അമ്മായിയുടെ കണ്ണ് വെട്ടിച്ച് കശുവണ്ടി പറിച്ചു സ്കൂളിന്‍റെ വെളിയില്‍ നില്ക്കുന്ന എന്‍റെ ഉറ്റ സുഹൃത്ത് ഊഞ്ഞാല്‍ ഗിരിഷിനു എറിഞ്ഞു കൊടുക്കുക, അമ്മായി ഞാന്‍ മാവേല്‍ ഇരിക്കുന്ന കണ്ടാല്‍ പതുക്കെ താഴെ ഇറങ്ങി ഇന്നസെന്റ് ആയി "കശുമാങ്ങാ ഇറുക്കാന്‍ കേറിയതാ" എന്ന് പറഞ്ഞു കൂളായി പോരുക, (അമ്മായി പോക്കറ്റ് പരിശോധിച്ചാല്‍ ഉണ്ട കിട്ടും, ഉണ്ട ........ കിട്ടും) പറ്റുമെങ്കില്‍ അമ്മായി അകത്തു കടയില്‍ കൊടുത്തു കാശു മേടിക്കാന്‍ വയ്ക്കുന്ന കശുവണ്ടിയും അടിച്ച് മാറ്റുമായിരുന്നു. എന്നിട്ട് അല്പം ദൂരയുള്ള ശ്രീധരന്‍ അപൂപ്പന്റെ കടയില്‍ കൊടുത്തു കോല്‍ ഐസ് തിന്നുക. (കുഞ്ഞുമോന്‍ ചേട്ടന്റെ കടയില്‍ കൊടുത്താല്‍ പുള്ളി ഉടന്‍ ക്രൈം ബ്രാഞ്ച് ആയി മാറും, പിന്നെ കേസ് സി ബി ഐക്ക് വിടും. പിന്നെ അച്ഛന്റെ അമ്മയുടെ വക ഡമ്മി പരീക്ഷണം, ഉരുട്ടല്‍, ഇത്യാദി കലാപരിപാടികള്‍ അരങ്ങേറും, അത് പേടിച്ചിട്ടല്ല, പിന്നെ അമ്മായി അടിച്ചതിന്റെ അകത്തു കേറ്റില്ല, ഫിനന്ഷ്യല്‍ ക്രിസിസ് ഉണ്ടാവും, സാമ്പത്തിക നില തകരാറില്‍ ആവും)

ഒരിക്കല്‍ ഞാന്‍ സ്കൂള്‍ എല്ലാം വിട്ടു വളപ്പിലെ മാമന്‍റെ വീട്ടില്‍ നിന്നും പാല് വാങ്ങാന്‍ പോയി. സ്കൂള്‍ ക്രോസ് ചെയ്തു വേണം പോകാന്‍. പാലും വാങ്ങി തിരിച്ചു സ്കൂളിന്‍റെ ഓടില്‍ ഇരിക്കുന്ന പ്രാവിനെ കല്ലെറിഞ്ഞു ഞാന്‍ വീടിലേക്ക്‌ പോകുന്ന നേരം. അന്ന് ഇന്നത്തെ പോലെ സ്കൂളിന് മതിലോ വേലിയോ ഒന്നും ഇല്ലാ. ചുമ്മാ ഒരു രസത്തിനു ഞാന്‍ സ്കൂളില്‍ കയറി. അന്നേരം ടീച്ചേര്‍സ് റൂമിന്റെ അടുത്ത് നിന്നും ഭയങ്കര സൌണ്ട്. ഞാന്‍ പതിയെ വര്‍ധിച്ച ആകാംഷയോടെ അടഞ്ഞിരുന്ന വാതില്‍ കൂടി നോക്കി. അകത്തു ഞൊട്ട ബിനുവിന്റെ നേതൃത്തത്തില്‍ സ്കൂളില്‍ കളിക്കാനുള്ള നാടകത്തിന്‍റെ റിഹേഴ്സല്‍ നടക്കുന്നു. കുറച്ചു സീനിയര്‍ ടീം ആന്‍ഡ് ജൂനിയര്‍ ടീം കുറെ ബെഞ്ച്‌ കൂട്ടിയിട്ട്‌ നാടകത്തിന്റെ തട്ട് പോലെ ആക്കി അതിന്‍റെ മുകളില്‍ നില്‍പ്പുണ്ട്‌. ദാസപ്പന്‍ സാറിന്‍റെ ചെയറില്‍ ബിനു ഒരു ബുക്കും ആയി ഇരിക്കുന്നു. കൈയില്‍ ഒരു ശീമ കൊന്നയുടെ പത്തല്‍ പിടിച്ചിട്ടുണ്ട്. മുടിഞ്ഞ ഡയലോഗ് ആകാശത്തില്‍ പറന്നു കളിക്കുന്നു. ആകാംഷ കൂടി ഞാന്‍ വാതില്‍ തള്ളിയതും വിജാഗിരി ഇളകി ഇരുന്ന വാതില്‍ ഫ്രണ്ട്സ് സിനിമയില്‍ അലമാര വീണ പോലെ ഒറ്റ വീഴ്ച. ഒണ്‍ലി വണ്‍ സൈഡ്. എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. കൈയില്‍ പാല്‍ പാത്രവുമായി ജൂനിയര്‍. ഞാന്‍ ആകെ വിരണ്ടു. വാതില്‍ പൊളിച്ചതിന് അടി കിട്ടും എന്ന് പേടിച്ചിട്ടല്ല. ബിനുവിന്റെ നോട്ടം എന്റെ സപ്ത നാഡികളും തളര്‍ത്തി കളഞ്ഞു.

എനിക്കിട്ടു രണ്ടെണ്ണം പണ്ടേ തന്നം എന്ന് കരുതിയിരുന്ന അവന്‍ കൈയിലെ വടിയുമായി ചാടി വന്നു. ഞാന്‍ പുറകോട്ടു ഓടിയതും പാല്പത്രവുമായി താഴെ. ബിനു പുറകെ, അങ്ങോട്ടും ഇങ്ങോട്ടും മല്‍പിടുത്തം ആയി. ഞാന്‍ ആവുന്ന കരഞ്ഞു പറഞ്ഞു എന്നെ തല്ലല്ല് ഇനി എങ്ങനെ ചെയില്ല എന്ന്. അള മുട്ടിയാല്‍ ചേരയും കടിക്കില്ലേ, ഞാന്‍ ഒരു വിധത്തില്‍ ഓടി കഞ്ഞിപുരയില്‍ കയറി. കാലില്‍ തടഞ്ഞത് ഒരു വിറകിന്റെ കഷ്ണം. അവന്‍ ആണെന്കില്‍ വിടുന്ന ഭാവം ഇല്ല. കരച്ചിലും, ദേഷ്യവും, അപമാനവും എല്ലാം ഒരു നിമിഷം കൊണ്ടു വിറകില്‍ ആവാഹിച്ചു കൊടുത്തു ഒരെണ്ണം നെറ്റിക്ക് നോക്കി. ആദ്യം ഒരു വെളുത്ത പാടു അവന്റെ നെറ്റിയില്‍ പ്രത്യക്ഷപെട്ടു. പിന്നെ ദേ ചോര വരാന്‍ തുടങ്ങി. നെറ്റിയില്‍ പൊത്തി പിടിച്ചു അവന്‍ നിലത്തു ഇരുന്നു. ഞാന്‍ അടിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചില്ല. അതോടെ അളിയന്‍ പൂച്ചയായി കരയാന്‍ തുടങ്ങി.

ഇവന്റെ കരച്ചില്‍ കെട്ട് ബാക്കി എല്ലാരും ഓടി എത്തി. ആരും എന്നെ തല്ലിയില്ല, കിരീടത്തിലെ മോഹന്‍ലാലിന്‍റെ ഇഫക്ട് ആയി എനിക്ക്. അങ്ങനെ ഇവനെ പൊക്കി എടുത്തു നേരെ ലൂര്‍ദ് ഹോസ്പിറ്റലില്‍ പോയി. വലിയ കുഴപ്പമില്ലായിരുന്നു. മുറിവൊക്കെ മരുന്ന് വച്ചു കെട്ടി അവനെ വീട്ടില്‍ കൊണ്ടാക്കാന്‍ ചെന്നു. അപ്പോള്‍ എനിക്ക് പേടിയായി ഇവന്‍ പുലിയാണ് എങ്കില്‍ ഇവന്റെ അച്ഛന്‍ എന്താവും. ഞാന്‍ പറഞ്ഞു "ബിനു നിന്റെ അച്ഛന്‍ എന്നെ തല്ലുമോ" അവന്‍ എന്റെ കൈയില്‍ പിടിച്ചിട്ടു പറഞ്ഞു. "എടാ എന്റെ ചെറുപ്പത്തിലെ എന്റെ അച്ഛനും അമ്മയും മരിച്ചു പോയി, എന്റെ ചേട്ടന്‍ ആണ് എന്നെ വളര്‍ത്തിയത്‌, അച്ഛനും അമ്മയും ഇല്ലാത്തതിന്റെ കുഴപ്പം ആയിരിക്കാം ഞാന്‍ എങ്ങനെ ആയതു." എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ഞാന്‍ അവനെ കെട്ടി പിടിച്ചു കരഞ്ഞു പോയി. വീട്ടില്‍ ചെന്നപ്പോള്‍ അവന്റെ ചേട്ടന്‍ & ചേട്ടത്തി ചോദിച്ചു കാര്യങ്ങള്‍. അവന്‍ പറഞ്ഞു നാടകത്തിന്റെ റിഹേഴ്സല്‍ നടന്നപ്പോള്‍ ബെഞ്ച്‌ ഒടിഞ്ഞു വീണത്‌ ആണ് എന്ന്. ഞാന്‍ അവനെ ആക്കി വീട്ടില്‍ വന്നു അമ്മയോട് പാല് കളഞ്ഞു പോയത് ഉള്‍പ്പടെ കമ്പ്ലീറ്റ്‌ കാര്യങ്ങള്‍ പറഞ്ഞു. അമ്മ പറഞ്ഞു "നാളെ നീ ഉച്ചക്ക് ഉണ്ണാന്‍ വീട്ടില്‍ വാ, അവനെയും വിളിച്ചോ". എനിക്ക് പക്ഷെ ഒരു പേടിയുണ്ടായിരുന്നു. ഇനി അവന്‍ സ്കൂളില്‍ വച്ചു വീണ്ടും പ്രതികാരം തീര്‍ക്കാന്‍ തല്ലുമോ എന്ന്. പിറ്റേന്ന് സ്കൂളില്‍ എത്തി, ബിനു നേരത്തെ വന്നു, ഒരു ബെന്ചിന്റെ കാല് ഓടിച്ചിട്ട്‌ എന്നും, സത്യം അറിയാവുന്ന എല്ലാരേയും ഭീഷണി പെടുത്തി, ആരോടും ഒന്നും പറയരുത് എന്നും, ടീച്ചറും മറ്റും ചോദിച്ചപ്പോള്‍ ബെഞ്ച്‌ ഒടിഞ്ഞു വീണതാണെന്നും ഉള്ള കാര്യങ്ങള്‍ പറഞ്ഞതായി ഞാന്‍ കാക്ക സുര പറഞ്ഞു അറിഞ്ഞു. എന്നെ കണ്ടു ബിനു ഓടി വന്നു. ഞാന്‍ പറഞ്ഞു "അമ്മ ഇന്നു നിന്നോട് ഉച്ചക്ക് വീട്ടില്‍ വരാന്‍ പറഞ്ഞു, നീ വരുമോ" അവന്‍ വരാമെന്ന് ഏറ്റു. ഉച്ചക്ക് ബെല്ലടിക്കാന്‍ ഞാന്‍ കാത്തിരുന്നു (തുടരും)

Thursday, January 8, 2009

പരശുരാമന്റെ മഴുവും നമ്പോലനും

ഇതൊരു സംഭവ കഥയാണ്. നമ്പോലന്‍ എന്ന് പറയുന്ന എന്റെ ഒരു സുഹൃത്ത് നാട്ടില്‍ ഉണ്ട്. ബാല മംഗളത്തിലെ നമ്പോലന്‍ എന്ന കഥ പത്രം അവനെ കണ്ടാണ്‌ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ സൃഷ്ടി ച്ചത് എന്ന് തോന്നുമാറുള്ള രൂപ സാദ്രിശ്യം അവനെ നാട്ടിലെ ഹീറോ ആക്കി മാറ്റി. ആശാന്‍ നല്ലൊരു കലാകാരന്‍ കൂടി ആണ്. നല്ല മനോഹരമായി ചിത്രങ്ങള്‍ വരക്കും. ഗണപതിയെ വരച്ചാല്‍ ഹനുമാനും ശിവനെ വരച്ചാല്‍ കാളിയുടെ രൂപവും ഒക്കെ ആയി പോകുന്നത് അവന്റെ കുറ്റമല്ല നമ്മള്‍ക്ക് ഭാവന ഇല്ലാഞ്ഞിട്ടാണ് എന്ന് വരെ ആശാന്‍ പറഞ്ഞു കളയും. ഇവന്റെ പിതാവ് ഒരു ആര്‍ട്ടിസ്റ്റ് ആണ്. അദ്ദേഹം നല്ലൊരു ചിത്ര കാരന്‍ ആണെന്കിലും ഇവന്‍ അതിന്റെ ഏഴ് അയലത്ത് വരില്ല.

ഒരിക്കല്‍ സിധപ്പായി (നിര്‍മാതാവ് ഓഫ് നമ്പോലന്‍) ഒരിക്കല്‍ പരശുരാമനെ ഏതോ ഒരു പരിപാടിക്ക്‌ വേണ്ടി വരച്ചു കൊണ്ടിരിക്കുന്ന നേരം, എന്തോ അത്യാവിശ്യത്തിന് പുള്ളി പുറത്തേക്ക് പോയി. അന്നേരമാണ് രണ്ടെണ്ണം വിട്ടേച്ചു ഞങ്ങള്‍ അവന്റെ വീട്ടില്‍ ലാന്‍ഡ്‌ ചെയ്തത്. അമ്പല മുറ്റത്തെ ആല്‍ തറയില്‍ കാറ്റു പിടിച്ചപോലെ ഞങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ ചുമ്മാ പറഞ്ഞു "അളിയാ ഇതില്‍ ഒരു സാധനം വരച്ചിട്ടിലാ നിന്റെ അച്ഛന്‍." നമ്പോലന്‍ പടത്തില്‍ ഒന്നു സൂക്ഷിച്ചു നോക്കി. യെസ് സം തിംഗ് മിസ്സിംഗ്‌. പരശുരാമന്റെ ആയുധം ഇല്ല. ഞങ്ങള്‍ എല്ലാവരും കൂടി പറഞ്ഞു "അളിയാ നീ ഇതു കമ്പ്ലീറ്റ്‌ ചെയ്യ്. നിന്റെ കഴിവ് കാണിക്കാന്‍ പറ്റിയ അവസരം. അച്ഛനും ഹാപ്പി ആവും. ഫുള്‍ ക്രെഡിറ്റ് നിനക്ക്‌". പക്ഷെ അളിയന് പരശുരാമന്റെ ആയുധം വലിയ പിടിയില്ല. അവന്‍ ചോദ്യഭാവത്തില്‍ ഞങ്ങളെ നോക്കി. ഉടന്‍ അമ്പലക്കാടന്‍ ഒരു നിര്‍ദേശം വച്ചു, "അത് ഞാന്‍ പറഞ്ഞു തരാം. അങ്ങനെ നമ്പോലന്‍ സംഭവം അമ്പലക്കാടന്റെ captaincy-യില്‍ ഓരോ നിര്‍ദേശം അനുസരിച്ച് നല്ല ഫുള്‍ പാമ്പായി അവന്‍ വരച്ചു തീര്ത്തു. എന്നിട്ട് ശിക്കാരി ശംഭു നിക്കണ പോലെ ഒന്നു നിന്നു പടത്തെ നോക്കി. ഞങ്ങള്‍ എല്ലാരും കൈയടിച്ചു.

അങ്ങനെ പടത്തിന്റെ മുകളില്‍ തുണിയും ഇട്ടു ഞങ്ങള്‍ പലവഴിക്ക് പിരിഞ്ഞു. പിറ്റേ ദിവസം വലിയ ഒച്ചയും ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കണ്ണും തിരുമ്മി പുറത്തേക്ക് വരുമ്പോള്‍ അമ്പലക്കാടന്‍ എന്റെ മുന്‍പില്‍ കൂടി ഒരു മിന്നല് പോലെ പാഞ്ഞു പോകുന്നു. എനിക്കൊന്നും മനസിലായില്ലാ. പെട്ടന്ന് നമ്ബോലനും ഒരു മിന്നലെ പോലെ പായുന്നു. അപ്പോള്‍ എനിക്ക് ഏകദേശം ഓര്‍മ്മ വന്നു. ഇതു പരശുരാമന്‍ വിഷയം ആണ്. ഞാന്‍ ബഹളം നടക്കുന്ന നമ്ബോലന്റെ വീട്ടില്‍ ചെന്നു. സിധപ്പയുടെ വീട്ടില്‍ കുറച്ചു ആളുകള്‍. അത് ശരി ക്ലബ്ന്റെ ആള്‍ക്കാര്‍ പടം കൊണ്ടു പോകാന്‍ വന്നതാണ്‌. ക്ലബ്ബിന്റെ സെക്രട്ടറി തമ്പി അണ്ണന്‍ മുണ്ടൊക്കെ മടക്കി കുത്തി കുറെ തെറിയും വിളിക്കുന്നു. എന്നിട്ട് പറയുന്നു "മക്കള്‍ എങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും" പക്ഷെ അവര്‍ എന്തിനാണ് ചൂടാവുന്നത്. സിധപ്പായി തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്നു. എന്നെ കണ്ടതും പുള്ളി ആന ഇടഞ്ഞോടി വന്നപോലെ ഒരു വരവ്. ചുമ്മാതല്ല ദവന്മാര്‍ ഓടിയത്. സിധപ്പായി ചോദിച്ചു "കുറുപ്പേ നീ ഉണ്ടായിരുന്നൊ ഇന്നലെ, കണ്ടില്ലേ ഇതേല്‍ കാണിച്ചിരിക്കുന്നെ, എപ്പോള്‍ ദേ ഇവരുടെ തെറിയും കേള്‍കേണ്ടി വന്നു. നിങ്ങള്‍ക്കറിയാമോ ഒരിക്കല്‍ ഞാന്‍ സരസ്വതിയെ വരച്ചു വച്ചപ്പോള്‍ കഴുത്തേല്‍ പാമ്പിനെ വരച്ച ദുഷ്ടനാണ്‌ അവന്‍"" ഞാന്‍ പറഞ്ഞു "അതിനിപ്പോള്‍ എന്താ പറ്റിയെ അവന്‍ ഒരു മഴു അല്ലെ വരച്ചോളൂ. നിങ്ങളെ ഹെല്പ് ചെയ്തതല്ലേ" പുള്ളി കൈയിലിരുന്ന ബ്രഷ് നിലത്തു എറിഞ്ഞു പറഞ്ഞു. "നീ ആ പടത്തില്‍ നോക്ക്, ഇതാണോ പരശുരാമന്റെ മഴു *&^%$#@" പടത്തില്‍ നോക്കിയ ഞാനും ഒന്നു ഞേട്ടി പോയി. പരശുരാമന്റെ കൈയില്‍ ഒരു തകര്‍പ്പന്‍ കോടാലി. ഒരു കയറിന്റെ കുറവ് മാത്രം.

ഞാനും നൂറേല്‍ പറന്നെന്നു പ്രത്യേകം പറയണ്ടല്ലോ. എന്റെ വീടിനു കിഴക്ക് പുറത്തെ കണ്ടത്തില്‍ നമ്ബോലനും അമ്പലക്കാടനും പൊരിഞ്ഞ ഇടി. ഞാന്‍ ചെന്നു പിടിച്ചു മാറ്റി. നമ്പോലന്‍ ചീറി കൊണ്ടു പറഞ്ഞു. "എടാ കുറുപ്പേ ഇന്നു രാവിലെ അച്ഛന്‍ എന്നെ പട്ടിക കഷ്ണതിനാണ് അടിച്ച് എഴുനെല്‍പ്പിച്ചത്. ഇവന്‍ പറഞ്ഞതല്ലേ ഇവന് മഴു അറിയാമെന്ന്." ഞാന്‍ ചോദിച്ചു "എടാ അമ്പലക്കാട, നിയല്ലേ പറഞത് അറിയാമെന്ന്. അവന്‍ ദയനിയമായി പറഞ്ഞു "കുറുപ്പേ എനിക്കി മഴു അത്ര പിടിയില്ലായിരുന്നു, പിന്നെ നിങ്ങളോട് പറഞ്ഞു പോയല്ലോ എന്നോര്‍ത്ത് ഇരിക്കുമ്പോള്‍ ഇവന്റെ അടുക്കളയുടെ അരികില്‍ കോടാലി ഇരിക്കുന്നത് കണ്ടു. പിന്നെ അത് നോക്കിയാണ് ഇവന് പറഞ്ഞു കൊടുത്തെ. ഒരര്‍ത്ഥത്തില്‍ ഇതെല്ലം സാധനം ഒന്നല്ലേ, ഇച്ചിരി നീളം കൂടുതല്‍ ഉണ്ടെന്നല്ലേ ഉള്ളു." അത് കേട്ടതും നമ്പോലന്‍ ഒന്നു ശാന്തനായി എന്നെ നോക്കി പറഞ്ഞു "ശരിയല്ലേ നമ്മള്‍ക്ക് അച്ഛനോട് പറഞ്ഞാലോ, വേണേല്‍ ക്ലബ്ബിന്റെ നടത്തിപ്പുകാരന്‍ തമ്പി അണ്ണനോടും പറയാം. ഞാന്‍ തലേല്‍ കൈ വച്ചു ഇരുന്നു പോയി, എന്നിട്ട് പറഞ്ഞു "നമ്പൂ നീ എളുപ്പം വീട്ടില്‍ ചെല്ല് അവിടെ ക്ലബ്ബിന്റെ നടത്തിപ്പുകാരന്‍ തമ്പി അണ്ണന്‍ നിന്റെ അച്ഛനിട്ട് ഇടി തുടങ്ങി, എന്നതാടാ ഇതു പരശുരാമന്‍ മരം വെട്ടാന്‍ പോകുവാണോ" എന്ന് ചോദിച്ചു കൊണ്ടു."