Wednesday, August 5, 2009

എന്‍റെ പച്ച പട്ടു പാവാട

പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഒരു വിധത്തില്‍ പ്രീ ഡിഗ്രിക്ക് അഡ്മിഷന്‍ തരമാക്കി ഇനിയാണ് അടിച്ചു പൊളി എന്ന വിശ്വാസത്തില്‍ ആണ് എസ് എന്‍ കോളേജിലേക്ക് വലതുകാല്‍ വച്ച് കയറിയത്. ഗ്രൂപ്പ്‌ തേര്‍ഡ്. ഒരു പാട് നല്ല സുഹൃത്തുകളെ കിട്ടിയ കലാലയ ഓര്‍മകള്‍ അന്നും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കലവൂരില്‍ നിന്നും ബസില്‍ തൂങ്ങി പോകുക, അഥവാ ആളുകൂടുതല്‍ ആണെങ്കില്‍, പുറകിലെ കോണിയില്‍ തൂങ്ങുക, ബസിനുള്ളില്‍ കടന്നു കൂടിയാല്‍ ബെല്ലടിക്കുക, കണ്ടക്ടര്‍ ജാഡ കാണിച്ചാല്‍, ബെല്ലിന്റെ ചരട് കെട്ടിയിടുക, ഒടുവില്‍ പാതി വഴിയില്‍ വണ്ടി നിര്‍ത്തിയിട്ട്‌ ഭ്രാന്ത് പിടിച്ച ഡ്രൈവര്‍ പോലീസിനെ വിളിക്കുമ്പോള്‍ മാപ്പ് പറഞ്ഞു "കണ്ട്ക്ടര്‍ സാറിനും നാരായണം, പിന്നെ ഡ്രൈവര് ചേട്ടനും നാരായണം" എന്ന പാട്ടും പാടി വീണ്ടും കോളേജിലേക്ക് യാത്ര തുടരുക ഇതൊക്കെ ആണ് അന്നത്തെ പതിവുകള്‍. പക്ഷെ ആദ്യത്തെ രണ്ടു മാസമേ നടന്നുള്ളൂ ഈ ആക്രാന്തം. എസ് എന്‍ കോളേജിന്റെ മുന്നിലെ വില്ലേജ് ഓഫീസിലേക്ക് അച്ഛന്‍ സ്ഥലം മാറി വന്നതോടെ തീര്‍ന്നു എല്ലാം. കാരണം കോളേജിലോ ബസിലോ എന്ത് കാണിച്ചാലും ന്യൂസ്‌ ഉടന്‍ അച്ഛന്റെ ചെവിയില്‍ എത്തിയിരിക്കും, അല്ലേല്‍ എത്തിച്ചിരിക്കും. അതിനാല്‍ വളരെ സൂക്ഷിച്ചാണ് പോക്കും വരവും പഠനവും. ഇത് എല്ലാം കഴിഞ്ഞു വൈകിട്ട് ട്യൂഷന് പോണം പ്രീമിയര്‍ കോളേജില്‍. കലവൂരില്‍ ബസ്‌ ഇറങ്ങി വിശന്നു കത്തുന്ന വയറുമായി ട്യൂഷന് പോയി ഇരിക്കുന്ന ഒരു അവസ്ഥാ, ഹോ അതും കഴിഞ്ഞു 6 മണിയാവും വീട്ടില്‍ ചെല്ലുമ്പോള്‍. അന്നേരമാണ് എന്തേലും തിന്നാന്‍ കിട്ടുന്നെ. അതും അമ്മയുടെ വക സീ ബി ഐ വക ചോദ്യങ്ങള്‍ നേരിട്ടതിനു ശേഷം.

അന്ന് എന്റെ വീടിന്റെ അടുത്തുള്ള മിക്ക ചേട്ടന്മാരും എസ് എന്‍ കോളേജില്‍ ഉള്ളത് കൊണ്ടും, അച്ഛന്റെ ഓഫീസ് നേരെ വാതുക്കല്‍ തന്നെ ഉള്ളതിനാലും, അധികം പ്രശ്നങ്ങള്‍ കോളേജില്‍ നേരിട്ടിരുന്നില്ല, മാത്രമല്ല എസ് എഫ്‌ ഇയ്യുടെ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. (ഇല്ലേല്‍ ഇടി കിട്ടുമല്ലോ) അങ്ങനെ വിജയകരമായി ഞാന്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ഫസ്റ്റ് ഇയര്‍ പിള്ളേരെ പരിചയപെടാന്‍ ഇനിയാണ് അവസരം. പുതിയ ബാച്ചിലെ പിള്ളേര്‍ എത്താന്‍ തുടങ്ങി. ഓരോ ഗ്രൂപ്പിലും പോയി പെണ്‍ പിള്ളേരെ ടീം ആയി പരിച്ചയപെടുക എന്നിട്ട് തിരിച്ചു പോകുക. അല്ലാതെ റാഗ്ഗിംഗ് ഒന്നുമല്ലോ കേട്ടോ. നിര്‍ദോഷമായ ഒരു പരിചയം പുതുക്കല്‍, അത്ര തന്നെ. അന്ന് പെണ്‍കുട്ടികളെ പരിചയപെടുന്നതിനു മുന്‍പ് അവരുടെ പുസ്തകങ്ങള്‍ നേരത്തെ വായിച്ചു നോക്കി, അഥവാ അച്ഛന്റെ പേര് ചേര്‍ത്തിട്ടുള്ള പേര് ആണെങ്കില്‍ കേറി മുട്ടാന്‍ പറ്റും. ഉദാഹരണത്തിന് ഒരു പെണ്‍കുട്ടിയുടെ പേര് "സുമിത്ര ബാലചന്ദ്രന്‍" എന്നാണ് എന്ന് കരുതുക. പരിചയപെടല്‍ ഇപ്രകാരം ആവും.
"എന്താ പേര്"
സുമിത്ര
"വീട് എവിടാ"
മുഹമ്മ
"മുഹമ്മ എവിടെ"
അങ്ങനെ ചുമ്മാ അവിടെ ഒരു പെട്ടികട നടത്തുന്ന രാഘവന്‍ ചേട്ടനെ അറിയുമോ, തുണികട നടത്തുന്ന ജോസ് ചേട്ടനെ അറിയുമോ എന്നൊക്കെ ചോദിച്ചു കത്തി കേറും,
അങ്ങനെ ലാസ്റ്റ് ചോദിക്കും, "ഒരു ബാലചന്ദ്രന്‍ ചേട്ടനെ അറിയാമോ", (ചില പെണ്‍കുട്ടികളുടെ ബുക്കില്‍ വീട് പേരും കാണും, അങ്ങനെ എങ്കില്‍ എളുപ്പമാവും കാര്യങ്ങള്‍).
"പൂവള്ളിലെ ബാലചന്ദ്രന്‍ മാഷ്, അറിയുമോ?
"അയ്യോ അതെന്റെ അച്ഛനാ"
"അയ്യോ ബാലെട്ടെന്റെ മോളാണോ, എന്റെ ദൈവമേ നേരത്തെ പറയണ്ടേ"
അങ്ങനെ പോവും കാര്യങ്ങള്‍, പിന്നീടാണ് അവര്‍ക്ക് മനസിലാവുന്നത് പറ്റിയ അമളി, അപ്പോളേക്കും സൌഹൃദം ഉടലെടുതിരിക്കും, അല്ലേല്‍ ലൈന്‍ ആവും.

അങ്ങനെ ഒരു ദിവസം, കോളേജില്‍ നിന്നും കലവൂര് ബസ്‌ ഇറങ്ങി, ബീ എസ് എ എന്ന മയില്‍ വാഹനം ചന്തിയില്‍ ഉറപ്പിച്ചു നേരെ ട്യൂഷന്‍ ക്ലാസ്സ്‌. അവിടെ ചെന്ന് സൈക്കിള്‍ എല്ലാം ഒതുക്കി വച്ച് നേരെ ക്ലാസ്സിലേക്ക് നടന്നു. ഫസ്റ്റ് ഇയര്‍ ക്ലാസ്സിന്റെ മുന്നിലൂടെ പാസ്‌ ചെയുമ്പോള്‍ ഒരു പെണ്‍കൊടി തനിച്ചിരുന്നു എന്തോ എഴുതുന്നു, പച്ച പട്ടുപവട ആന്‍ഡ്‌ ബ്ലൌസ്, ഐശ്വര്യം ഉള്ള മുഖം. കണ്ടപ്പഴേ ഉറപ്പിച്ചു ഇവള്‍ എന്റെ പെണ്ണ് തന്നെ. (ഈ പട്ടുപാവാട എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്). എന്റെ ക്ലാസ്സില്‍ വന്നു നോക്കി ആരും വന്നിട്ടില്ല. ഞാന്‍ പുസ്തകം എല്ലാം കൊണ്ട് വച്ച് പതിയെ ഇവളുടെ ക്ലാസ്സില്‍ വന്നു. എന്നിട്ട് ചോദിച്ചു "എന്താ എഴുതുന്നെ,"
"അത് കുറച്ചു നോട്ട് ആണ്, ഇന്നലെ കോളേജില്‍ പോയില്ല, ഇത് കൂട്ടുകാരിയുടെ ആണ്, നാളെ കൊടുക്കണം, അതാ ഇവിടിരുന്നു എഴുതുന്നെ".
ഞാന്‍ അങ്ങനെ ചുറ്റി പറ്റി നിന്ന് അവളുടെ മറ്റൊരു ബുക്ക്‌ സൂത്രത്തില്‍ എടുത്തു മറിച്ച് നോക്കി. അതില്‍ അവളുടെ പേര് "ശ്രീദേവി ശ്രീനിവാസന്‍" എന്ന് കണ്ടു. (ഫാറ്റ്‌ ഫ്രീയിലെ ഡോക്ടര്‍ ശ്രീദേവി ശ്രീനിവാസന്‍ അല്ല, ഫാറ്റ് ഇല്ലാത്ത ഒരു പാവം ശ്രീദേവി) ബുക്ക്‌ പതിയെ തിരിച്ചു വച്ച് ഞാന്‍ നമ്പര്‍ തുടങ്ങി.
"കലവൂരില്‍ ആണോ വീട്,"
"അതെ" (ശെടാ എന്നിട്ട് ഞാന്‍ ഇന്നാണല്ലോ കാണുന്നെ, സ്കാന്നിംഗ് പോരാ)
"ഏതു കോളേജ് ആണ്"
"സെന്റ്‌ ജോസഫ്‌" (ഓഹോ ചുമ്മാതല്ല കാണാഞ്ഞേ, ഈ കോളേജ് ലേഡീസ് ഒണ്‍ലി ആണ്, അപ്പോള്‍ ലൈന്‍ കാണില്ലാ)
"വീട്"
"കുറച്ചു കിഴക്കാണ്,"
അവള്‍ വീടിന്റെ ഡീറ്റയില്‍സ്‌ പറഞ്ഞു, എന്റെ പരിചയമുള്ള സ്ഥലം തന്നെ, കലവൂരിനു കുറച്ചു കിഴക്കാണ്. ഇനി പരിപാടി ഇറക്കി തുടങ്ങാം
"അവിടെ ഒരു വര്‍ക്ക്‌ ഷോപ്പ് ഉണ്ട് അജിയുടെ, അറിയുമോ"
"അറിയും, അതിന്റെ പുറകില്‍ ആണ് എന്റെ വീട്"
"അയ്യോ, ശ്രീനിവാസന്‍ ചേട്ടന്റെ മോളാണോ"
"അതെ, (അവള്‍ ആശ്ചര്യത്തോടെ) അച്ഛനെ അറിയുമോ"
"കൊള്ളാം അറിയുമോ എന്ന്, ഇന്നലെ കൂടി ഞങ്ങള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടു സംസാരിച്ചു."

അത് പറകേം അവളുടെ മുഖം മാറി, ചുവന്നു തുടുത്തു, പിന്നെ ഒറ്റ കരച്ചില്‍, എന്നിട്ട് ബുക്കുകളും ബാഗുകളും എല്ലാം എടുത്തു അവള്‍ ഒറ്റ ഓട്ടം, അന്നേരം കൊണ്ട് ബാക്കിയുള്ള കുട്ടികള്‍ എല്ലാം വന്നു തുടങ്ങി ഇരുന്നു. അവളുടെ ക്ലാസ്സ്‌ മേറ്റ്‌ കുട്ടി അവളെ പിടിച്ചു നിര്‍ത്താന്‍ നോക്കി എങ്കിലും അവള്‍ അവളെ തട്ടി മാറ്റി നിലവിളിച്ചു കൊണ്ട് തന്നെ ഓടി പോയി.

സാറന്മാരും കണ്ടു. ആര്‍ക്കും കാരണം അറിയില്ല. എന്നെ സാറന്മാര് അപ്പോള്‍ തന്നെ പൊക്കി സ്ടാഫ്‌ റൂമില്‍ കൊണ്ട് വന്നു മൂലയ്ക്ക് നിര്‍ത്തി, ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിഷയം പെണ്‍ വാണിഭം ആയി മാറും ഇക്കണക്കിനു പോയാല്‍ എന്ന് മനസിലായി, ഞാന്‍ സംഭവിച്ച കാര്യം പറഞ്ഞു. അന്നേരം അവളുടെ ക്ലാസ്സ്‌ മേറ്റ്‌ കുട്ടി പറഞ്ഞു "ഉണ്ണി സര്‍ അവളുടെ അച്ഛന്‍ പെരുമണ്‍ അപകടത്തില്‍ മരിച്ചതാണ്, അവള്‍ക്കു അമ്മയും, മുത്തശിയും, ഒരു അനിയനും മാത്രമേ ഉള്ളു, അമ്മ ഇപ്പോള്‍ കാന്‍സര്‍ പേശ്യന്റ് ആണ്. അനിയന് ബുദ്ധി വളര്‍ച്ചയും ഇല്ല, പാവം ആണ് അവള്‍, അമ്മാവന്റെ കാരുണ്യത്തില്‍ ആണ് ഇപ്പോള്‍ കഴിയനെ,എന്നിട്ടും അവള്‍ നന്നായി പഠിക്കും, എസ് എസ് എല്‍ സീ ക്ക് നല്ല മാര്‍ക്ക്‌ ഉണ്ടായിരുന്നു"

നീട്ടി പിടിച്ച ഉള്ളം കൈയ്യില്‍ ചൂരല്‍ പഞ്ചാരി മേളം തീര്‍ക്കുന്ന വേളയിലും ഞാന്‍ കരഞ്ഞില്ല, മറിച്ച് അവളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍, പിന്നെ അവളുടെ പഠിക്കാനുള്ള കഴിവ് അതും പ്രതികൂല അവസ്ഥയില്‍. എനിക്കുള്ള സൌകര്യം ഞാന്‍ ഓര്‍ത്തു നോക്കി, എന്തെല്ലാം എന്നിട്ടും പഠിക്കുന്നില്ല.

നാളെ അവള്‍ ക്ലാസ്സില്‍ വരുമ്പോള്‍ പരസ്യമായി മാപ്പ് പറയണം എന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു, ഞാന്‍ തലയാട്ടി, എന്റെ ക്ലാസ്സില്‍ വന്നിരുന്നു. കൂട്ടുകാര്‍ എന്തൊക്കെയോ ചോദിച്ചു, ഞാന്‍ ഒന്നും മിണ്ടാതെ തല കുമ്പിട്ടു ഇരുന്നു.
പിറ്റേന്ന് വൈകിട്ട് ക്ലാസ്സില്‍ എത്തി, കുറച്ചു കഴിഞ്ഞപ്പോള്‍ പ്രേമചന്ദ്രന്‍ സര്‍ വന്നു എന്നെ വിളിച്ചു ശ്രീദേവിയുടെ ക്ലാസ്സില്‍ കൊണ്ട് പോയി. എന്റെ മുന്നില്‍ വച്ച് അവള്‍ തലേന്നു സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സര്‍ എന്തേലും പറയുന്നതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞു
"ശ്രീദേവി അറിഞ്ഞു കൊണ്ടല്ല, അങ്ങനെ പറ്റി പോയി, ഒരു തമാശ എന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചത്, പക്ഷെ അത് തന്നെ വേദനിപ്പിച്ചു, താന്‍ ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നത് എല്ലാം പിന്നീടാണ് അറിഞ്ഞത്, അത് കൊണ്ട് എന്റെ തെറ്റിന് എനിക്ക് മാപ്പ് തരണം, അഹങ്കാരം ആണ് ഞാന്‍ കാണിച്ചേ, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല" അപ്പോളേക്കും കണ്ണ് നിറഞ്ഞു പോയിരുന്നു.
ആ ക്ലാസ്സിലെ എല്ലാരും എന്നെ നോക്കി തുറിച്ചു ഇരുന്നു. ഒരു സോറി പോലും ഞാന്‍ പറയില്ല എന്ന് കരുതിയ പ്രേമന്‍ സര്‍ പോലും കിടുങ്ങി. സാധാരണ സ്വഭാവത്തിന് "ഒരു കോപ്പും പറയില്ല, സര്‍ വേണേല്‍ എന്നെ പുറത്താക്കിക്കോ" എന്ന് മറുപടി പ്രതീക്ഷിച്ചവര്‍ എല്ലാരും തന്നെ നിരാശര്‍ ആയി, അടിപ്പടം കാണാന്‍ ആശിച്ചു വന്നപ്പോള്‍ അവിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം.

പിറ്റേന്ന് മുതല്‍ ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ നടന്നു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു, ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു സൈക്കിള്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ സൈകിളില്‍ ചാരി അവള്‍ നില്‍ക്കുന്നു. ആദ്യം ഓടാം എന്നോര്‍ത്ത് എങ്കിലും പിന്നെ രണ്ടും കല്‍പ്പിച്ചു സൈക്കിളിന്റെ അരികില്‍ എത്തി.
"ഒന്ന് മാറി തരുവോ, ഈ സൈക്കിള്‍ എന്റെ ആണ്".
"അതറിയാം, അതുകൊണ്ടല്ലേ ഇവിടെ തന്നെ നിന്നത്, എന്തിനാടോ ഈ ജാഡ, അതെല്ലാം കഴിഞ്ഞില്ലേ, എന്താ എന്നോട് മിണ്ടാതെ നടക്കുന്നെ"
"അയ്യോ മറ്റൊന്നും കൊണ്ടല്ല, ചമ്മല്‍ തന്നെ കാരണം, എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കളിയാക്കലും എല്ലാം കേള്‍ക്കുമ്പോള്‍ ഒരു വല്ലായ്മ, അതാ"
"സാരമില്ല പോട്ടെ, ഇനി മുതല്‍ നമ്മള്‍ക്ക് നല്ല കൂട്ടുകാര്‍ ആവാം, എന്തെ പറ്റില്ലേ"
"അപ്പോള്‍ തനിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ"
"എന്തിനു, അതൊക്കെ ഒരു തമാശ ആയിട്ടെ ഞാന്‍ എടുത്തിട്ടുള്ളൂ, വിട്ടു കള, പിന്നെ ഞാനും അന്ന് അല്‍പ്പം ഇമോഷണല്‍ ആയി പോയി, എല്ലാം പിന്നീട് പറയാം" യാത്ര പറഞ്ഞു അവള്‍ പോയി.

പക്ഷെ എന്റെ മനസ്സില്‍ അവളോട്‌ പ്രണയം മാത്രം ആയിരുന്നു. സ്വന്തമാക്കണം, എന്റെ പെണ്ണായി എനിക്ക് വേണം, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ സുഹൃത്തും ബന്ധുവുമായ ഊഞ്ഞാല്‍ ഗിരീഷിനോട് കാര്യം പറഞ്ഞു. പുള്ളിക്കാരന്‍ എന്നെക്കാളും സീനിയര്‍ ആണ്. അങ്ങനെ പുള്ളി ഒരു ദിവസം ട്യൂട്ടോറിയല്‍ കോളേജില്‍ എത്തി എന്നെ കാത്തു നിന്നു. വൈകിട്ട് ട്യൂഷന്‍ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. ശ്രീദേവിയും ഇറങ്ങി, ഇടക്ക് എന്നെ പാളി നോക്കുന്നുമുണ്ട്. അന്നേരം ഊഞ്ഞാല്‍ പറഞ്ഞു
"എടാ അവള്‍ കവല കഴിഞ്ഞു കിഴക്കോട്ടു തിരിഞ്ഞാല്‍ പിന്നെ ഒറ്റക്കാവും, നമ്മള്‍ക്ക് അത് കഴിഞ്ഞു പോവാം, നീ തന്നെ പറയണം, ധൈര്യമായിരിക്ക്‌" അത് കേള്‍ക്കാന്‍ കാത്തിരുന്ന എന്‍റെ ചങ്ക് എന്നോട് ചോദിയ്ക്കാതെ ഇടിക്കാന്‍ തുടങ്ങി. (ചങ്ക് ആണ് എങ്കിലും പോക്രിത്തരം അല്ലെ കാണിച്ചേ).

ദൈവമേ അഥവാ ഇവള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ വിഷയമില്ല, പക്ഷെ പരാതി പറഞ്ഞാല്‍ പ്രിന്‍സിപല്‍ വീട്ടില്‍ അറിയിക്കും, അതോടെ കോളേജില്‍ പോക്കും ട്യൂഷന്‍ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. പിന്നെ ഇവള്‍ താമസിക്കുന്ന ഏരിയ അതിലും വിഷയം ആണ്, അടി കൊടുക്കാന്‍ കാത്തിരിക്കുന്ന ടീം ആണ് അവിടെ, പെണ്ണ് വിഷയം ആണെങ്കില്‍ പിന്നെ, വീട്ടില്‍ വന്നു വീട്ടുകാരുടെ മുന്നില്‍ ഇട്ടു ചാമ്പുന്ന ടീം ആണ്. എന്തായാലും വരട്ടെ, പറഞ്ഞിട്ട് തന്നെ കാര്യം, അന്നേരം ചെറുതായി മഴ ചാറാന്‍ തുടങ്ങി, പതിയെ ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങി. കവല കഴിഞ്ഞു ഞങ്ങള്‍ വലത്തോട്ട് തിരിഞ്ഞു. അന്നേരം ദൂരെ അവള്‍ പുത്തന്‍ തോട് പാലം ഇറങ്ങുന്നു, ചുരിദാറിന്റെ ഷാള്‍ മഴ നനയാതെ ഇരിക്കാന്‍ തല വഴി ഇട്ടിടുണ്ട്. ഇനി അവള്‍ക്കു പോവേണ്ടത് തോടിന്റെ കരയിലൂടെ പൂഴി റോഡില്‍ കൂടെ. ഞങ്ങള്‍ ആഞ്ഞു ചവിട്ടി പാലത്തിന്റെ മുകളില്‍ എത്തി. അവള്‍ പൂഴി റോഡിലൂടെ നടന്നു നീങ്ങുന്നു, ആരുമില്ല, വിജനം, ഊഞ്ഞാല്‍ പറഞ്ഞു
"ചെല്ല് പോയി പറ ഗോള്‍ഡന്‍ ചാന്‍സ് ആണ് പോടാ"
ദെ കിടക്കണ്, ചങ്ക് പിന്നേം പൈലിംഗ് തുടങ്ങി. എന്റെ കമ്പ്ലീറ്റ്‌ ധൈര്യം അവിടെ ചോര്‍ന്നു പോയി. കൈയും കാലും വിറച്ചു താഴെ വീഴും എന്ന് തോന്നി.
ഞാന്‍ പറഞ്ഞു "വേണ്ട വാ തിരിച്ചു പോവാം, എനിക്ക് പേടിയാ"
എന്നെ മൊത്തത്തില്‍ ഒന്ന് രൂക്ഷമായി നോക്കി ഊഞ്ഞാല്‍ സൈക്കിള്‍ വേഗത്തില്‍ പാലത്തില്‍ നിന്നും ഇറക്കി പൂഴി റോഡിലേക്ക് തിരിച്ചു. നേരെ ശ്രീദേവിയുടെ അടുത്ത് ചെന്ന് എന്തോ എന്നെ കൈ ചൂണ്ടി പറഞ്ഞു. ശ്രീദേവി എന്നെ നോക്കി. ഞാന്‍ ഡിസന്റ് ആയി കുനിഞു കളഞ്ഞു, എന്നിട്ട് പതിയെ സൈക്കിള്‍ തിരിച്ചു പറന്നു ചവിട്ടി കവലയില്‍ വന്നു നിന്നു. കുറച്ചു കുറച്ചു കഴിഞ്ഞു ഊഞ്ഞാല്‍ എത്തി. ഞാന്‍ ചോദിച്ചു "എന്നെ ചൂണ്ടി എന്തുവാ പറഞ്ഞെ"
"എടാ ഞാന്‍ അവളോട്‌ പറഞ്ഞു, ഞാന്‍ നിന്റെ ചേട്ടന്‍ ആണ്, അവനു തന്നെ ഒത്തിരി ഇഷ്ടമാണ്, അവന്‍ പാലത്തിന്റെ മുകളില്‍ നില്‍പ്പുണ്ട്‌, അവനു വേണ്ടിയാണു ഞാന്‍ ഇത് പറയുന്നെ, തനിക്കു അവനെ ഇഷ്ടമാണേല്‍, താന്‍ നാളെ പച്ച പട്ടു പാവാട ഇട്ടോണ്ട് വരണം, മറിച്ചാണെങ്കില്‍ ഇഷ്ടമില്ല എന്ന് അവന്‍ കരുതിക്കോളും "

ഹോ എന്‍റെ ദൈവമേ അടുത്ത ടെന്‍ഷന്‍ കൂടി തന്നു. അങ്ങനെ തിരിച്ചു വീട്ടില്‍ എത്തി, ഊഞ്ഞാല്‍ എന്നെ സമാധാനിപ്പിച്ചു, "എടാ അവള്‍ക്കു നിന്നെ ഇഷ്ടമാണ്, അത് കൊണ്ടല്ലേ ഒന്നും മിണ്ടാതെ പോയത്, നീ നോക്കിക്കോ അവള്‍ അത് തന്നെ ഇട്ടോണ്ട് വരും".
ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു, രാവിലെ തന്നെ അമ്പലത്തില്‍ പോയി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു. അവള്‍ ആ കളര്‍ തന്നെ ഇടണേ. മഴ പെയ്തു നനഞു പോകല്ലേ, എന്നൊക്കെ.

എന്നാലും അടുത്ത ടെന്‍ഷന്‍ അഥവാ വേറെ വല്ലതും ഇട്ടോണ്ട് വന്നാല്‍ എങ്ങനെ അവളെ ഫേസ് ചെയ്യും എന്നതായിരുന്നു. ട്യൂഷന്‍ സെന്റര്‍ മാറേണ്ടി വരുമോ, പണ്ടാരം ഭ്രാന്ത് പിടിച്ചു പോവും ഇക്കണക്കിനു. ഒരു വിധത്തില്‍ ആണ് കോളേജില്‍ പോയി ഇരുന്നത്. വൈകുന്നേരം വര്‍ധിച്ച ഹൃദയ ഭാരത്തോടെ ഞാന്‍ കലവൂരില്‍ ബസ്‌ ഇറങ്ങി.

ട്യൂട്ടോറിയല്‍ കോളേജിലേക്ക് ഇപ്പോള്‍ പോകേണ്ട, അവള്‍ ആലപ്പുഴ നിന്നും വരാന്‍ സമയം എടുക്കും, ഇവിടെ മറഞ്ഞു നില്‍ക്കാം, കുറച്ചു കഴിഞ്ഞു ഇരട്ടകുളങ്ങര - കലവൂര്‍ ബോര്‍ഡ്‌ വച്ച് സെന്റ്‌ ആന്റണി കുതിച്ചു എത്തി. പിന്നെ റിവേഴ്സ് എടുത്തു സ്റ്റാന്റ് ലേക്ക് വന്നു നിന്നു. രണ്ടു വാതിലിലും ആളുകള്‍ ഇറങ്ങാന്‍ തിരക്ക് കൂട്ടുന്നു. ഓരോരുത്തരായി ഇറങ്ങി. ഇടയ്ക്കു ഇറങ്ങിയ പെണ്‍കുട്ടിയെ കണ്ടു എന്‍റെ ശ്വാസം നിലച്ചു പോയി. അത് അവള്‍ ആയിരുന്നു, " പച്ച പട്ടു പാവാടയില്‍ സുന്ദരിയായി എന്‍റെ ശ്രീദേവി, എന്‍റെ പ്രിയപ്പെട്ടവള്‍" (തുടരും)

31 comments:

രാജീവ്‌ .എ . കുറുപ്പ് said...

അടിപ്പടം കാണാന്‍ ആശിച്ചു വന്നപ്പോള്‍ അവിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം.

തുടര്‍കഥ എഴുതി നിങ്ങളെ ഞാന്‍ കൊല്ലും, നോക്കിക്കോ

അരുണ്‍ കരിമുട്ടം said...

തമ്പി അളിയോ..
ഇതങ്ങ് കലക്കി.തുടരന്‍ ആണല്ലേ?

"രാവിലെ തന്നെ അമ്പലത്തില്‍ പോയി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു"
ഹി..ഹി..ഹി
ഇതിനും ദൈവമാണോ കൂട്ട്?

എന്തായാലും രസികന്‍ ലാംഗേജ്..
പോരട്ടെ ബാക്കി...

ഓടേ: നീ ഇപ്പോഴും ബാച്ചി ആയതിനാല്‍ ആ പെണ്ണ്‌ കൈവിട്ട് പോയന്ന് കഥ വായിക്കാതെ മനസിലായി.
ഞാന്‍ ആരാ മോന്‍?

ചാണക്യന്‍ said...

അടിപ്പടം കാണാനെത്തിയതാ....അവസാനം അടൂര്‍ ഗോപാലകൃഷ്ണന്‍ പടമാവോ?:)

പിന്നേ ആ ഊഞ്ഞാല്‍ ഗിരീഷിന്റെ മേലൊരു കണ്ണ് വേണം...:)

എന്നിട്ട് എന്തായി നിങ്ങളുടെ പ്രണയവല്ലരി പൂത്ത് വിടര്‍ന്ന് ഉല്ലസിച്ച്...ബാക്കി പറയൂ...:):)

രഘുനാഥന്‍ said...

അടിപ്പടം കാണാന്‍ പോയപ്പോള്‍ അടൂരിന്റെ പടം ....അത് കൊള്ളാം. പക്ഷെ അവസാനം ഷാജി കൈലാസിന്റെ പടംപോലെ ആകുമോ കുറുപ്പേ..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

തള്ളേ.. വീണ്ടും തുടരന്‍..
പച്ചപട്ടുപാവാട... ഹ്മ്മ്.. കൊള്ളാം നടക്കട്ടെ നടക്കട്ടെ..

Sukanya said...

കുറുപ്പേ, അതിഗംഭീരം, പ്രണയം വരുന്ന വഴിയേ....

അരുണിന്റെ കമന്റ്‌ വായിച്ചതുകൊണ്ട് ശ്രീദേവി ഇപ്പൊ കൂടെയില്ല എന്ന് മനസ്സിലായി, ബാക്കി പറയൂ.

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അളിയോ, താങ്ക്സ് ഉണ്ട് കേട്ടോ.
പിന്നെ ഈ കഥയുടെ ക്ലൈമാക്സില്‍ നമ്മള്‍ സംസാരിച്ചപ്പോള്‍ പറഞ്ഞ പോലെ നിനക്കിട്ടു ഒരു പണി തരും, ഇത് സത്യം സത്യം സത്യം.

ചാണക്യന്‍ മാഷെ, ഈ വരവിന് ഒരു പാട് നന്ദി, വിലയേറിയ അഭിപ്രായത്തിനും നന്ദി, അടൂരിന്റെ പടം ആവില്ല ഉറപ്പു.

രഘു നാഥന്‍ മാഷെ നന്ദി, ആക്ഷന്‍ ഇതില്‍ ഇല്ലാ, കുറുപ്പ് പാവമല്ലേ

മച്ചൂ കിഷോര്‍, എന്തോ ഉണ്ട്, തുടരന്‍ ആയി പോകുന്നു എന്തോ ചെയ്യാനാ, നീ അങ്ങ് ക്ഷമീര്

സുകന്യ ചേച്ചി നന്ദി, ഈ വിലയേറിയ അഭിപ്രായം കേട്ടാല്‍ മതി, അടിയന്‍ ധന്യന്‍ ആയി,
എന്ത് ചെയ്യാന്‍ ചേച്ചി, നൊമ്പരങ്ങള്‍ ഏറ്റു വാങ്ങാന്‍ കുറുപ്പിന്റെ ജീവിതം ബാക്കി (ങേ ങേ.. കരച്ചില്‍)

Anil cheleri kumaran said...

കുറുപ്പളിയാ.. അടി പൊളി പോസ്റ്റ്… പ്രയോഗങ്ങൾ അതിഗംഭീരം.
(ഈ പട്ടുപാവാട എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്).: ഇപ്പോഴും അങ്ങനെ തന്നെ…?

(ഫാറ്റ് ഫ്രീയിലെ ഡോക്ടര് ശ്രീദേവി ശ്രീനിവാസന് അല്ല, ഫാറ്റ് ഇല്ലാത്ത ഒരു പാവം ശ്രീദേവി) : അതു കലക്കി.
അടിപ്പടം കാണാന് ആശിച്ചു വന്നപ്പോള് അവിടെ അടൂര് ഗോപാലകൃഷ്ണന്റെ പടം.: ഹ ഹ ഹ… സൂപ്പർ.
എന്റെ ചങ്ക് എന്നോട് ചോദിയ്ക്കാതെ ഇടിക്കാന് തുടങ്ങി. (ചങ്ക് ആണ് എങ്കിലും പോക്രിത്തരം അല്ലെ കാണിച്ചേ): ഈ ചങ്കിനെ കൊണ്ട് ഞാനും തോറ്റു..

തുടര്കഥ എഴുതി നിങ്ങളെ ഞാന് കൊല്ലും, നോക്കിക്കോ : ഞാൻ വായിച്ചിട്ടല്ലേ..
അരുൺ പറഞ്ഞ പോലെ, നീ അവളെ കെട്ടിയില്ല; അപ്പോ അവളാരെ കെട്ടി? വല്ല എഞ്ചിൻ ഡ്രൈവറുടെ കൂടെയും ഒളിച്ചോടി രാമായണം വായിച്ചിരിപ്പാണോ? അവൾ രക്ഷപ്പെട്ടല്ലോ.

(ഊഞ്ഞാല് ഗിരീഷിന്റെ നമ്പർ ഒന്നു തരുമോ? കുറച്ച് കേസ് അറ്റൻഡ് ചെയ്യാനുണ്ടായിരുന്നു.)

കണ്ണനുണ്ണി said...

ശ്ശൊ അപ്പൊ....സംഭവം ഓക്കേ ആയല്ലേ...ചെലവെപ്പോഴാ...

വരവൂരാൻ said...

എനിക്കു ഇതു തന്നെ കുഴപ്പം
ഈ മുട്ട്‌ വിറയലും ചക്കു പിടക്കലും കാരണം നഴ്സറി സ്ക്കുളിൽ തൊട്ടുള്ള പ്രണയം ഇപ്പോഴും പറയാൻ ബാക്കിയാ ഈ ജന്മത്തിലെങ്കിലും ഇതല്ലാം പറഞ്ഞു തീർന്നാൽ മതിയായിരുന്നു....

നല്ല അവതരണം കാത്തിരിക്കുന്നു അടുത്ത തുടർ പോസ്റ്റിനായ്‌

വശംവദൻ said...

അടിപ്പടം കാണാന്‍ വന്നപ്പോൾ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം ! ഇഷ്ടപ്പെട്ടു.

നായകനും 'നായകി'യും വില്ലനും (ഊഞ്ഞാൽ വില്ലൻ തന്നെയായിരിക്കും,അല്ലേ?) എല്ലാം കൊള്ളാം.

രാജീവ്‌ .എ . കുറുപ്പ് said...

കുമാരേട്ടാ, വിശദമായ കമന്റിനു നന്ദി കേട്ടോ, പിന്നെ അങ്ങനെ സൂപ്പര്‍ ഫാസ്റ്റിന്റെ കൂടെ ഒളിച്ചോടി അവള്‍ മണ്ടത്തരം കാട്ടുമോ, അതിലും ഭേദം അതിനു തല വയ്ക്കുന്നത് അല്ലെ ??

കണ്ണപ്പ ബാ പോര്, ചെലവ് ഏതു ഷാപ്പില്‍ വേണം എന്ന് പറഞ്ഞാല്‍ മതി

വരവൂരനെ, എനിക്കിപ്പോള്‍ മുട്ട് വിറയലും ചങ്ക് പിടക്കലും ഇല്ലാ, പക്ഷെ പറയാന്‍ ആളെ കിട്ടണ്ടേ. കമന്റിനു നന്ദി

വംശ വദന്‍ ഒരുപാട് നന്ദി വരവിന്, പിന്നെ ഊഞ്ഞാല്‍ വില്ലന്‍ അല്ലെ അല്ല. പുള്ളിക്കാരന്‍ കാരണം ആണ് പ്രണയം തുടങ്ങിയത് തന്നെ

സൂത്രന്‍..!! said...

കുമാരേട്ടാ എന്നെ പോലെ അല്ല അല്ലെ !!! പറയ്യാതെ പോയ പ്രണയങ്ങള്‍ അനേകം. കലക്കി
ബാകി എവിടെ ?

പാവത്താൻ said...

വിവരമറിഞ്ഞിട്ടൊരു കമന്റിടാമെന്നു വച്ചാല്‍ സമ്മതിക്കില്ല അല്ലേ? ബാക്കി എവിടെ? എന്തുപറ്റിയെന്നറിഞ്ഞിട്ടേ എന്തായാലും അഭിപ്രായം പറയുന്നുള്ളു.

the man to walk with said...

ishtaayitoo ennalum thudaran vendaayirunnu ..oru tension..

രാജീവ്‌ .എ . കുറുപ്പ് said...

സൂത്രന്‍ കുമാരേട്ടന്‍ ആരാണോ, എന്നെ കുറുപ്പ് ഇന്നലെ വിളിക്കേണ്ടേ

പാവത്താന്‍ വണക്കം, അടുത്തത് ഉടനെ തന്നെ ഇടും

the man to walk with said...നന്ദി സുഹൃത്തേ

സബിതാബാല said...

കരിനീല നിറമുള്ള കുപ്പിവളക്കൂട്ടവും
കരിമ്പച്ചനിറമുള്ള പാവാടതിളക്കവും
കിലുകിലെ ചിരിക്കുന്ന ഗ്രാമീണപെണ്‍കൊടിയും
അജ്ഞാതമാം നേരിയ മഞ്ഞുമേഘത്തിനുള്ളില്‍
എവിടേയ്ക്കെന്നില്ലാതെ മാഞ്ഞുപോയി....
പ്രീമിയറില്‍ ഒരുപാട് പേടിച്ചാണ് ഞാനടക്കമുള്ള സെന്റ് ജോസഫ്സിലെ പെണ്‍കുട്ടികള്‍ വന്നീരുന്നത്.കാരണം സെന്റ് മൈക്കിള്‍സിലെയും എസ്സെന്നിലെയും ആണ്‍പടകള്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നും പറഞ്ഞ് നോക്കി നില്‍പ്പുണ്ടാവും...നെറ്റിയിലെ ചന്ദനകുറിമുതല്‍ കാലിലെ നെയില്പോളിഷിനെ കുറിച്ച് വരെ പാട്ടുകളുണ്ടാക്കി...



കഥയുടെ ബാക്കി പോരട്ടെ....

രാജീവ്‌ .എ . കുറുപ്പ് said...

സബിത പ്രിയ നാട്ടു കാരി & കൂട്ടുകാരി,
നന്ദി ഈ അഭിപ്രായത്തിനു, കാരണം നമ്മള്‍ ഈ കഥയിലെ ചുറ്റുപാടില്‍ ജീവിച്ചു വളര്‍ന്നത്‌ കാരണം, പെട്ടന്ന് മനസിലാവുമല്ലോ.
നിങ്ങള്‍ സെന്റ്‌. ജോസേഫിലെ കുട്ടികള്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക് പ്രീമിയര്‍ കോളേജില്‍ എത്താന്‍ പ്രചോദനം ആയിരുന്നു. അങ്ങനെ ഒരു സെന്റ്‌ ജോസഫ്‌ സംഭാവന ആണ് ഈ കഥയിലെ ശ്രീദേവി. കലവൂരിലേക്ക് വീണ്ടും കുവൈറ്റില്‍ നിന്നും മനസ് കൊണ്ട് സഞ്ചരിച്ചില്ലേ അത് മതി, അടുത്ത ഭാഗം ഉടന്‍ പോസ്റ്റാം

INDULEKHA said...
This comment has been removed by the author.
INDULEKHA said...
This comment has been removed by the author.
INDULEKHA said...

വിവരണം രസകരമായിട്ടുണ്ട്.
അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു.

INDULEKHA said...
This comment has been removed by the author.
കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ക്ഷമിചിരിക്കുന്നണ്ണാ.. കൂടെ നമിച്ചുമിരിക്കുന്നു... :)

എന്തായാലും ആ പേരു എനിക്കിഷ്ടമായി.. നായികയുടെ പേരേ.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

ee pranaya nomparangal thutaratte...

രാജീവ്‌ .എ . കുറുപ്പ് said...

ഇന്ദു ലേഖ ഒരു പാട് നന്ദി
കിഷോര്‍, അളിയാ പിന്നേം വന്നു കമന്റി അല്ലെ, നന്ദി ഇല്ല, നായികയെ ഇഷ്ടമായി അല്ലെ
ബിലാത്തി പട്ടണം മാഷെ നന്ദിയോടെ കൈകള്‍ കൂപ്പുന്നു, ഒരുപാട് നന്ദി വരവിന്

Sureshkumar Punjhayil said...

Ee pachappu manassil nirayunnu... Thudaruka...!

Manoharam, Ashamsakal....!!!

സന്തോഷ്‌ പല്ലശ്ശന said...

അളിയ ഞാന്‍ വൈകിപ്പൊയിരുന്നു രണ്ടാം എപ്പിസോഡില്‍ നിന്ന് വണ്ടി നേരെ ഇങ്ങോട്ടു വിട്ടു. ഇതു വായിച്ചു കഴിഞ്ഞിട്ട്‌ അതാവം എന്നു കരുതി ഇതു കഴിഞ്ഞപ്പൊ ഒന്നു കമെന്‍റിയേക്കാം എന്നു കരുതി, അല്ലാ അതാണല്ലൊ അതിന്‍റെ ഒരു ശരി. തള്ളെ... എന്നിട്ട്‌ എന്തായെന്നറിയാന്‍ കൊതിയവ്ണ്‌. അപ്പൊ കാര്യങ്ങളൊക്കെ പറഞ്ഞമാതിരി. ഞാന്‍ രണ്ടാം എപ്പിസോഡിലേക്ക്‌ വണ്ടി വിടുകയാ...ബൈ.

രാജീവ്‌ .എ . കുറുപ്പ് said...

സുരേഷ് നന്ദി പ്രിയ സുഹൃത്തേ

സന്തോഷ്‌ അളിയോ വണക്കം, അളിയന്റെ കമന്റ്‌ വന്നാല്‍ എപ്പം മറുപടി ഇട്ടെന്നു ചോദിച്ചാല്‍ പോരെ

ശ്രീ said...

തിരക്കായതിനാല് വരാന് വൈകി.അപ്പോള് ആദ്യം മുതല് വായിയ്ക്കാമെന്ന് കരുതി.

ഇനി അടുത്ത ഭാഗത്തേയ്ക്ക് പോകട്ടെ
:)

എഴുത്ത് പതിവു പോലെ ഹൃദ്യം

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീ എള്ളോളം താമസിച്ചു എങ്കിലും വന്നല്ലോ
നണ്ട്രി അളിയാ നണ്ട്രി

Tomkid! said...

സെക്കന്റ് പാര്‍ട്ട് ആദ്യം വായിച്ചത് കൊണ്ട് ക്ലൈമാക്സിന് ആ ഫീലിങ്ങ്സ് വന്നില്ല.

ബട്ട്...സൂപ്പര്‍ എഴുത്ത്. ചില ഇടങ്ങളില്‍ എന്ന പ്രയോഗങ്ങളാ...നമിച്ചു...

:)