എന്റെ ബ്ലോഗ്‌ പൂട്ടുന്നു

Friday, November 13, 2009
ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. അത് പോലും ഓര്‍ത്തിരിക്കാന്‍ വയ്യാത്ത ഞാന്‍ പിന്നെ ബ്ലോഗ്‌ എഴുതുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ എന്റെ ബ്ലോഗ്ഗിനു താഴിടുന്നു. അതുവരെ നിങ്ങള്ക്ക് വായിക്കാന്‍ ഒരു ചെറിയ ലേഖനം താഴെ കൊടുക്കുന്നു.

*************************************************************************************
പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,

ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് അത്ഭുതം തോന്നുന്നു. ഏകദേശം മുപ്പതു പോസ്റ്റുകള്‍ ഞാന്‍ എഴുതി എന്നത് തന്നെ വിശ്വസിക്കാന്‍ പ്രയാസം. ജീവിതത്തിലെ കണ്ടതും കേട്ടതുമായ ചില സംഭവങ്ങള്‍ എന്നെകൊണ്ട് ആവുന്നപോലെ നര്‍മം ചാലിച്ചു (ഇതിനെ നര്‍മം എന്ന് വിളിക്കുമോ) നിങ്ങളോട് പങ്കു വച്ചു നിങ്ങളില്‍ ഒരാളായി മാറാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം ആയി കരുതുന്നു. പലരെയും പോലെ വിശാലേട്ടന്‍, അരവിന്ദേട്ടന്‍, പകല്കിനവന്‍, പോങ്ങുമൂടന്‍, നന്ദപര്‍വ്വം നന്ദെട്ടന്‍, എന്ന ഗുരുക്കന്മാരുടെ പോസ്റ്റുകള്‍ വായിച്ചാണ് ഞാനും ബൂലോകത്തേക്ക് കടക്കുന്നതു തന്നെ. അരുണ്‍ കായംകുളം, കുമാരസംഭവം ഒക്കെ ഒരു പാട് തവണ വായിച്ചു.

അങ്ങനെയാണ് എന്നിലും ഒരു ആത്മവിശ്വാസം ഉടലെടുത്തത്, എനിക്കും എന്തേലും ഒക്കെ എഴുതി നിങ്ങളെ വധിക്കാന്‍ സാധിക്കും എന്ന്. ഇതില്‍ എനിക്ക് പ്രധാനമായും നന്ദി പറയണ്ട വ്യക്തി കുമാരസംഭവം എന്ന ബ്ലോഗിന്റെ ഉടമയായ ശ്രീ അനിലേട്ടന്‍ ആണ്. ഒരുപാട് സംശയങ്ങളും മറ്റും തീര്‍ത്തു തരാനും, എഴുത്ത് എങ്ങനെ മെച്ചപെടുത്താം എന്ന കാര്യങ്ങളില്‍ അദ്ദേഹം തന്നെ ഉപദേശങ്ങള്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല, പിന്നെ മറ്റൊരു വ്യക്തി പകല്കിനവന്‍ മാഷാണ്. അദ്ദേഹവും എന്റെ രചന നന്നാക്കുന്നതില്‍ വഹിച്ച പങ്കും ചില്ലറയല്ല. അരുണ്‍ കായംകുളം ടെക്നിക്കല്‍ പരമയിട്ടുള്ള കാര്യങ്ങളില്‍ എന്നെ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെ (കുട്ടപ്പേട്ടന്റെ മകള്‍ രചന അല്ല ട്ടാ) ഒരു ആരാധകന്‍ ആയ ഞാന്‍ ഇന്ന് അദ്ദേഹവുമായി നല്ല സുഹൃത്ത്‌ ബന്ധം നിലനിര്‍ത്തുന്നത്‌ കാണുമ്പൊള്‍ ദൈവം വലിയവന്‍ തന്നെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അരുണ്‍ എനിക്ക് എന്റെ ബ്ലോഗ്ഗിന്റെ പിറന്നാള്‍ സമ്മാനമായി തന്ന നമ്മുടെ ബൂലോകം എന്ന മാധ്യമത്തിലെ പരിചയപെടുത്തല്‍ നിങ്ങള്‍ ഏവരും കണ്ടു കാണുമല്ലോ. അതിന്റെ ലിങ്ക് ദാണ്ടെ ഇവിടെ, വായിച്ചിട്ടില്ലാത്തവര്‍ സന്ദര്‍ശിക്കുമല്ലോ. അതില്‍ ഞാന്‍ എഴുതിയ മറുപടി കമന്റ്‌ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. പിന്നെ ഓരോ ബ്ലോഗ്ഗെര്മാരെയും ഞാന്‍ പേരെടുത്തു പറയുന്നില്ല, കാരണം ഒരു പാട് പേരുണ്ട്. നിങ്ങള്‍ ഇല്ല, പിന്നെ എന്താ?? "നമ്മള്‍" അത് മതി.
************************************************************************************
കുറുപ്പിന്‍റെ കണക്കു പുസ്തകം, November 4, 2009 1:25 PM

പ്രിയപ്പെട്ട അരുണ്‍,

നന്ദി പറഞ്ഞാല്‍ കൂടി പോവും, അത് കൊണ്ട് പറയുന്നില്ലാ കാരണം അത് മനസ്സില്‍ ഉണ്ട്. ഓരോ എഴുത്തുകാരനെയും (എന്റെ കാര്യം വിട്ടേര്) ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന അരുണിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹം തന്നെ എന്ന് പറയണം. കൂടുതല്‍ എഴുതുവാനും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാനും എന്നെ പോലുള്ള കുരുപ്പുകള്‍ക്ക് ശക്തി താങ്കളെ പോലുള്ള എഴുത്തുകാരുടെ ശക്തമായ ഈ പിന്താങ്ങ് തന്നെ എന്ന് എടുത്തു പറയണം. ഒരു പാട് ബ്ലോഗുകള്‍ വായിച്ചു വന്ന വ്യക്തി എന്ന നിലയില്‍ ബ്ലോഗ്‌ തുടങ്ങാനും എഴുതാനും ആദ്യം പേടി തോന്നിയിരുന്നു, എങ്കിലും രണ്ടും കല്‍പ്പിച്ചു മുന്നോട്ടു പോയപ്പോള്‍ ബൂലോകം സുഹൃത്തുക്കള്‍ തന്ന ഈ സപ്പോര്‍ട്ട് ഒരിക്കലും മറക്കാന്‍ എനിക്കാവില്ല. എന്നെ കൊണ്ട് ആവും വിധം ആര്‍ക്കും യാതൊരു വേദനയും നല്‍കാതെ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വച്ച് നിങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ പ്രതിസന്ധിയില്‍ ആണ് ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നതും കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടമാവുന്നതും. ആ വിഷമം മറക്കാനും ഒരു പാട് സുഹൃത്തുക്കളെ അതും പരസ്പരം കാണാത്തവരെ തന്നു എന്നെ അനുഗ്രഹിച്ച ദൈവമേ നിനക്ക് നൂറു നൂറു നന്ദി. ഇനിയും ഇതുപോലെ ഒരു പാട് പേരെ അരുണിന് ബൂലോകര്‍ക്കായി പരിചയപെടുത്താന്‍ കഴിയട്ടെ ഒപ്പം നമ്മുടെ സൌഹ്രദത്തിന്റെ ഈ പച്ചപ്പ്‌ എന്നും നിലനില്‍ക്കട്ടെ. അരുണ്‍ എനിക്ക് തന്ന വിലപെട്ട സമ്മാനമായി ഞാന്‍ ഇതിനെ നെഞ്ചോട്‌ ചേര്‍ക്കുന്നു. കൂടാതെ നമ്മുടെ ബൂലോകത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ഒരുക്കിതരുന്ന അതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ വിനീതമായ കൂപ്പു കൈ. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക. എല്ലാ പ്രിയ ബൂലോകം സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി . പ്രീതികുളങ്ങര അമ്മ നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.

സസ്നേഹം രാജീവ്‌ കുറുപ്പ്

(കൂടിപോയോ ഇല്ലല്ലോ, സഹിച്ചോ സഹിച്ചോ)

അപ്പാച്ചി രാജുവിന്റെ കല്യാണം

Monday, November 9, 2009
ആലപ്പുഴക്കും ചേര്‍ത്തലക്കും ഇടയില്‍ പോകുന്ന ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗം ആണ് എന്റെ ഗ്രാമം കലവൂര്‍ ഉള്‍പ്പെടുന്ന മാരാരിക്കുളം പഞ്ചായത്ത്. അച്ചു മാമന്റെ സ്വന്തം സ്ഥലം. എന്റെ വീട്ടില്‍ നിന്നും പടിഞ്ഞാട്ടു പോയാല്‍ തീരദേശ റെയില്‍വേ, അവിടുന്ന് പടിഞ്ഞാട്ടു പിന്നേം പോയാല്‍ കടല്‍ കാണാം. ഇനി എന്റെ വീട്ടില്‍ നിന്നും കിഴക്കോട്ടു പോയാല്‍ എന്‍ എച്ച്, അവിടുന്ന് കിഴക്കോട്ടു പോയാല്‍ കായലില്‍ ചെല്ലും. സുനാമി എങ്ങാനും വന്നാല്‍ കായലിന്റെയും കടലിന്റെയും നടുക്ക് കേറി നില്ക്കാന്‍ പറ്റിയ ഒരു സ്ഥലം ഇന്ന് വരെ ആരും കണ്ടു പിടിച്ചിട്ടില്ല, അന്നത്തെ സുനാമിക്ക് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടിയത് കിഴക്കോട്ടു, കൂട്ടത്തില്‍ ഞാനും ഓടി, എന്നിട്ട് ഹൈവേ ചെന്ന് കുത്തിയിരുന്ന്. കാരണം ഇനി കായല് കേറി വന്നാല്‍ സൈഡിലെക്കല്ലേ ഓടാന്‍ പറ്റൂ. ഇതാണ് കലവൂരിനെ കുറിച്ചുള്ള ഒരു വിവരണം. ഈ വിവരണവും ഞാന്‍ പറയാന്‍ പോകുന്ന സംഭവുമായി യാതൊരു ബന്ധവും ഇല്ല. പിന്നെ എന്തിനാ പറഞ്ഞെ എന്ന് ചോദിച്ചാല്‍, അരവിന്ദേട്ടന്‍ പറയുന്ന പോലെ വെര്‍തെ.

തലകെട്ടിലെ കഥാ പത്രം തന്നെയാണ് ഇതിലും താരം. അപ്പാച്ചി രാജു എന്റെ അയല്‍വാസിയും സുഹൃത്തും ആണ്. അവന്റെ ചേട്ടന്‍ ആണ് എന്റെ പഴയ പോസ്റ്റുകളിലെ താരം ചാളുവ കുട്ടന്‍. ഈ കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധം ആണ്. എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു ഇവരുടെ അച്ഛന്‍ പുറത്തയില്‍ സദാശിവന്‍ ചേട്ടന്‍. അദ്ദേഹത്തോട് എനിക്ക് ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ കൂടുതല്‍ ആയിരുന്നു. കാരണം വീട്ടില്‍ മിക്കവാറും എല്ലാ ദിവസവും എനിക്ക് അച്ഛന്റെ കൈയ്യില്‍ നിന്നും പെട കിട്ടുമായിരുന്നു. എന്നിട്ട് എന്നും വൈകിട്ട് അച്ഛന്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി ഗേറ്റിന്റെ വെളിയില്‍ റോഡില്‍ തള്ളി ഗേറ്റ് അടച്ചു വീട്ടില്‍ പോവും, കാരണം എന്റെ "കൈയ്യിലിരിപ്പ്‌". കരഞ്ഞു കൊണ്ട് ഞാന്‍ ഓടിച്ചെന്നു സദാശിവന്‍ മാമന്റെ അടുത്ത് ചെന്ന് കാര്യം പറയും. അന്നേരം മാമ്മന്‍ എന്നെ കൂട്ടി വീട്ടില്‍ വന്നു അച്ഛനോട് മാപ്പൊക്കെ പറയിപ്പിച്ചു സന്ധി ആക്കും. പിറ്റേന്നും ഇത് തന്നെ ആവര്‍ത്തിക്കും. അത് കൊണ്ട് ഞാന്‍ ചുമ്മാ റോഡില്‍ നിന്നാലും നാട്ടുകാര്‍ ചോദിക്കും "ഇറക്കി വിട്ടാ ഇന്നും, സദാശിവന്‍ മംമനെ വിളിക്കെട്ടെ" എന്ന്. അദ്ദേഹത്തിന്റെ മരണശേഷം മൂത്ത മകന്‍ ചാളുവ കുട്ടന്‍ (കുട്ടന്‍ അണ്ണന്‍) ഈ ദൌത്യം ഏറ്റെടുത്ത് ഭംഗിയായി നടത്തി പോന്നു. എത്ര വളര്‍ന്നിട്ടും ഞാന്‍ നന്നായില്ല എന്ന് ചുരുക്കം.

അപ്പാച്ചി രാജുവിന്റെ യഥാര്‍ത്ഥ പേര് കാര്‍ത്തികേയന്‍ എന്നാണ്. ഇനി അവനെ കുറിച്ച് പറഞ്ഞാല്‍ നാട്ടില്‍ വെല്‍ഡിംഗ് പണി ഒക്കെ ആയി നടന്നപ്പോള്‍ ആണ് അളിയന് മധുരയില്‍ ഉജാല കമ്പനിയില്‍ ജോലി കിട്ടിയത്. എന്തൊക്കെ ആണെന്ന് പറഞ്ഞാലും നാട്ടില്‍ നിന്നും ഒരിക്കലും പോകാന്‍ താല്പര്യം ഇല്ലാതിരുന്ന അവനു തമിഴ്നാട്ടിലെ മധുര പോലും ഗള്‍ഫ്‌ ആയിട്ടാണ് തോന്നിയെ. എങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ അങ്ങനെ ഉജാലയില്‍ ചേര്‍ന്നു. അളിയന്റെ ഹോബി എന്താണെന്നു ചോദിച്ചാല്‍ മീന്‍ പിടുത്തം. നാട്ടില്‍ വെല്‍ഡിംഗ് പണിക്കു പോകുമ്പോളും അളിയന്‍ മീന്‍ പിടുത്തത്തിനു സമയം മാറ്റി വയ്ക്കുമായിരുന്നു. രാവിലെ ചൂണ്ടാക്കോലും, ഒരു കുടവും, ഒരു കൈയ്യില്‍ ചൂണ്ടയില്‍ കൊളുത്താന്‍ ഉള്ള ഇരയുമായി നേരെ എന്റെ വീടിന്റെ തെക്കുവശത്തുള്ള പോഴുവേലി കാട്ടില്‍ കയറും. അതിനുള്ളില്‍ മൂന്ന് നാല് കുളങ്ങള്‍, ചെറിയ ഒരു തോട് ഒക്കെ ഉണ്ട്. പിന്നെ വൈകിട്ട് വരെ ഒറ്റ ഇരുപ്പാണ്. വൈകിട്ടേ വരൂ. നോ ഫുഡ്‌ നോ ഡ്രിങ്ക്. തരിച്ചു വരുമ്പോള്‍, മടിശീലയില്‍ മുഴുവന്‍ കശുവണ്ടി, കുടത്തില്‍, വരാല്‍, കാരി, കരികണ്ണി അങ്ങനെ നിറച്ചും മീന്‍ ഉണ്ടാവും, കുറച്ചു എന്റെ വീട്ടിലും കൊടുത്തിട്ടാണ് അവന്‍ അവന്റെ വീട്ടില്‍ കയറുന്നത്. ഉജാലയില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു ലീവിനു നാട്ടില്‍ വന്നു കഴിഞ്ഞാല്‍ വന്ന വേഷത്തില്‍ തന്നെ ചൂണ്ടയും കുടവും ഇരയുമായി നാട്ടിലെ കുളങ്ങളില്‍ തെണ്ടാന്‍ ഇറങ്ങും.

ചില ദിവസങ്ങളില്‍ ഇവന്‍ മധുരയില്‍ നിന്നും വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ വരും. വീട്ടില്‍ അവന്റെ അമ്മ (ഭാനു അമ്മ) മാത്രമേ ഉള്ളു. ബാക്കിയെല്ലാവരും സ്വന്തം വീടൊക്കെ വച്ച് മാറി താമസിക്കുന്നു. പെങ്ങന്മ്മാര്‍ മൂന്നു പേര്‍ കല്യണം ഒക്കെ കഴിച്ചു കുട്ടികളുമായി അടുത്ത് തന്നെ സെറ്റില്‍ ആണ്. വീട്ടില്‍ വന്നു ബാഗ് വരാന്തയില്‍ വച്ച് വീട്ടില്‍ പോലും കേറാതെ നേരെ അല്‍പ്പം ഉമിക്കരി എടുത്തു പല്ലും തേച്ചു നേരെ എന്റെ വീട്ടില്‍ വന്നു ഞാന്‍ ഉറങ്ങുന്ന മുറിയുടെ ജന്നലില്‍ അടിച്ചു എന്നെ എഴുനെല്‍പ്പിക്കും. (എന്റെ പട്ടി എഴുനേല്‍ക്കും, അവനെ തെറി പറഞ്ഞിട്ട് ഞാന്‍ പുതപ്പിലേക്ക് ഒന്ന് കൂടി ചുരുളും) എന്റെ വീട്ടിലെ കിണറ്റിന്‍ കരയില്‍ നിന്നും വായും കഴുകി ജോസ് അണ്ണന്റെ വീട്ടില്‍ ചെന്ന് അങ്ങേരെ വിളിച്ചു കാപ്പി ഉണ്ടാക്കി കുടിച്ചു നേരെ തെക്കുപുറത്തെ അമ്പലക്കടന്റെ വീട്ടില്‍ വരും. അവന്റെ അച്ഛന് വെളുപ്പിനെ ജോലിക്ക് പോകുന്ന കാരണം ബ്രേക്ക്‌ ഫാസ്റ്റ്‌ രാവിലെ അവിടെ ഉണ്ടാവും. അതും കഴിച്ചു അതിന്റെ കിഴക്ക് പുറത്തെ എന്റെ മാമന്റെ വീട്ടില്‍ വന്നു ഒരു പാല്‍ ചായ. പിന്നെ നേരെ കുളങ്ങള്‍ ഒക്കെ നോക്കി വച്ച്, പാടതറ വീട്ടില്‍ വന്നു അവിടുത്തെ പട്ടിയുടെ പള്ളക്ക് ഒരു ചവിട്ടും കൊടുത്തു മണിയന്‍ ചേട്ടന്റെ വീട്ടില്‍ കേറി ഒന്ന് കൂടി ബ്രേക്ക്‌ ഫാസ്റ്റ്‌. പിന്നെ നേരെ അവന്റെ സ്വന്തം മണിയപ്പന്‍ മാമ്മന്റെ വീട്ടില്‍ വന്നു പിന്നെ അവിടത്തെ പേരക്ക, മാങ്ങാ ഇതെല്ലം തീര്‍ത്തു അവിടുന്ന് ഊണും കഴിച്ചു അവന്‍ സ്വന്തം വീട്ടില്‍ വരുമ്പോള്‍ ആണ് അവന്റെ അമ്മ അവനെ കാണുന്നെ, ബാഗ് കണ്ടത് കൊണ്ട് മകന്‍ നാട്ടില്‍ വന്നിട്ടുണ്ട് എന്ന് അമ്മക്കറിയാം, അത് അവനും അറിയാം. , അന്നേരം സമയം ഉച്ചക്ക് രണ്ടു മണി. അമ്മയെ കണ്ട ഉടനെ പറയുന്ന ഡയലോഗ് ആണ് "വിശന്നിട്ടു മേലെ എന്റെ അമ്മോ പഴംചോറ് ഇരിപ്പുണ്ടോ ന്നു"

മറ്റൊരു കാര്യം ഇവന്‍ എവിടെയങ്കിലും യാത്ര പോവുകയാണെങ്കില്‍ കാണുന്ന മരങ്ങളില്‍ തൊട്ടും, ഇലകളില്‍ ചാടി തൊട്ടും, ചില മരത്തിനു വലം വച്ച് ഒക്കെ ആണ് യാത്ര. ഇതില്‍ ഏതെങ്കിലും മരം വിട്ടു പോയാല്‍ എപ്പം റിവേഴ്സ് എടുത്തു വന്നു അതിനെ തൊട്ടിട്ടു പോയി എന്ന് ചോദിച്ചാല്‍ മതി. ഒരിക്കല്‍ ഇത് കണ്ടു എന്റെ അച്ഛന്‍ പറഞ്ഞു "എടാ രാജു എന്നാല്‍ എന്റെ വീട്ടിലെ ആ കൊന്നതെങ്ങേലെ ചൂട്ടു കൂടി ഒന്ന് തൊട്ടേച്ച് പോടാ, കൂട്ടത്തില്‍ രണ്ടു കരിക്കും ഇട്ടോ " അതോടു കൂടി അവന്റെ ആ സ്വഭാവം നിന്ന്.

ഇവന്‍ ഭയങ്കര ധൈര്യശാലി ആണ് . ഒരിക്കല്‍ ഞാന്‍, അപ്പാച്ചി, അമ്പലക്കാടന്‍, അങ്ങനെ ഒരു ആറു ഏഴു പേര് വളവനാട് ഉത്സവം സംബന്ധിച്ചുളള വേല പടയണി കാണാന്‍ പോയി. പടയണി തുള്ളല്‍ എല്ലാം കഴിഞ്ഞു പൂക്കുറ്റി പാമ്പായി തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു. പ്രീതികുളങ്ങര അമ്പലത്തിന്റെ വാതുക്കല്‍ കൂടി ആണ് വരുന്നേ. അമ്പലത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ എല്ലാം വീണു പോയി. പഞ്ചാര മണലിനെ കെട്ടി പിടിച്ചു ഉറക്കവും തുടങ്ങി. പാതിരാത്രി രണ്ടു മണി കഴിഞ്ഞു. അന്ന് അമ്പലത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ ആരും രാത്രിയില്‍ തങ്ങാറില്ല, കാരണം രക്ഷസ്, യക്ഷി, മറുത അവര് കാള്‍ സെന്ററില്‍ ഡ്യൂട്ടിക്ക് പോകാന്‍ ഇറങ്ങും എന്നും തടസം നില്‍ക്കുന്നവരെ പൊറോട്ട കീറുന്ന പോലെ കീറി ചോരയില്‍ മുക്കി തിന്നും എന്നൊക്കെ കഥ ഉള്ള സമയം. ആദ്യം ഞെട്ടി ഉണര്‍ന്നത് ഞാന്‍, ആഹ ബെസ്റ്റ് സ്ഥലം വെറുതെ എന്റെ ബോഡി അങ്ങനെ പൊറോട്ട ആക്കാന്‍ താല്പര്യം ഇല്ലാത്തത് കാരണം ഞാന്‍ ആരെയും വിളിക്കാതെ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്കു. എന്റെ പിറകെ അമ്പലക്കടനും പറന്നു. അങ്ങനെ അപ്പാച്ചി ഒഴിച്ച് എല്ലാരും അവരവരുടെ വീട്ടിലേക്കു സൂപ്പര്‍ ആയി ലാന്‍ഡ്‌ ചെയ്തു. കുറെ കഴിഞ്ഞു അപ്പാചിയെ ആരോ തട്ടി വിളിച്ചു. അവന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആരെയും കണ്ടില്ലാ. ഒറ്റ കൂട്ടുകാര്‍ ഇല്ല. അന്നേരം ആണ് അവനു സ്ഥലം ഓര്‍മ വന്നതും പേടി കൊണ്ട് വാ പൊളിഞ്ഞതും. കൂട്ടുകാരെയെല്ലാം പ്രേതം പിടിച്ചു ഇനി അവനെ തിന്നും എന്ന് അവനു തോന്നി. കണ്ണും പൂട്ടി മണലില്‍ മുഖം പൂഴ്ത്തി അവന്‍ ശ്വാസം പിടിച്ചു കിടന്നു. അന്നേരം ദെ പിന്നേം ആരോ തട്ടി വിളിക്കുന്നു. പിന്നേം ഒന്നും നോക്കിയില്ല "പുറത്തയിലെ കാവിലമ്മേ, രക്ഷിക്കോ" എന്ന് അലറി കൊണ്ട് വീട് ലക്ഷ്യമാക്കി ഓടി. അതിനടക്ക് തുരുതുരാന്നു പൂഴി റോഡില്‍ കമന്നും ചരിഞ്ഞും ഒക്കെ വീഴാനും മറന്നില്ല. വീടിന്റെ മൂലയിലെ വേലി തകര്‍ത്തു അതിരിലെ കുളത്തില്‍ അടിച്ചും തല്ലി വീണു നീന്തി കേറി വാതിലില്‍ ഇടിച്ചു വിളിച്ചു "എന്റമ്മോ വാതില് തുറക്കോ മറുത പുറകില്‍ ഉണ്ടേ ന്നു". പിറ്റേന്ന് അവനെ കണ്ട ഞങ്ങള്‍ ഞെട്ടി പോയി. ശരീരം മുഴുവന്‍ ചുവന്ന സ്കെച്ച് പേന കൊണ്ട് കൊച്ചു പിള്ളേര് കുത്തി വരച്ച പോലെ.

അങ്ങനെ ഒരു ദിവസം അപ്പാചിയുടെ കല്യണം ഉറപ്പിച്ചു, കലവൂര് കിഴക്ക് മണ്ണംചേരി എന്ന സ്ഥലത്താണ് പെണ്ണ്. കല്യാണ ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി അമ്പലങ്ങളില്‍ എല്ലാം വഴിപാടു നടത്തി മച്ചാന്‍ വീട്ടിലെത്തി. പിന്നെ അവനെ ഒരുക്കുന്ന തിരക്കില്‍ ആയി ഞങ്ങള്‍. പുറത്തുള്ള പന്തലില്‍ കാപ്പി പരിപാടി നടക്കുന്നു. ആകെ തിരക്ക്. കോടിക്ക് പോകാന്‍ ഉള്ള വാഹനങ്ങള്‍ എല്ലാം വാതുക്കലെ റോഡില്‍ എത്തി. അങ്ങനെ വീട്ടില്‍ നിന്നും പെണ്ണിന്റെ വീട്ടിലേക്കു പോകാന്‍ ഉള്ള മുഹൂര്‍ത്തം സമാഗതമായി. ഞങ്ങളും നാട്ടാരും എല്ലാവരും അപ്പച്ചിയുടെ കല്യാണത്തിന് പോകാന്‍ ഇറങ്ങി. അനു ട്രവേല്സിലെ മൂന്നു ബസും രണ്ടു ടെമ്പോ ട്രവേലെര്‍ പിന്നെ അപ്പാചിക്ക് പോകാന്‍ ഒരു കാറും ഒക്കെ ആയി ഞങ്ങള്‍ കല്യാണ വീട് ലക്ഷ്യമാക്കി യാത്രയായി. പതിനഞ്ചു ഇരുപതു മിനിറ്റ് ഉള്ള യാത്ര ആണ്. ഞങ്ങള്‍ പിന്നെ സേവിച്ചു വന്നത് കാരണം ആണോ അതോ വരുന്ന വഴിയില്‍ കൂണ് പോലെ ഷാപ്പുകള്‍ ഉള്ള കൊണ്ടാണോ കുറച്ചു സമയം കൂടുതല്‍ എടുത്തു. അങ്ങനെ പെണ്ണിന്റെ വീട്ടില്‍ എത്തി. പെണ്ണുംവീട് റോഡില്‍ നിന്നും ശകലം ഉള്ളില്‍ ആയിട്ടാണ്. വാഹനങ്ങള്‍ അവിടെ അടുത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക്‌ എല്ലാം ചെയ്തിരിക്കുന്നു. നോക്കുമ്പോള്‍ അപ്പാച്ചി രാജു വന്ന കാറിന്റെ അരികില്‍ ചാരി നില്‍ക്കുന്നു. ഞങ്ങള്‍ ചോദിച്ചു
"നീ കേറില്ലേ അളിയാ"
"ഇല്ല നിങ്ങള്‍ വന്നിട്ട് കേറിയാല്‍ മതി എന്ന് കരുതി, എന്തായാലും ഇന്ന് അടിച്ചില്ല, എന്നാലും നിന്റെ ഒക്കെ കൂടെ നടന്നാല്‍ ഒരു മൂഡ്‌ എങ്കിലും ആവുമല്ലോ, ബാ നടക്കു"
അങ്ങനെ ഇവനെയും കൊണ്ട് ഞങ്ങള്‍ പെണ്ണിന്റെ വീട്ടിലേക്കു നീങ്ങി. പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന വഴി ഒരു ചെറിയ തോടും അതിനു കുറുകെ ഒരു തടി പാലവും ഉണ്ട്. പാലത്തില്‍ ഞങ്ങള്‍ കയറി നടുവിലെത്തിയപ്പോള്‍ അപ്പാച്ചി ആ മനോഹരമായ കാഴ്ച കണ്ടു. തോട്ടില്‍ ഒരു വലിയ വരാലും പിന്നെ പാര്‍പ്പും നില്‍ക്കുന്നു. പതിയെ അവന്‍ മുണ്ട് മടക്കി കുത്തി. പിന്നെ ഞങ്ങളെ പാലത്തില്‍ നിന്നും ആംഗ്യം കാണിച്ചു പുറത്തേക്കു ഓടിച്ചു. എന്തോ ചോദിക്കാന്‍ വന്ന കാടനെ കണ്ണും കൈയും കൊണ്ട് തന്തക്കു വിളിച്ചു. അവന്‍ ആംഗ്യം കൊണ്ട് മനസിലായി എന്ന് മറുപടിയും കൊടുത്തു. കാട്ടു ചേമ്പുകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന തോടിന്റെ കരയില്‍ ആണ് വരാല്‍ കുട്ടികളുമായി ഷോപ്പിംഗ്‌ നടത്തുന്നത്. പതിയെ അപ്പച്ചി ശബ്ദം ഒന്നും ഉണ്ടാക്കാതെ വെള്ളത്തില്‍ ഇറങ്ങി. ഞങ്ങളും ഓപ്പറേഷന്‍ വരാല്‍ നോക്കി കണ്ണും തള്ളി നിന്നു. എ മിന്നല്‍ അറ്റാക്ക്‌ ഫ്രം അപ്പാച്ചി. ചേമ്പിന്റെ കാട്, തോട്ടിലെ പുല്ലു എല്ലാം ഉള്‍പ്പെടെ കരയില്‍ ഒരു ചെറിയ മരുത്വാന്‍ മല വന്നു വീണു. അട്ടഹാസത്തോടെ കരയില്‍ ഓടി കയറി വരാലിന്റെ പള്ളക്ക് പൊക്കി പിടിച്ചു കല്യാണ ചെക്കന്‍ വരാലുമായി നിക്കണ കാഴ്ച കണ്ടു ഞങ്ങള്‍ ഞെട്ടി.
ഞാന്‍ ചോദിച്ചു "എന്ത് പരിപാടിയ നീ കാണിച്ചേ, കല്യാണം അല്ലെ നിന്റെ"
അപ്പാച്ചി പറഞ്ഞു "എടാ കുറുപ്പേ ഓര്‍ത്തില്ല ആക്രാന്തം ആയി പോയി, കുറെ നാളായി ഒരു വരാല് പിടിച്ചിട്ട്".
കരക്ക്‌ കേറിയ അവന്‍, അവന്റെ ഒപ്പം എനിക്കെടുത്ത മുണ്ട് അഴിച്ചെടുത്തു. എന്നിട്ട് പറഞ്ഞ ഡയലോഗ് കേട്ട് ഞങ്ങള്‍ എല്ലാം ഞെട്ടി
"എടാ കുറുപ്പേ എന്തായാലും കഷ്ടപ്പെട്ട് പിടിച്ചതല്ലേ, അപ്പുറത്തെ വീട്ടീന്ന് ഒരു കുടം മേടിച്ചു ഇതിനെ അതില്‍ ഇട്ടു വയ്യ്, കല്യാണം കഴിഞ്ഞു പോവുമ്പോള്‍ കൊണ്ട് പോവാം ന്നു"

അബുദാബി എയര്‍പോര്‍ട്ടിലെ തോക്ക്

Wednesday, October 21, 2009
ഡല്‍ഹിയിലെ വരുന്നത് തന്നെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവും കൂടെ ചുമന്നായിരുന്നു. വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മനസിലായി "നടക്കില്ല തമ്പി നടക്കില്ല". ഒരു പാട് ടെസ്റ്റുകള്‍ എഴുതിയെങ്കിലും ക്യാ ഫലം നോ ഫലം, അങ്ങനെ കൂടെ ഉണ്ടായിരുന്ന പല കൂട്ടുകാരും യു എ ഇ യിലേക്ക് ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ ഒരു ശരാശരി മലയാളിയപ്പോലെ ഞാനും സ്വപ്നം കാണാന്‍ തുടങ്ങി, അതെ ഗള്‍ഫ്‌ എന്നാ സ്വപ്നം. എന്റെ സ്വപ്നം സഫലമായത് രണ്ടായിരത്തി നാലില്‍. അമ്മാവന്‍ വഴി വന്ന പ്രൊപോസല്‍, അമ്മാവന്റെ അടുത്ത സുഹൃത്തിന്റെ അനന്തിരവന്റെ കമ്പനി. സ്ഥലം അബുദാബി, ജോലി കാര്യസ്ഥ പണി തന്നെ. ബയോടാറ്റ, സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്‌ കോപീസ് എല്ലാം അയച്ചു കൊടുത്തു, പിന്നെ കാത്തിരിപ്പു തുടങ്ങി

"എന്ന് വരും വിസ, എന്ന് വരും വിസ," എന്ന പാട്ടും പാടി. അതോടെ ഇച്ചിരി ഗമ കൂടി എന്ന് പറയാം. കൂട്ടുകാര്‍ക്കൊക്കെ കുറച്ചു കൂടി ബഹുമാനം കൂടി, കുപ്പികള്‍ ഞാന്‍ ഷെയര്‍ ഇടാതെ തന്നെ പൊട്ടി.
"അളിയാ നീ മറക്കില്ലല്ലോ അല്ലെ, എന്റെ കാര്യം കൂടി നീ ചെന്നിട്ടു ശരിയാക്കണം"
"എല്ലാം ചെയ്യാം ദാസ, ഞാന്‍ ഒന്ന് ചെല്ലട്ടെ, ഒരു തണ്ടൂരി ചിക്കന്‍ കൂടി കിട്ടിയിരുന്നെങ്കില്‍...... "
"ദേ ഇപ്പം കൊണ്ട് വരാം ട്ടാ" അങ്ങനെ പോയി കാര്യങ്ങള്‍
അങ്ങനെ ഒടുവില്‍ കാത്തിരിപ്പിനു വിരാമം ഇട്ടു അബുധാബിയില്‍ നിന്നും വിസിറ്റിംഗ് വിസ ആന്‍ഡ്‌ ടിക്കറ്റ്‌ അങ്ങനെ എത്തി. പക്ഷെ പ്രശ്നം ആദ്യമായാണു ഫ്ലൈറ്റില്‍ കാല് കുത്താന്‍ പോകുന്നെ, ഈ പണ്ടാരം മുകളില്‍ കൂടി പോകുന്നത് അല്ലാതെ എനിക്കിതിന്റെ അകത്തുള്ള കാര്യം ഒന്നും അറിയില്ല, രണ്ടാമത് ഇതു ഏഴു കടലും കടന്നൊക്കെ ആണ് പോകുന്നെ എന്ന് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. കടലില്‍ വീണാല്‍ സ്രാവ് തിന്നും, അല്ലാതെ വല്ല കാട്ടിലും വീണാല്‍ നരഭോജികള്‍ കാലാപ്പാനി സ്റ്റൈലില്‍ പീഡിപ്പിക്കും, അല്ലെങ്കില്‍ താഴേക്ക് പോരുന്ന കൂട്ടത്തില്‍ ഒരു എയര്‍ ഹോസ്റ്റസ്‌ ചേച്ചിയെ കൂടെ ദൈവം കൂട്ടിനു തരണം, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ.
ഇതിനിടക്ക്‌ അച്ഛമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു "എന്റെ മക്കളെ ആള് കൂടുതല്‍ ആണേല്‍ കമ്പിയേല്‍ മുറുക്കെ പിടിച്ചു നിന്നോനെ എന്ന്"
അങ്ങനെ ആ ദിവസം വന്നു, ഗള്‍ഫ്‌ എയര്‍ലൈന്‍സ്‌ ആണ് വണ്ടി, വയ മസ്കറ്റ്‌. തലേ ദിവസം പാര്‍ട്ടി ഒക്കെ നടന്നു. കരച്ചില്,കെട്ടിപിടിത്തം, പാക്കിംഗ്, അങ്ങനെ ഒക്കെ പോയി.

പിറ്റേന്ന് പാലം ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്ലൈറ്റ്. രാവിലെ അമ്മാവന്മാര്‍ രണ്ടുപേരും കൂടെ വന്നതിനാലും, എയര്‍പോര്‍ട്ടില്‍ അവര്‍ക്ക് പരിചയക്കാര്‍ ഉള്ളതിനാലും അവിടുത്തെ എല്ലാ പരിപാടിയും ഈസി ആയി നടന്നു. ഒടുവില്‍ ഫ്ലൈറ്റില്‍ കേറുന്നതിനു തൊട്ടു മുന്‍പ് ലാസ്റ്റ് സെക്യൂരിറ്റി ചെക്ക്‌ സമയത്ത് അരഞ്ഞാണം അല്പം പ്രശനം ഉണടാക്കിയത് ഒഴിച്ചാല്‍ സംഭവം ഓക്കേ. അങ്ങനെ അതിനകത്ത് കയറി പറ്റി. സീറ്റ്‌ കണ്ടു പിടിച്ചു. (കോപ്പാണ് ബോര്‍ഡിംഗ് പാസ്‌ നോക്കിയിട്ട് ഒന്നും മനസിലായില്ല, എയര്‍ ഹോസ്ടസ് ചാച്ചി ഇരുത്തി കയറിട്ടു മുറുക്കി തന്നു എന്നതാണ് സത്യം). സത്യത്തില്‍ (ബാബു നമ്പൂതിരി അല്ല ട്ടാ) ഞാന്‍ ഓര്‍ത്തിരുന്നത് ഫ്ലൈറ്റ് നമ്മടെ ബൈക്കും, ബസും ലോറിയും ഒക്കെ പോണ പോലെ ഫസ്റ്റ് ഗിയര്‍ ഇട്ടു പിന്നെ ക്ലച്ച് പിടിച്ചു സെക്കന്റ്‌ ഇട്ടു ഒക്കെ ആണെന്നാണ്. എനിക്ക് കിട്ടിയത് ഒരു വിന്‍ഡോ സീറ്റ്‌ ആയിരുന്നു . എന്റെ അടുത്ത് ഒരു അമറന്‍ പഞ്ചാബി പെണ്‍കൊടി , എന്‍ ആര്‍ ഐ പീസ്. ഹോ കത്രിന കൈഫ്‌ അവളെ കണ്ടിരുന്നേല്‍ റണ്‍വേയില്‍ തല വച്ചനെ.
അങ്ങനെ കുറെ അറിയിപ്പും തളപ്പ് ഇങ്ങനെ കാലേല്‍ ഇട്ടു തെങ്ങേല്‍ കേറാം എന്നൊക്കെ കുറെ ആക്ഷന്‍ മൂവി ട്രെയിലര്‍ കാണിച്ചു അമ്മച്ചിമാര്‍ പോയി. എല്ലാ സീറ്റ് പിന്നിലും അതതു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ടീ വീ പോലത്തെ സാധനം. പറ്റെ ഇരുന്ന പെങ്കൊച്ച് അറിയാതെ കുറെ കുത്തി നോക്കി എങ്കിലും ഒരു പുല്ലും വന്നില്ല. അവളണേല്‍ വന്നു കേറിയത്‌ മുതല്‍ ഒരു കോപ്പിലെ ഇംഗ്ലീഷ് ബുക്കു വായിച്ചു ഒരേ ഇരിപ്പ്. അങ്ങനെ അറിയിപ്പ് ഒക്കെ കഴിഞ്ഞു വണ്ടി പയ്യെ മുന്നോട്ടു എടുത്തു. അന്നേരം ആണ് എനിക്ക് മനസിലായെ പേടിക്കാന്‍ ഒന്നുമില്ല, നോതിംഗ് ടു വറി യാര്‍, വിജയ്‌ സൂപ്പര്‍ ആദ്യമായി ഫസ്റ്റ് ഗിയറിട്ട് ഓടിക്കുന്ന പോലെ ഒരു ഫീലിംഗ്, ലിറ്റില്‍ ബിറ്റ് കുലുക്കംസ്, ബ്ലഡി പീ ഡബ്ലിയു ഡീ, അങ്ങനെ കുറെ കുലുങ്ങി കുലുങ്ങി ഓടി അളിയന്‍ റണ്‍വേയില്‍ കയറി. പിന്നെ ഒരു അറിയിപ്പും, ഫസ്റ്റ് ഗിയറില്‍ നിന്നും പിന്നെ ലാസ്റ്റ് ഗിയരിലോട്ടു ഒറ്റ ഇടലയിരുന്നു. പിന്നെ ബ്രേക്ക്‌ പൊട്ടിയ പോലെ ഒരൊറ്റ കുതിപ്പ്. ശ്വാസം നിലച്ചു പോയി. പിന്നെ നിലത്തു നിന്നും വിമാനം പൊങ്ങിയതും കാതില്‍ കാറ്റ് കേറി ആകാശ വാണി സ്റ്റേഷന്‍ പൂട്ടിയ സൌണ്ട് ഒന്നും ഞാന്‍ അറിഞ്ഞില്ല, അത്രയും സമയം കൊണ്ട് നാട്ടിലെ ഒരു മാതിരി പെട്ട ദൈവങ്ങള്‍ക്ക് നേര്ച്ച നേരുകയും ഒപ്പം അയ്യപ്പ സ്തുതിയില്‍ നിന്നും ടേക്ക് ഓഫ്‌ ചെയ്തു ഹനുമാന്‍ സ്തുതിയില്‍ വന്നു ലാന്‍ഡ്‌ ചെയ്തു. (ആ വിമാനത്തിന്റെ പൈലറ്റിനു കൊണ്ട് പോലും ഇത് നടക്കേല്ലാ)

കണ്ണും തള്ളി കണ്ണുനീരുമായി ഉള്ള എന്റെ ഇരിപ്പ് കണ്ടു എന്റെ സഹയാത്രിക ബുക്കില്‍ നിന്നും മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു "സ്പീഡ് കുറവാ അല്ലിയോ"

അങ്ങനെ അബുദാബി എയര്‍പോര്‍ട്ടില്‍ സംഭവം ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു മുറുക്കെ പിടിച്ചു ഇരുന്നോ എന്നൊക്കെ അറിയിപ്പ് വന്നു. വിമാനം നിലത്തു തൊട്ടു പിന്നെ കുലുക്കോം ബഹളവും "എന്റെ ദേവിയെ" എന്നാ വിളി എന്നില്‍ നിന്ന് ഞാന്‍ പോലും അറിയാതെ പുറത്തു വന്നു. കമ്പ്ലീറ്റ്‌ ഇടിച്ചു തെറിപ്പിച്ചു എയര്‍പോര്‍ട്ട് തകര്‍ത്തു ഇത് പോകും എന്ന് തോന്നി പോയി. അങ്ങനെ ഞാന്‍ അബുധാബിയില്‍ കാലു കുത്തി. പിന്നെ എന്റെ ഒണക്ക ബാഗും നെല്ലുകുത്തുന്ന മില്ലില്‍ നിന്നും അരിയൊക്കെ വരുന്ന പോലെ കണ്‍വെയര്‍ ബെല്‍ട്ടില്‍ നിന്നും എടുത്തു അറബി മമ്മന്മാര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തു സൂപ്പര്‍ ആയി പുറത്തു വന്നു. കസിന്‍ പുറത്തു കാത്തു നില്‍ക്കുന്നു. പുള്ളിയെ കണ്ടതും സമാധാനം ആയി. കെട്ടി പിടിച്ചു പൊട്ടികരഞ്ഞില്ല, തെറി വിളിക്കാനാ തോന്നിയെ, ഫ്ലൈറ്റില്‍ ഇരുന്ന അനുഭവിച്ച ടെന്‍ഷന്‍. ഹോ . അങ്ങനെ പുള്ളിയുടെ കാറില്‍ അവിടെ നിന്നും സലാം സ്ട്രീറ്റില്‍ എത്തി. അങ്ങനെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫ്‌ ജീവിതം തുടങ്ങി.

ഇനി അവിടുത്ത ജീവിതത്തിലേക്ക് ഞാന്‍ കടക്കുന്നില്ല, ഒരു ഒന്നര ഒന്നേ മുക്കാല്‍ മാസം കഴിഞ്ഞപ്പോള്‍ എന്റെ എമ്പ്ലോയ്മെന്റ്റ്‌ വിസ കിട്ടി. പുള്ളി എക്സിറ്റ്‌ എനിക്ക് ഡല്‍ഹിക്ക് തന്നു. അങ്ങനെ തിരുമ്പി പോകാന്‍ ഞാന്‍ വീടും അബുദാബി എയര്‍പോര്‍ട്ടില്‍ എത്തി. പുള്ളിക്കാരന്‍ എന്നെ കേറ്റി വിട്ടു. തൊണ്ണൂറ്റി എട്ടില്‍ എടുത്ത എന്റെ പാസ്പോര്‍ട്ടില്‍ ഉള്ള ഫോട്ടോ കണ്ടാല്‍ എന്റെ അപ്പന്‍ പോലും എന്നെ തിരിച്ചറിയില്ല, കാരണം ഞാന്‍ ഡല്‍ഹിക്ക് പോരുന്നതിനു മുന്‍പ് വിര പോലെ ഇരുന്ന ആളായിരുന്നു, മീശ ഒക്കെ വടിച്ചു മുടിഞ്ഞ സെറ്റ് അപ്പ്‌ ആയിരുന്നു. ഡല്‍ഹിയില്‍ വന്നു മാമ്മനെ മുടിപ്പിച്ചു തീറ്റ തുടങ്ങിയതോടെ ഞാന്‍ അങ്ങ് കേറി വീര്‍ത്തു. പിന്നെ മീശയും വച്ച്. പാസ്പോര്‍ട്ടിലെ ഫോട്ടോ കണ്ടാല്‍ ഒരിക്കലും പറയില്ല ഞാന്‍ ആണെന്ന്. അകത്തു കേറിയ എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് അറബി അണ്ണന്‍ എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് സൈഡില്‍ പോയി നില്ക്കാന്‍ പറഞ്ഞു. അതിനടുത്ത ഒരു ചെറിയ മുറി, അവിടെ തോക്ക് പിടിച്ച ഒരു അണ്ണന്‍ എന്റെ കൊണ്ട് റൂമില്‍ ഇരുത്തി പറഞ്ഞു "യു സിറ്റ് ദേര്‍" കുറച്ചു കഴിഞ്ഞു മറ്റേ അറബി എന്റെ അടുത്ത് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര് പറഞ്ഞു വന്നത് ഞാന്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വന്നത് എന്നും എന്റേത് കള്ളാ പാസ്പോര്‍ട്ട് ആണെന്നും പറഞ്ഞു. അന്നത്തെ പാസ്പോര്‍ട്ട്‌ ഇന്നത്തെ പോലെ പ്രിന്റ്‌ അല്ല, പേന കൊണ്ട് എഴുതി ചേര്‍ത്തായിരുന്നു. മഷിയും മറ്റും പുരണ്ടു ആകെ ചളം കുളം.

സര്‍വ്വ നാഡികളും തകര്‍ന്നു പോയി. അബുധാബിയിലെ തടവയുടെ ഗേറ്റ് എന്റെ മുന്നില്‍ അഞ്ചാറ്വട്ടം തുറന്നു. കണ്ണില്‍ ഇരുട്ട് കേറി. എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും. കശുവണ്ടി മോട്ടിച്ചും മറ്റും മാത്രം പരിചയമുള്ള ഞാന്‍ കള്ള പാസ്പോര്‍ട്ടില്‍ വന്ന ബ്രഹ്മാണ്ട കുറ്റത്തിന് പീടിപ്പിക്കപെടുന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചു, അതിന്റെ കൂടെ കമ്പനിക്ക് എന്റെ ശരീരം വിയര്‍ത്തു സപ്പോര്‍ട്ടും തന്നു. കണ്ണുകളും കൂടെ നിറഞ്ഞു അവരുടെ ഡ്യൂട്ടി ചെയ്തു. പതിയെ ഞാന്‍ സീറ്റില്‍ ഇരുന്നു, തോക്കും പിടിച്ചു നിന്ന അണ്ണന്റെ മുഖത്ത് ദയനീയമായി പ്ലീറ്റ്‌ വീണ മുഖത്തോടെ പറഞ്ഞു "അണ്ണാ ഇതെന്റെ ഒറിജിനല്‍ പാസ്പോര്‍ട്ട്‌ ആണ്, നാട്ടില്‍ നിന്നപ്പോള്‍ ഞാന്‍ വിര പോലെ ഇരുന്ന ആളായിരുന്നു, ഡല്‍ഹിയില്‍ വന്നപ്പോള്‍ റേഷന്‍ ക്വോട്ട കൂട്ടി കൂട്ടി ഞാന്‍ തടിച്ചു, പിന്നെ മീശ വരുന്നത് ഒരു തെറ്റാണോ, എന്റെ മീശയല്ലേ അതൊന്നു വടിക്കാന്‍ പോലും എനിക്ക് അവകാശമില്ലേ" അയാള്‍ ചൂടായി പറഞ്ഞു "യു ഷട്ട് അപ്പ്‌ ആന്‍ഡ്‌ സിറ്റ് തേര്‍, ഡോണ്ട് ടോക്ക് ടൂ മുച്ച്". തീര്‍ന്നു ഇവിടെ കിടന്നു ചാകാന്‍ ആണ് വിധി. പ്രീതികുളങ്ങര അമ്മയെ വിളിച്ചു, മാരാരിക്കുളം മഹാദേവനെ വിളിച്ചു, വലിയ കലവൂര്‍ കൃഷ്ണനെ വിളിച്ചു, പുതുക്കുളങ്ങര ഹനുമാന്‍ സ്വാമിയേ വിളിച്ചു, കലവൂര്‍ മുരുകന്‍ സ്വാമിയേ വിളിച്ചു, കോര്‍ത്ത്‌ശേരില്‍ അമ്മയെ വിളിച്ചു, വഴിപാടുകള്‍ പെട്ടന്ന് നേര്‍ന്നു, ഇവിടെ നിന്ന് രക്ഷപെട്ടു വന്നാലെ ഇതെല്ലം നടത്തൂ എന്ന് ഡിമാണ്ടും വച്ചു. അന്നേരം ഭാഗ്യത്തിന് കസിന്റെ ഫോണ്‍ വന്നു. കാര്യം ചോദിച്ചു. പുള്ളിക്കാരന്‍ പുറത്തു നിന്ന് കാണുന്നുണ്ടായിരുന്നു . വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. പുള്ളി ഉടന്‍ സ്പോന്‍സര്‍ തേങ്ങ മാങ്ങാ അങ്ങനെ ആരെക്കെയോ വിളിച്ചു പറഞ്ഞു. എന്‍ട്രി ചെയ്യുന്ന ഭിത്തിയുടെ അടുത്ത് ഉള്ള ദ്വാരത്തില്‍ വന്നു പുള്ളി കൌണ്ടറില്‍ ഇരുന്ന അറബിയോട് അറബിയില്‍ എന്തെക്കെയോ പറഞ്ഞു. ഞാന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ കൈയ്യില്‍ ഇരുന്ന ഡല്‍ഹി ലൈസന്‍സ് കാണിച്ചു അതിലെ ഫോട്ടോ കാണിച്ചു. അതും പാസ്പോര്‍ട്ട്‌ ഫോട്ടോയും കറക്റ്റ് മാച്ചാണ്. അത് ഞാന്‍ രണ്ടായിരത്തി ഒന്നില്‍ എടുത്തതാണ്. അതോടെ പുള്ളിക്ക് വിശ്വാസം ആയി. അതിന്റെ കൂടെ ഞാന്‍ എന്റെ തൊണ്ണൂറ്റി എട്ടിലെ ടൈപ്പ് ഹയര്‍ പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് വിത്ത്‌ ഫോട്ടോ കാണിച്ചു. "സാറെ നോക്കിക്കേ നിഷ്കളങ്കമായ മുഖം കണ്ടില്ലേ", അപ്പം പിന്നേം വിശ്വാസം കൂടി. അന്നേരം കുറെ സമയം കടന്നു പോയിരുന്നു. ഫ്ലൈറ്റ് വിടും എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവില്‍ പുള്ളിക്കാരന്‍ സോറി ഒക്കെ പറഞ്ഞു എല്ലാം തിരിച്ചു തന്നു. തോക്ക് പിടിച്ച അണ്ണന്‍ എന്റെ കൈ പടിച്ചു കുലുക്കി സോറി പറഞ്ഞു. എന്നിട്ട് പറഞ്ഞു
"നിന്റെ പാസ്പോര്‍ട്ട്‌ ഫോട്ടോ നെ ചേഞ്ച്‌ ചെയ്യണം, ഇത് പോലെ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാവും, ഹാപ്പി ജേര്‍ണീ " ഒക്കെ പറഞ്ഞു. ഞാന്‍ അങ്ങേരെ അടിമുടി തൊഴുതു ഫ്ലൈറ്റ് പിടിക്കാന്‍ ഓടി.

അങ്ങനെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ എന്റെ പാവപെട്ട ജീവനും കൊണ്ട് ഡല്‍ഹിയില്‍ ലാന്‍ഡ്‌ ചെയ്തു. എന്നിട്ട് ആദ്യം ചെയ്തത് അബുദാബി എയര്‍പോര്‍ട്ട് ടീമിന്റെ തന്തക്കു വിളിച്ചു, ചുണയുണ്ടെങ്കില്‍ ഡല്‍ഹിക്ക് വാടാ എന്ന് വെല്ലുവിളിച്ചു. എന്നിട്ട് നെക്സ്റ്റ് ഡേ നാട്ടിലേക്ക് പോയി. കാരണം അടുത്ത ടിക്കറ്റ്‌ നാട്ടില്‍ നിന്നാണ്. നാട്ടില്‍ എത്തി എല്ലാ ദൈവങ്ങളെയും പോയി കണ്ടു നന്ദി അറിയിച്ചു. പക്ഷെ ഫോട്ടോ ഒട്ടു മാറ്റിയതും ഇല്ല. കുറച്ചു നാള് കഴിഞ്ഞു എമ്പ്ലോയ്മെന്റ്റ്‌ വിസ ചേച്ചിയുടെ ഓഫീസില്‍ ഫാക്സ് ആയി വന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടി, പ്ലാസ ആന്‍ഡ്‌ കോമള ബാറില്‍ നിന്നും ഇറങ്ങാന്‍ സമയം ഇല്ലാരുന്നു.എന്റെ ഒറ്റ പൈസ പോയില്ല, പകരം കൂട്ടുകാര്‍ ചെലവ് ചെയ്തു, കാരണം ആര് കള്ളും ഫുഡും സ്പോണ്‍സര്‍ ചെയ്യുന്നേ ആള്‍ ആരോ അവരെ ആദ്യം കൊണ്ട് പോവും എന്നാ ഒറ്റ കണ്ടീഷന്‍ വച്ചു. പിന്നെ പറയണ്ടല്ലോ, വാള് വച്ചു വച്ചു എനിക്ക് ബോറായി,

അങ്ങനെ ഒരു പാട് സ്വപ്നങളും പ്രതീക്ഷകളും ആയി അമ്മയുടെ കണ്ണീരും അച്ഛന്റെ വേദനയും കൂട്ടുകാരുടെ സങ്കടവും എല്ലാം ഉള്ളില്‍ ഒതുക്കി കൊച്ചിയില്‍ നിന്നും ശ്രീലങ്കെടെ ഫ്ലൈറ്റില്‍ അത്താഴത്തിനു വേണ്ടിയുള്ള അരി സമ്പാദിക്കാന്‍ പറന്നു പൊങ്ങി. ഒരു കുഴപ്പം കൂടാതെ ഞാന്‍ എത്തി. ഇത്തവണ പേടി ഒന്നും ഇല്ലാരുന്നു. കെ എസ് ആര്‍ ടീ സീയില്‍ ആലപ്പുഴ രാധയില്‍ തുണ്ട് കാണാന്‍ പോണ ഫീലിങ്ങ്സ്‌ ആയിരുന്നു. വിസ എല്ലാം അടിച്ചു ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു. ഒരിക്കല്‍ എന്റെ കസിനും ഞാനും കണക്കപിള്ള ഹരിയെട്ടനും കൂടി ദുബൈക്ക് കസിന്റെ കാറില്‍ പോകുമ്പോള്‍ ഇടക്കുള്ള ഒരു മാക്‌ ഡോണാല്ടിന്റെ കടയില്‍ കയറി ബര്‍ഗെരും മറ്റും ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പോള്‍ പുറത്തു ഒരു പജീരോ വന്നു നിന്ന്. അതില്‍ നിന്നും ഒരു അറബിയും അദ്ദേഹത്തിന്റെ ഭാര്യ, പിന്നെ കുട്ടികള്‍ എല്ലാം ഇറങ്ങി അകത്തേക്ക് വന്നു. അയാളെ കണ്ടതും എന്റെ നെഞ്ചു കാളി. അന്ന് എന്നെ തടഞ്ഞ തോക്ക് ചൂണ്ടിയ അറബി അണ്ണാച്ചി.

ഞാന്‍ കസിന്റെയും ഹരിയെട്ടന്റെയും പിന്നെ മുന്നിലെ ബര്‍ഗരിന്റെയും മറവില്‍ അഡ്ജസ്റ്റ് ചെയ്തു എങ്കിലും സീറ്റില്‍ ചെന്നിരുന്ന ഉടനെ അയാളുടെ കണ്ണുകള്‍ എന്നില്‍ പതിഞ്ഞു. മറ്റൊരാള്‍ നമ്മളെ ശ്രദ്ധിക്കും എന്ന് തോന്നിയാല്‍ പിന്നെ മൊത്തം താളം തെറ്റുമല്ലോ. എന്റെ വിറയലും പരിഭ്രമവും കണ്ടു ഹരിയേട്ടന്‍ ചോദിച്ചു "എന്ത് പറ്റി" ഞാന്‍ ഒന്നുമില്ല എന്ന് പറഞ്ഞതും അറബി അണ്ണാച്ചി എന്റെ മുന്നില്‍. എന്നിട്ടൊരു ചോദ്യം "നിന്നെ ഞാന്‍ എവിടേയോ കണ്ടിട്ടുണ്ടല്ലോ, പക്ഷെ ഓര്‍മ വരുന്നില്ല" ഞാന്‍ എഴുനേറ്റു തൊഴുതു പറഞ്ഞു
"സാറെ സാറെ മറ്റേ പാസ്പോര്‍ട്ട്‌ ഫോട്ടോ, തോക്ക്, വ്യാജന്‍, വണ്ണം വച്ചു, മീശ" എന്നൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു ഒപ്പിച്ചു. "ഹോ ഒക്കെ ഒക്കെ എനിട്ട്‌ ഫോട്ടോ ചേഞ്ച്‌ ചെയ്തോ?
ഞാന്‍ പറഞ്ഞു "പിന്നെ നാട്ടില്‍ പോയി ആദ്യം ചെയ്തത് അതാണ്"
"ഗുഡ് "
പിന്നെ പുള്ളിക്കാരന്‍ കസിനെയും ഹരിയെട്ടനെയും ഒക്കെ പരിചയപെട്ടു സന്തോഷത്തോടെ കൈ ഒക്കെ തന്നു എന്നോട് പറഞ്ഞു "അപ്പോള്‍ എമ്പ്ലോയ്മെന്റ്റ്‌ വിസ ഒക്കെ കിട്ടി അല്ലെ, സൊ വര്‍ക്ക്‌ ഹാര്‍ഡ്, എങ്ങനെയുണ്ട് ഞങ്ങളുടെ സ്ഥലം ഇഷ്ടായോ എല്ലാം"
ഞാന്‍ കണ്ണും പൂട്ടി പറഞ്ഞു "സൂപ്പര്‍, കിടിലന്‍, അമറന്‍, പിന്നെ സാറിന്റെ തോക്ക് ഞാന്‍ ജീവിതത്തില്‍ മറക്കില്ല"
എല്ലാവരും ചേര്‍ന്ന് ചിരിച്ചപ്പോള്‍ പൊട്ടിച്ചിരിയോടെ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു "ഓള്‍ ദി ബെസ്റ്റ്"

ഒരു കൊച്ചു ഭൂമി കുലുക്കം

Thursday, October 1, 2009
തലകെട്ടില്‍ പറഞ്ഞ പോലെ ഭൂകമ്പം തന്നെയാണ് വിഷയം. നാട്ടില്‍ വച്ച് ഭൂകമ്പം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചറിയാന്‍ യോഗം ഉണ്ടായതു ഡല്‍ഹിയില്‍ വന്ന ശേഷം ആണ്. അന്ന് അമ്മാവന്റെ കൂടെ കഴിയുന്ന സമയം. ഒരു റിപബ്ലിക്‌ ഡേ യുടെ അവധി കിട്ടിയ ആലസ്യത്തില്‍ സുഖമായി ഉറങ്ങുമ്പോള്‍ കട്ടില്‍ ആരോ ആട്ടുന്നു. അമ്മാവന്റെ മക്കള്‍ രാവിലെ എഴുന്നേറ്റാല്‍ കട്ടില്‍ ആട്ടുന്ന പരിപാടി ഉള്ളത് കൊണ്ട് അവരായിരിക്കും എന്ന് ഓര്‍ത്തു. പിന്നെ പാതി മയക്കത്തില്‍ പറഞ്ഞു

"അടി മേടിക്കും രണ്ടും"

പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു.

ഞാന്‍ പിന്നെ പണ്ടേ രക്ഷ പ്രവര്‍ത്തനത്തില്‍ എല്ലാം പങ്കെടുത്തിട്ടുള്ളത് കാരണം, ആദ്യമേ രണ്ടാം നിലയില്‍ നിന്നും ചാടി ഇറങ്ങി താഴെ റോഡില്‍ എത്തി കാവി മുണ്ടും മടക്കി കുത്തി ഗ്രൌണ്ട് ഫ്ലൂറിലെ തിവാരി ചേട്ടനോട് കൂളായി ചോദിച്ചു "ക്യാ ഹുവ, ഭൂകമ്പ് ധാ?"
"ഇവന്‍ ആരപ്പാ" എന്ന് വണ്ടറടിച്ചു തിവാരി അണ്ണന്‍ നിന്നപ്പോള്‍ മുകളില്‍ നിന്നും മാമന്റെ വിളി, അപ്പോളും ഞാന്‍ കൂളായി മറു പടി കൊടുത്തു. "ഞാന്‍ താഴെ ഉണ്ട്, ധൈര്യമായി പോന്നോളൂ"

അന്നേരം ദാണ്ടെ വരുന്നു സീ ഐ ഡി മൂസയില്‍ ജഗതിയും, ബിന്ദു പണിക്കരും കുട്ടികളെ എടുത്തു വരുന്നപോലെ മാമ്മന്‍ ആന്‍ഡ്‌ ഫാമിലി, പിന്നെ അടുത്ത ഫ്ലാറ്റില്‍ ഉള്ളവരും. പിന്നെ റോഡില്‍ ജനം നിറഞ്ഞു, ഭയങ്കര ചര്‍ച്ചകള്‍, "അന്നത്തെ ഭൂകമ്പത്തിന്റെ അത്രയും വന്നില്ല" എന്ന് ബിഹാരി ചേട്ടന്‍ പറയുമ്പോള്‍ പഞ്ചാബി അണ്ണന്‍ പറയും "പഞ്ചാബില്‍ ഉണ്ടായതു പോലെ ഒന്നും വരില്ല" എന്ന്. (പിന്നെ ജീവനും കൊണ്ട് പായുമ്പോള്‍ ഭൂകമ്പത്തിന്റെ കാഠിന്യം അളക്കാന്‍ റിക്ടര്‍ സ്കെയെലും അരയില്‍ കെട്ടി വച്ചല്ലേ ഇവന്മാര് ഉറങ്ങുന്നെ) ഇത്രയൊക്കെ ഡയലോഗ് വിട്ടിട്ടും ഒറ്റ ഒരെണ്ണം വീട്ടിനകത്ത് കയറിയതും ഇല്ല, റോഡില്‍ നിന്നും മാറിയതും ഇല്ല. ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ലാ എല്ലാം കേട്ട് കൊണ്ട് നിന്നു. കാരണം ആ സമയത്ത് അവിടെ ഒരു ചായക്കട ഇട്ടാല്‍ കോടീശ്വരന്‍ ആവാന്‍ പറ്റിയ അവസരം ആണല്ലോ എന്ന ചിന്തയില്‍ ആയിരുന്നു.

പിന്നെ വേറൊരാള്‍ ഭാര്യയോടു പറയുന്നു "അരെ യാര്‍ മേരാ ടീ ഷര്‍ട്ട്‌ ലാദെ അന്തര്‍ സെ"
ഭാര്യ : "ആപ് ജാവോ മേം നഹി ജാ സക്തി, മുച്ചേ തോ ഡര്‍ ലഗ്തി ഹേ"
ഭര്‍ത്താവു : രഹ്നെ ദോ,മേം അകേലേ ജാത്താ ഹൂം. (നിന്നെ സഹിക്കുന്നതിലും ഭേദം ഭൂകമ്പത്തില്‍ മരിക്കുന്നതാ നല്ലത് എന്ന് ആ പാവത്തിന്റെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു).

പക്ഷെ അന്നത്തെ ആ സംഭവത്തോടെ എന്റെ കമ്പ്ലീറ്റ്‌ ഗ്യാസും പോയി. ഗുജറാത്തിലെ കച്ചില്‍ ഒരുപാട് പേരുടെ ജീവന്‍ എടുത്ത ഭൂകമ്പത്തിന്റെ ചലനങ്ങള്‍ ആയിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്. ടീവിയില്‍ കണ്ട ദൃശ്യങ്ങള്‍ മനസിനെ മരവിപ്പിച്ചു. ഉറക്കം പൂര്‍ണമായും നഷ്ടപെട്ടു. വെള്ളമടി അന്നില്ല, രാത്രിയില്‍ കിടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ ഒക്കെ തോന്നും. ഏതു സമയവും ഭൂകമ്പം വരും മരിക്കും, എന്നാ ചിന്ത ആയി. പകല് പോലും നടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ തോന്നും. നാട്ടില്‍ ആണേല്‍ വീടിന്റെ വാതുക്കലെ വെളിയില്‍ കിടന്നു ഉറങ്ങമായിരുന്നു. ഇത് പണ്ടാരം ചാടി ഇറങ്ങി വരുമ്പോള്‍ തന്നെ ഒരു സമയം ആകും. പിന്നെ പിന്നെ എല്ലാവരെയും പോലെ പയ്യെ അത് മറന്നു തുടങ്ങി.

അതിനു ശേഷം ബാച്ചി ലൈഫ് ആരംഭിച്ചു, പിന്നീട് ഒരു ഭൂകമ്പം അറിഞ്ഞത് രണ്ടായിരത്തി അഞ്ചില്‍ ആണെന്ന് തോന്നുന്നു , ഓഫീസില്‍ ഇരുന്നപ്പോള്‍ പെട്ടന്ന് തല മോണിറ്ററില്‍ ഇടിച്ചു. ആദ്യം ഓര്‍ത്തു തല കറങ്ങിയതവും എന്ന്, പിന്നീടാണ് അറിഞ്ഞത് അതൊരു ചെറിയൊരു ഭൂകമ്പം ആയിരുന്നു എന്ന്.കാരണം എട്ടാമത്തെ നിലയില്‍ ആണ് ഓഫീസില്‍, അതും നല്ല തിരക്കുള്ള നെഹ്‌റു പ്ലസിലെ മോഡി ടവറില്‍. പടിയൊക്കെ പറന്നു ഇറങ്ങി താഴെ എത്തിയത് ഓര്‍ക്കുമ്പോള്‍ ഇന്നും പേടിയാവുന്നു.

പക്ഷെ രണ്ടായിരത്തി ഏഴില്‍ ഡല്‍ഹിയില്‍ ഒരു കുലുക്കം ഉണ്ടായി. അതാണ് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഭൂകമ്പം. നവംബര്‍ ഇരുപത്തി ആറു തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് നാലരയോടെ ഉണ്ടായ ഭൂകമ്പം. നല്ല തണുപ്പുള്ള സമയം ആണ്. ഞാനും റൂം മേറ്റ്‌ സാജനും മാത്രമേ അന്ന് റൂമില്‍ ഉള്ളു. തലേന്ന് ഞായറാഴ്ച ആയതിനാല്‍ ഞാന്‍ അടിച്ചു പൂക്കുട്ടി (പൂക്കുറ്റി) പാമ്പായി ഓസ്കാര്‍ സ്വപ്നവും കണ്ടു ഭിത്തിയോട് ചേര്‍ത്തിട്ട കട്ടിലില്‍ കിടക്കുന്നു. മറ്റൊരു കട്ടിലില്‍ സാജന്‍ ഉറങ്ങുന്നു. എനിക്കാണേല്‍ കിടന്നത് പോലും ഓര്‍മയില്ല. അന്ന് തണുപ്പ് കാരണം രാവിലെ ചൂട് വെള്ളത്തില്‍ കുളിക്കാന്‍ ഞങ്ങള്‍ ഒരു ബക്കറ്റില്‍ വെള്ളം അകത്തെ റൂമിന്റെ വാതിലിനോടു ചേര്‍ത്ത് വക്കും. പിന്നീട് വെള്ളം ചൂടാക്കുന്ന കോയില്‍ പ്ലഗില്‍ കുത്തി വെള്ളത്തില്‍ ഇട്ടു വച്ചേക്കും. എന്നിട്ട് രാവിലെ ആറു മണിക്ക് സ്വിച്ച് ഓണ്‍ ചെയ്തിട്ട് വീണ്ടും കിടക്കും. (ഇതെല്ലാം സാജന്‍ ചെയ്യും) ഒരു എട്ടു മണി ഒക്കെ ആവുമ്പോള്‍ ഇത് രണ്ടു പേര്‍ക്ക് കുളിക്കാന്‍ ഉള്ള പാകത്തില്‍ ചൂടാവും. ചിലപ്പോള്‍ അബദ്ധത്തില്‍ ഉറങ്ങി ഒരു ഒന്‍പതു മണി ആയി പോയാല്‍ പിന്നെ ആ വെള്ളത്തിലേക്ക്‌ ഇച്ചിരി അരി കഴുകി ഇട്ടാല്‍ മതി, നല്ല സൊയമ്പന്‍ ചോറ് ഉണ്ണാം.

അങ്ങനെ തണുപ്പും ഉള്ളിലെ വെള്ളവും എല്ലാം ആസ്വദിച്ച് ജമ്മു കശ്മീരിലെ മലമുകളില്‍ അതി സാഹസികമായി സ്പോര്‍ട്സ് കാര്‍ ഓടിച്ചു നടക്കുന്ന സ്വപ്നത്തില്‍ ആയിരുന്ന എനിക്ക് എന്നെ ആരോ കാറില്‍ നിന്നും പൊക്കി എടുത്തു ഭിത്തിയില്‍ ഇടിച്ച പോലെ തോന്നി. പിന്നെ കുറെ ഒച്ചയും ബഹളവും. ആദ്യം ഒന്നും മനസിലായില്ല, മൊത്തത്തില്‍ ഒരു ആട്ടം, പുറത്തു ഭയങ്കര ബഹളം
"ഭൂകമ്പ് ആയാ ഹേ സബ് ഭാഗോ" എന്ന് ആരൊക്കെയോ പറയുന്നു. "ഭൂകമ്പ്" എന്ന വാക്ക് എന്റെ നെറ്റ്‌വര്‍ക്ക് പിടിച്ചെടുത്തു. കണ്ണും പൂട്ടി പുറത്തെ ജന്നലിലൂടെ അരിച്ചെത്തുന്ന വെട്ടം നോക്കി ഓടി. ഓടുന്ന വഴി അവിടെ വച്ചിരുന്ന ബക്കറ്റില്‍ തട്ടി ബക്കറ്റും കൊയിലും എല്ലാം പറിച്ചു കൊണ്ട് അടിച്ചു തല്ലി താഴെ. അന്നേരം ഏകദേശം ബോധം വന്നു റൂമില്‍ ആണെന്ന്. വാതിലിന്റെ കുറ്റി എടുത്തു പുറത്തേക്കു കണ്ണും പൂട്ടി ഓടി. താഴത്തെ വഴിയില്‍ ആളുകള്‍ നിറഞ്ഞിരുന്നു. സ്റ്റെപ്പ് ഇറങ്ങി പകുതി വഴിയില്‍ ആയപ്പോള്‍ തണുപ്പ് അരകെട്ടിലും മറ്റും കൂടി വരുന്നു. കാറ്റ് മൊത്തത്തില്‍ തഴുകുന്നോ എന്നൊരു സംശയം കൊണ്ട് നോക്കിയ ഞാന്‍ ആ സത്യം മനസിലാക്കി, ഞാന്‍ പിറന്ന പടി ആണെന്ന്.
ഹാന്‍ജി നംഗ ഹൂം മേം,
അതെ ഞാന്‍ നഗ്മ ആണ്.
യെസ് ഐ ആം നഗ്മ
പിന്നെ വന്നതിന്റെ ഡബിള്‍ സ്പീഡില്‍ ഞാന്‍ റൂമിലേക്ക്‌ പറന്നു. അന്നേരമാണ് ദൈവമേ പാവം സാജന്റെ കാര്യം ഓര്‍ത്തത്.
അങ്ങനെ ഒരാള്‍ റൂമില്‍ ഉള്ള കാര്യംഓര്‍ത്തില്ല. റൂമ്മില്‍ കയറി ഞാന്‍ അവനെ വിളിച്ചു.

"എടാ ഭൂകമ്പം വന്നു ഓടാം വാ, ഞാന്‍ ആദ്യം ഒന്ന് ഓടിയിട്ട് വരുവാ"

അന്നേരം സാജന്‍
"എടാ @#$%& തുണിയില്ലാതെ ഓടിയിട്ട് എന്തായി, തിരിച്ചു പോന്നില്ലേ, ഞാനും കുറെ നേരമായി ഓടാന്‍ നോക്കുന്നു, പണ്ടാരം അടങ്ങാന്‍ എന്റെ മുണ്ട് കിട്ടണ്ടേ"

"മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" - എന്റെ ഇഷ്ട ബ്ലോഗ്‌

Monday, September 14, 2009
ഞാന്‍ രാജീവ്‌, "മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" എന്ന ബ്ലോഗ്‌ എഴുതുന്നു. എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗ്ഗര്‍, ഞാന്‍ ഏറ്റവും ആരാധിക്കുന്ന കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ ശ്രീ കുറുപ്പ് മാഷ് (ഫ പരട്ട ഇയാള് എന്നെ എന്നെ സ്കൂളില്‍ അല്ല, ആശാന്‍ കളരീല്‍ പോലും പഠിപ്പിച്ചിട്ടില്ല )

കണക്കു പുസ്തകം ഒരു പുസ്തകമാക്കി ഇറക്കുന്നു എന്ന് കേട്ടു ഞാന്‍ ഒത്തിരി ആവേശം കൊണ്ടു കോരിത്തരിച്ചു പോയി. (കണക്കു കൂട്ടാന്‍ അറിയാത്ത ഇയാള് ഇറക്കിയത് തന്നെ, കണക്കു കൂട്ടുന്നത്‌ കൈ വിരലും കാല്‍ വിരലും കൊണ്ടാണ്, അതും കഴിഞ്ഞാല്‍ പിന്നെ ഓഫീസിലെ പ്യൂണിന്റെ കൈയും കാലും വേണം. കോരി തരിക്കാന്‍ ഇത് എന്തര് നളിനി ജമീലെടെ പുസ്തകാ )

പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ ഉബുണ്ടു കിബുടു അബുന്ടുവിന്റെ രചന ശൈലിയോട് ഏകദേശം അടുത്ത് നില്‍ക്കുന്ന ശൈലി ആണ് ഇദ്ദേഹത്തിന്റെ. (ആര് ഒബുന്ടു, അക്ക ചക്ക എന്തേലും പറയണ്ടേ, ഇതിലും ഭേദം മുത്ത്‌ ചിപ്പി കഥ എഴുതുന്ന തമ്പി അളിയന്‍ തന്നെ)

മനുഷ്യന്റെ അന്തരാത്മാവില്‍ നിന്നും ഉയരുന്ന ആത്മ ചോദനകളുടെ അമൂര്‍ത്ത രൂപത്തിന്റെ പ്രതിഫലനങ്ങള്‍ ഭൂഖണ്ഡാനന്തര ബാലിസ്ടിക് മിസയിലിന്റെ ചില മിന്നലാട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നു (ഹോ ശ്വാസം മുട്ടി ചത്തേനെ, വൈകിട്ട് രണ്ടെണ്ണം വിട്ടു ഭൂഖണ്ഡം മുഴുവന്‍ കറങ്ങി ഇന്ത്യ വിട്ട മിസ്സയില് പോലെ വന്നു ഇങ്ങേരു റൂമില്‍ കിടക്കണ കാണണം, ആനന്ദ ധാര നമ്മള്‍ക്ക് വരും)

പച്ച പാവാട, മഞ്ഞ ബ്ലൌസ്, നീല സാരി, അങ്ങനെ എത്ര മഹത്തായ സൃഷ്ടികള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗിലെ പൊന്‍ തൂവലുകള്‍ ആണ് (ഡല്‍ഹിയിലെ ചാന്ദിനി ചോവ്കിലെ തെരുവില്‍ ഈ മഞ്ഞ, ചുവപ്പ്, നീല ഇതൊക്കെ ആണ് വില്‍പ്പന, പ്രൊഫൈലില്‍ എങ്ങാണ്ട് ഒരു ജര്‍മന്‍ കമ്പനിയില്‍, അല്ല ഈ വനിതകളുടെ മിക്ക ബ്രാണ്ടുകളും വിദേശി ആണ്)

ഡിസംബറിന്റെ നഷ്ടം എന്ന കരളലിയിക്കുന്ന, കരഞ്ഞു പോകുന്ന കഥയില്‍ തുടങ്ങി തുടരന്‍ പോസ്റ്റുകള്‍ തുരു തുരാ എഴുതാന്‍ ഉള്ള ഇദ്ദേഹത്തിന്റെ രചന പാടവം മറ്റു ബ്ലോഗ്ഗര്‍ മാര്‍ക്ക് ഇല്ല എന്നത് സത്യം (പിന്നെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് ഇതല്ലേ പണി, തുടരന്‍ വായിച്ചല്ല കരയുന്നെ, ഇത് വായിച്ചല്ലോ എന്നോര്‍ത്താണ്. ഒരു വട്ടം അബദ്ധത്തില്‍ കമന്റി പോയവര്‍ പിന്നെ ഐ ഡി ഡിലീറ്റ് ചെയ്തു പുതിയ ബ്ലോഗ്‌ തുറക്കും, അനോണി ആയി പോലും കമന്റ്‌ കൊടുക്കുകേല ഒരാളും. )

ഇദേഹം മറ്റുള്ള ബ്ലോഗുകളില്‍ പോയി എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇടണം എന്ന് ആവശ്യപെടാറില്ല, അതാണ് അദ്ദേഹത്തെ മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത് (അത് സത്യമാ, മെയില്‍ ഒന്നും ആര്‍ക്കും അയക്കില്ല, ഡയറക്റ്റ് ഫോണില്‍ വിളിച്ചു കരഞ്ഞു പറയും, ദുഫൈല് ഉള്ള പകല്‍ കിനവന്‍ മാഷ് ഇയാളുടെ ശല്യം കാരണം നമ്പര്‍ വരെ മാറ്റി)

ബ്ലോഗിലെ കുലപതിയായ ശ്രീ അരവിന്ദ് ഇദ്ദേഹത്തെ കുറിച്ച് അരുണിന്റെ(കായംകുളം സൂപ്പര്‍ ഫാസ്റ്റ്) എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ കമന്റിലൂടെ ഇദ്ദേഹത്തെ പ്രശംസിക്കുക ഉണ്ടായി. അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാത്ത വിനയശീലന്‍ ആയ ബ്ലോഗ്ഗര്‍ ആണ് കുറുപ്പ്. ശ്രീ അരവിന്ദിന്റെ കമന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ "ഏതു അരവിന്ദ്, ഏതു മൊത്തം ചില്ലറ, ഓഹോ അങ്ങനെയും ബ്ലോഗ്ഗര്‍ ഉണ്ടോ, എങ്കില്‍ "മൊത്തം നോട്ട്" എന്ന പുതിയ ബ്ലോഗ്‌ ഞാന്‍ തുടങ്ങും, ഹ ഹഹ എന്നോടാ കളി " എന്ന് പറഞ്ഞു എന്നെ വിസ്മയിപ്പിച്ച മഹാന്‍ (പാവം അരവിന്ദേട്ടന്‍, പേരും ബ്ലോഗും മാറി എഴുതിയതാണ് എന്ന് പറഞ്ഞു ഇയാള്‍ക്ക് മെയില്‍ അയച്ചു, പിന്നെ അരുണിന് കുറെ ചീത്തയും കിട്ടി, അരവിന്ദ് മാഷ് ആകെ അറിയുന്നത് ഓ എന്‍ വീ കുറുപ്പിനെ മാത്രം)

ഈ ജന പ്രിയ ബ്ലോഗ്ഗേറെ തേടി ഞാന്‍ സൌത്ത് ഡെല്‍ഹിലെ പോഷ്‌ ഏരിയ ആയ വസന്ത്‌ വിഹാറിലെ ഒരു ഫ്ലാറ്റില്‍ ചെല്ലുമ്പോള്‍, ഒരു കൂട്ടം കമ്പ്യൂട്ടറുകളുടെ മുന്നില്‍ ആയിരുന്നു ഡിസന്റ് ബോഡി (മാന്യ ദേഹം), ആസിയാന്‍ കരാറില്‍ ബ്ലോഗ്‌ ഉള്‍പെടുത്തണം, മലയാളം ബ്ലോഗേഴ്സ്നു മാത്രമായി പെന്‍ഷന്‍ അനുവദിക്കണം എന്നും മറ്റും പറഞ്ഞു ഇന്റര്‍നാഷണല്‍ കോളുകളില്‍ ആയിരുന്നു ഈ വ്യക്തി. (അമ്മയാണെ ഉള്ള സത്യം പറയാം, കണ്ടത്തില്‍ ഷാപ്പിന്റെ പിന്നിലെ തോട്ടുവക്കില്‍ ഒരു കൂട്ടം ചട്ടിയുടെയും കാലത്തിന്റെയും ഇടയില്‍ ആയിരുന്നു പുള്ളി, മെടഞ്ഞ ഓലയില്‍ കുത്തിയിരുന്ന് ആസിയാന്‍ കരാറിനെ കുറിച്ചല്ല പറഞ്ഞത്, അയല എങ്ങനെ വരഞ്ഞു മസാല ചേര്‍ക്കാം എന്നായിരുന്നു. കൂട്ടത്തില്‍ കറി വെപ്പുകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്ന് പറഞ്ഞു ഷാപ്പ്‌ മുതലാളി ശശി അണ്ണനെ തെറി വിളിക്കേം ചെയ്തു, കൂടാതെ വരാല് കറിയുടെ മഹത്വവും. അത് തന്നെ.... ഷാപ്പിലെ കറി വപ്പുകാരന്‍ ആണ് പുള്ളി, പ്രൊഫൈലില്‍ പറഞ്ഞത് എത്ര സത്യം, രണ്ടു കുപ്പി എനിക്ക് ഫ്രീ ആയി മേടിച്ചു തന്നു, അതടിച്ചു ഞാന്‍ വന്നു ഈ പോസ്റ്റും എഴുതി, അല്ലാതെ ഞാന്‍ എന്താ ചെയ്ക,ആസിയാന്‍ കരാറിന്റെ സര്‍വരാഷ്ട്ര സമ്മേളനത്തില്‍ മലയാളം ബ്ലോഗ്ഗേര്‍സിനു വേണ്ടി വാദിച്ചു വിയര്‍ത്തൊലിക്കുന്ന കുറുപ്പിന്റെ ഫോട്ടോ ദാണ്ടെ

ഒരു മോതിര വിരലും, പിന്നെ കാരക്കാമുറി ഷണ്മുഖനും

Monday, September 7, 2009
പത്തു വര്‍ഷത്തെ ഡല്‍ഹി വാസത്തില്‍ ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. കേരളത്തിലെ എതെക്കൊയോ ജില്ലയില്‍ നിന്നും വന്നു ഒരു റൂമില്‍, ഒരു കുടുംബം പോലെ കൊച്ചു കൊച്ചു പിണക്കങ്ങളും, ദുഖങ്ങളും, വേര്‍ പിരിയലും എല്ലാം ഈ കാലയളവില്‍ തന്നെ എത്ര കണ്ടു, അനുഭവിച്ചറിഞ്ഞു. പാചകം എന്ന കല പഠിച്ചതും, തുണി അലക്കാന്‍ പഠിച്ചതും (ഇവിടെ വരുന്ന വരെ അമ്മക്ക് ആയിരുന്നു അതിന്റെ ചുമതല) മെസ്സ് കണക്കുകള്‍ കൃത്യമായി എഴുതി വക്കാനും, മാസം അവസാനം കണക്കു ക്ലോസ് ചെയ്തു കണക്കു പറയാനും, വൈകിട്ട് മണി കീച്ചി സെലിബ്രേഷന്‍ വാങ്ങി അടിച്ചു പൂക്കുറ്റിയായി അപ്പുറത്തെ ബീഹാറികളുടെ, അല്ലേല്‍ മണിപൂരികളുടെ അതും അല്ലേല്‍ ജാട്ടുകളെ തെറി പറയാനും, എന്നിട്ട് അവര് തരുന്നതും വാങ്ങി മേടിച്ചു കിടന്നുറങ്ങാനും എല്ലാം പഠിപ്പിച്ചത് മറുനാട് തന്നെ ആണ്.

സത്യത്തില്‍ കള്ളുകുടി എന്ന ഒരു സംഭവത്തിനു ലൈസന്‍സ് കിട്ടുന്നത് തന്നെ ബാച്ചി ആകുമ്പോള്‍ ആണ്. ആദ്യ സമയത്ത് വരുമ്പോള്‍ ബന്ധുക്കളുടെ കൂടെ ആയതിനാല്‍ ഒരു പരിപാടിയും നടക്കില്ല. അന്ന് വേറെ റൂമില്‍ താമസിക്കുന്ന കൂട്ടുകാരോട് ആരാധനയും, അസൂയയും ഏതളവില്‍ തോന്നിയിരുന്നു എന്ന് പറയാന്‍ പറ്റില്ലാ. തൊണ്ണൂറ്റി എട്ടിലെ അവസാന ഡിസംബര്‍ കുളിരിലാണ് ഞാന്‍ ഡല്‍ഹിയില്‍ വന്നു ഇറങ്ങുന്നത്. ആദ്യത്തെ ഒരു വര്‍ഷം ബന്ധുക്കളുടെ കൂടെ ആയിരുന്നു. പിന്നെ രണ്ടായിരം തുടങ്ങി കഴിഞ്ഞപ്പോള്‍ ഞാനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് മാറി താമസിക്കാന്‍ തുടങ്ങി.

അന്ന് താമസം തുടങ്ങുന്നത് ഒരു അകന്ന ബന്ധത്തില്‍ ഉള്ള ഒരു ചേട്ടന്റെ കൂടെ ആയിരുന്നു എങ്കിലും മൂന്നു മാസം കഴിഞ്ഞു ഞാന്‍ സാജന്‍ എന്ന ഒരു സുഹൃത്തിനെ പരിചയപെട്ടു. തൃശൂര്‍ ക്കാരന്‍, അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. നീണ്ട എട്ടു വര്‍ഷങ്ങള്‍, ഒരുമിച്ചു, ഒരു റൂമില്‍, രണ്ടു പാത്രത്തില്‍, രണ്ടു പായയില്‍ (ഒരേ പാത്രം ഒരേ പായ എന്നൊക്കെ പറഞ്ഞാല്‍ കൂടി പോവും) ഇന്നും ഈ നിമിഷവും ഒരേ ആത്മാവ് രണ്ടു ശരീരം എന്ന പോലെ കഴിയുന്നു. അന്ന് ഞങ്ങള്‍ താമസം തുടങ്ങിയത് തെക്കന്‍ ഡല്‍ഹിയിലെ മൊഹമ്മദ്‌പൂര് എന്ന സ്ഥലത്താണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ഇപ്പോളും അവിടെ തന്നെ, (കുടി കിടപ്പ് അവകാശം കിട്ടാന്‍ സമയം ആയി അല്ലെ). അഡ്രസ്‌ എഴുതില്ല കേട്ടോ.

ഒരു ജാട്ട് കുടുംബത്തിന്റെ ബില്‍ഡിംഗ്‌ ആണ് അത്, അതിന്റെ ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ സ്വര്‍ഗം. രണ്ടു മുറി, ഒന്നാമത്തെ മുറിയുടെ മൂലയ്ക്ക് അടുക്കള, പുറത്തു കക്കൂസ് & കുളിമുറി വെവ്വേറെ ആണ്, ഒരാള്‍ക്ക് പ്രകൃതിയുടെ വിളി വന്നു രണ്ടാം നമ്പര്‍ നടത്തുമ്പോള്‍, മറ്റേ ആള്‍ക്ക് സുഖമായി കുളി നടത്താം എന്നാണ് വെവേറെ എന്നത് കൊണ്ട് അടിയന്‍ ഉദ്ദേശിച്ചേ.

പിന്നെ ഞാന്‍, സാജന്‍, അത് കൂടാതെ മറ്റൊരു സുഹൃത്ത്‌ കണ്ണാടി സജി (പത്തനംതിട്ടക്കാരന്‍). അങ്ങനെ മൂന്ന് പേരുമായി ആണ് താമസം തുടരുന്നത്. ഇനി അതിലെ വിശേഷങ്ങള്‍ രസങ്ങള്‍ എല്ലാം വിശദമായി പിന്നീട് എഴുതാം. കാരണം ബാച്ചി ലൈഫ് എത്ര പറഞ്ഞാലും തീരില്ല. ഇന്നിവിടെ പറയാന്‍ വന്ന കാര്യം, തലകെട്ടിലെ താരത്തെ കുറിച്ച് ആണ്.ഞങ്ങള്‍ മൂന്നാള്‍ അടിച്ചു പൊളിച്ചു കഴിയുന്ന സമയത്താണ് പുള്ളിക്കാരന്‍ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നത്. കോഴിക്കോടുകാരന്‍ ഷണ്മുഖന്‍, ബ്ലാക്കിലെ മമ്മൂക്കാന്റെ പേര് കൂടി ചേര്‍ത്ത് ഇരട്ട പേര് ആക്കി, കാരക്കാമുറി ഷണ്മുഖന്‍. വല്യേട്ടന്‍ സിനിമയില്‍ മമ്മൂക്ക കൈയ്യില്‍ മൂന്ന് വിരലിന്റെ വലിപ്പത്തില്‍ കെട്ടിയ പോലെ അവനും ചരട് കെട്ടിയിട്ടുണ്ട്. പക്ഷെ കൈ ഏതാണ്‌ ചരട് ഏതാണ്‌ എന്ന് തിരിച്ചു അറിയണമെങ്കില്‍ ചരടെല്‍ എല്‍ ഈ ഡീ ബള്‍ബ്‌ ഫിറ്റ്‌ ചെയ്യണം. ചുരുക്കം പറഞ്ഞാല്‍ ചരടിന്റെ കളര്‍ തന്നെ.

ഹിന്ദി അറിയാത്ത ബുദ്ധിമുട്ട് ആദ്യമായി വരുന്ന ഒരാളെ പോലെ അവനും ഉണ്ടായിരുന്നു. എങ്കിലും കുറെ ഞങ്ങളോട് ചോദിച്ചും പറഞ്ഞും, ഒക്കെ അവന്‍ ഒരു വിധത്തില്‍ മുന്നേറി. പുള്ളിക്കാരന്‍ ജോലി ചെയ്യുന്നത് കുത്തംബ് മിനാറിനു അടുത്തുള്ള മെഹറോളി എന്ന സ്ഥലത്തും. പുള്ളിക്കാരന്‍ മുഹമ്മദ്പുരില് കാലെടുത്ത്‌ വച്ചത് തന്നെ എല്ലാരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ഒരിക്കല്‍ പുള്ളിക്കാരന്‍ ആദ്യമായി മുടി വെട്ടാന്‍ പോയി. മുടിയൊക്കെ വെട്ടി കഴിഞ്ഞു പൊതുവേ നോര്‍ത്ത് ഇന്ത്യയില്‍ തലയില്‍ കുറച്ചു നേരം തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യും. അങ്ങനെ മുടി എല്ലാം വെട്ടി കഴിഞ്ഞു അയാള്‍ നമ്മുടെ ഷണ്മുഖന്റെ തലയില്‍ രണ്ടു മൂന്ന് വട്ടം അടിച്ചപ്പോള്‍ ചാടി എണീറ്റ്‌ അവന്റെ കുത്തിനു പിടിച്ചു. ഞെട്ടിയ ബാര്‍ബര്‍ "ക്യാ ഹുവാ " എന്ന് ചോദിച്ചപ്പോള്‍ "നോ കൊട്ട്, മൈ ഹെഡ്, ഐ നോ ലൈക്‌" എന്ന് പറഞ്ഞു ബാര്‍ബറെ ഞെട്ടിച്ച മഹാ പുരുഷു.

ഒരിക്കല്‍ ഹോളി നടക്കുമ്പോള്‍ ചേട്ടന്റെ വീട്ടില്‍ നിന്നും അടിപൊളിയായി ഡ്രസ്സ്‌ ഒക്കെ ഇട്ടു ഷണ്മുഖന്‍ വരുന്നു. കുട്ടികള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ബലൂണില്‍ കളര്‍ നിറച്ചു എറിഞ്ഞു കളറില്‍ കുളിപ്പിച്ചു. അതിന്റെ ദേഷ്യത്തില്‍ മുന്നോട്ടു വന്നപ്പോള്‍ ലോക്കല്‍ പിള്ളേര്‍ ഓടി വന്നു വീണ്ടും കളര്‍ തേച്ചു. ഷണ്മുഖന്‍ ആ കളര്‍ പൊടി അവരുടെ കൈയ്യില്‍ നിന്നെടുത്തു തേയ്ക്കാന്‍ വന്നവുരടെ കണ്ണില്‍ തേച്ചു. അവന്മാര്‍ ഇടിച്ചു കൂമ്പ്‌ വാട്ടന്‍ തുടങ്ങിയപ്പോള്‍ ഞാനും സാജനും അവന്മാരുടെ കൈയും കാലും പിടിച്ചാണ് വീട്ടില്‍ കൊണ്ട് വന്നെ.

അന്ന് ഡല്‍ഹിയില്‍ ഒരു കഥ പ്രചരിച്ചിരുന്നു. രാത്രി രണ്ടു മണി ആവുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടും, ഒരു സ്ത്രീ ആണെന്ന് പറയുന്നു, എന്നിട്ട് അവര്‍ റൊട്ടി അല്പം ഉള്ളി എന്നിവ ചോദിക്കും, വീട്ടുകാരന്‍/കാരി ഇത് കൊടുത്തു കഴിഞ്ഞു ഈ സ്ത്രീ തിരിച്ചു പോവുമ്പോള്‍ കൊടുത്ത ആള്‍ മരിച്ചു പോവും എന്ന്. ഇത് ഭയങ്കര ന്യൂസ്‌ ആയി ഇറങ്ങി. ചാണകത്തില്‍ കൈ മുക്കി കൈപത്തി വീടിന്റെ വാതിലില്‍ പതിച്ചാല്‍ ഇതിനു പരിഹാരം ഉണ്ടാവും എന്നൊക്കെ കഥ ഇറങ്ങി. പണ്ഡിറ്റ്‌(പൂജാരി) മാര്‍ ശരിക്കും കാശ് ഉണ്ടാക്കി എന്നുള്ളത് സത്യം (പഴയ കാലാ ബന്ദര്‍ കഥ പോലെ) എന്തായാലും ഞങ്ങള്‍ ഇത് വിശ്വസിച്ചില്ല,പേടിച്ചും ഇല്ലാ. പക്ഷെ ബാല്‍ക്കണിയില്‍ കിടപ്പ് മതിയാക്കി അകത്താക്കി എന്ന് മാത്രം. മൂത്രം പോലും ഒഴിക്കാന്‍ പുറത്തു ഇറങ്ങേല. സാധാരണ എന്നും വൈകിട്ട് പത്തു മണി കഴിഞ്ഞു അടിച്ചു പാമ്പായി കിരായാദാര്‍ മാരെ തെറി വിളിച്ചു പോകുന്ന ഞങ്ങളുടെ മാക്കാന്‍ മാലിക്ക് ടോകാസ്‌ വരെ എട്ടു മണിക്ക് കൂട്ടില്‍ കേറും.

ഈ കഥ കേട്ട് ഏറ്റവും കൂടുതല്‍ ഞെട്ടിയത് ഷണ്മുഖന്‍ ആയിരുന്നു. കാരണം ലവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ പതിനൊന്നു മണി ആവും. ആള് ധീരന്‍ ആണ് എന്നൊക്കെ ആണ് വാദം എങ്കിലും ലോക പേടിച്ചു തൂറി ആണ്. രാത്രിയില്‍ ഇവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്നത് തന്നെ അറിയാന്‍ പറ്റും, പടിയൊക്കെ പറന്നു കേറി പാഞ്ഞു വന്നാണ് വാതിലില്‍ ഇടി "കുറുപ്പേ, സാജാ" എന്ന്. ഒരിക്കല്‍ ഇവന്‍ വാതിലില്‍ മുട്ടിയപ്പോള്‍, വാതിലിന്റെ അടിയിലെ ഗ്യാപ്പില്‍ കൂടി ഞാന്‍ പുറത്തു നിന്ന ഇവന്റെ കാലില്‍ ഒറ്റ പിടുത്തം. അന്നത്തെ അലര്‍ച്ച ആ നാട്ടുകാര്‍ ഒരിക്കലും മറക്കില്ല. ആനയുടെ ചിന്നം വിളി ഒന്നുമല്ലന്നു അന്ന് എനിക്ക് മനസിലായി.

ഞങ്ങള്‍ താമസിക്കുന്ന ഫ്ലോരില് മൊത്തം രണ്ടു റൂം ആണ് ഉള്ളത്, ഒരെണ്ണം കാലി ആയി കിടക്കുന്നു. അതിന്റെ മുകളില്‍ ആണ് ഓണര്‍ ആന്‍ഡ്‌ കുടുംബം. കാരണം ഇത് പഴയ ഒരു ബില്‍ഡിംഗ്‌ ആണ്. ഇതിന്റെ അടുത്ത സൈഡില്‍ ആണ് പുതിയ ബില്‍ഡിംഗ്‌ കെട്ടി പൊക്കിയത്. ഞങ്ങളുടെ ഫ്ലോരില് ഞങ്ങള്‍ മാത്രം, രണ്ടിന്റേയും വഴി വേറെ വേറെ. അതിനാല്‍ ഒരു തരം വിജനത പോലെ തോന്നും. പകല്‍ കുഴപ്പമില്ല, സൂര്യന്‍ ഉണ്ടല്ലോ.

അന്ന് റൂമില്‍ യക്ഷി കഥ പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിനു മുന്നില്‍ ഞാന്‍ തന്നെ ആയിരുന്നു. നാട്ടിലെ ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു ഇവന്മാരെ വിരട്ടും. പിന്നെ പറഞ്ഞ ഞാനും വിരളും. പിന്നെ ഒരുമിച്ചു അടുത്തടുത്ത്‌ അങ്ങ് കിടന്നു ഒക്കെ അഡ്ജസ്റ്റ് ചെയ്യും.അങ്ങനെ ഒരു പ്രേത കഥ പറഞ്ഞു ഷണ്മുഖനിട്ട് പണി കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് പേടിപ്പിക്കാന്‍ പ്രചാരത്തില്‍ ഇരുന്ന കഥ ആണ് ഇത്......

======ഒരിടത്ത് ഒരു അമ്മയും മകനുംതാമസിച്ചിരുന്നു, അച്ഛന്‍ ഇല്ലാത്ത ദുഃഖം അറിയിക്കാതെ ആ അമ്മ മകനെ വളര്‍ത്തി വലുതാക്കി, പക്ഷെ അവന്‍ വളരെ പെട്ടന്ന് മദ്യപാനത്തില്‍ മുങ്ങി. അമ്മ ദുഖിതയായി. പലവട്ടം ഉപദേശിച്ചു. അവന്‍ കേട്ടില്ല. അവസാനം സഹി കെട്ടു അമ്മ പറഞ്ഞു "ഇനി നീ മദ്യപിച്ചാല്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ല" മകന്‍ കേട്ടില്ല, വീണ്ടും മദ്യപിച്ചു പോലീസിന്റെ പിടിയില്‍ ആയി. പോലീസുകാരുടെ കൈയും കാലും കരഞ്ഞു പിടിച്ചു ആ അമ്മ മകനെ സ്റ്റേഷനില്‍ നിന്നും ഇറക്കി വീട്ടില്‍ കൊണ്ട് വന്നു. അന്ന് രാത്രി ആ അമ്മ മരിച്ചു. പിറ്റേന്ന് അടക്കം എല്ലാം കഴിഞ്ഞു പള്ളിയില്‍ നിന്നും എല്ലാവരും പിരിഞ്ഞു. മകന്‍ വീട്ടില്‍ തനിച്ചായി. അയാള്‍ അമ്മയുടെ ഡയറി നോക്കിയപ്പോള്‍ അതില്‍ എഴുതി ഇരുന്നു. "അമ്മ മരിച്ചു കഴിഞ്ഞാല്‍ അമ്മയുടെ കയ്യിലെ മോതിരം നീ എടുത്തു നിന്റെ കൈയ്യില്‍ വയ്ക്കണം, അത് നഷ്ടപെടരുത്". അയാള്‍ക്ക്‌ ഒരുപാട് ദുഃഖം തോന്നി. അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ രാത്രിയില്‍ അയാള്‍ സെമിത്തേരിയില്‍ എത്തി. കല്ലറ തുറന്നു അമ്മയുടെ ശവ ശരീരത്തില്‍ നിന്നും അയാള്‍ മോതിരം ഊരാന്‍ നോക്കി. നടന്നില്ല, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അയാള്‍ ആ മോതിര വിരല്‍ മുറിച്ചെടുത്തു മോതിരം ഊരി കല്ലറ എല്ലാം അടച്ചു വീട്ടില്‍ എത്തി. ഏകദേശം രണ്ടു മണി ആയപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്നു. അയാള്‍ വാതില്‍ തുറന്നു, മുന്നില്‍ ഒരു സ്ത്രീ. അയാള്‍ ചോദിച്ചു എന്ത് വേണം എന്ന്. അവര്‍ പറഞ്ഞു കുടിക്കാന്‍ അല്പം വെള്ളം. === ഇനി ക്ലൈമാക്സ്‌ അവസാനം

അങ്ങനെ ഈ കഥ ഞാന്‍ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറഞ്ഞു മേല്‍പറഞ്ഞ സ്ഥലത്ത് നിര്‍ത്തി. ആ സമയത്ത് റൂമില്‍ ലൈറ്റ് പോയി. സാജന്‍ മെഴുകുതിരി കൊളുത്തി. പുറത്തു നല്ല കാറ്റ് തുടങ്ങി. ഒരനക്കവും എങ്ങും ഇല്ലാ. അത് വരെ "ഇതും ഇതിനു അപ്പുറവും എത്ര കേട്ടതാ" എന്നാ മട്ടില്‍ റൂമിന്റെ ഒരു മൂലയ്ക്ക് ഇരുന്നവന്‍ ഇവിടെ കൊണ്ട് നിര്‍ത്തിയപ്പോള്‍ എന്റെയും, സാജന്റെയും, സജിയുടെയും ഇടയില്‍ ആയി. എന്നിട്ട് ഉദ്യോഗഭരിതന്‍ ആയി ചോദിച്ചു. "എന്നിട്ട്"
ഞാന്‍ കഥ തുടര്‍ന്നു

====അയാള്‍ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയി, പുറത്തു ശക്തമായ കാറ്റ്. ജന്നലുകളും വാതിലുകളും ശക്തിയില്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം, പുറത്തു പട്ടികള്‍ ഓരി ഇടാന്‍ തുടങ്ങി. വെള്ളം വാങ്ങിയ അവരുടെ ഒരു കൈയ്യില്‍ ഒരു വിരല്‍ ഇല്ലാരുന്നു. അതും മോതിരം വിരല്‍. ഒരു നിശ്ശബ്ദത അവിടെ പരന്നു. പേടിയോടെ ഷണ്മുഖന്‍ ചോദിച്ചു "അവരുടെ വിരല്‍ എവിടെ"

എന്റെ ചൂണ്ടു വിരല്‍ അവന്റെ കണ്ണിലേക്കു ചൂണ്ടി അലറി കൊണ്ട് ഞാന്‍ ചോദിച്ചു "നീ അല്ലെ അത് വെട്ടി എടുത്തേ"
അവന്‍ ഒന്ന് മിഴിച്ചു നോക്കി എന്നെ, പിന്നെ ഞാന്‍ അലറിയതിന്റെ ഡബിള്‍ അലര്‍ച്ചയില്‍ പറഞ്ഞു "എന്റെ അമ്മച്ചീ ഞാനല്ലേ അത് ചെയ്തത്" എന്ന് പറഞ്ഞു താഴേക്ക് പതിച്ചു.

വാല്‍ക്കഷ്ണം : അന്ന് രാത്രി ഷണ്മുഖനു ഞങ്ങള്‍ കാവലിരുന്നു, വിറയല്‍ തന്നെ വിറയല്‍, പിന്നെ പനി കൂടിയപ്പോള്‍ സഫ്ദര്‍ ജന്ഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം എടുത്തു ഡിസ്ചാര്‍ജ് ചെയ്യാന്‍. അഞ്ചാം ദിവസം നാട്ടിലേക്ക് പോയി.

ഞങ്ങളുടെ ഓണ സ്മരണകള്‍

Friday, August 21, 2009
ഓണത്തിനെപറ്റി എന്തേലും എഴുതി തരൂ എന്ന മാണിക്യം ചേച്ചിയുടെ അഭ്യര്‍ഥന സമ്പന്നമായ ഓര്‍മ്മകള്‍ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ വിട്ടതാണ്. ഇക്കാര്യം ചാറ്റ് ചെയ്യുമ്പോള്‍ കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ http://www.rajeevkurup.blogspot.com/ കുറുപ്പിനോട് പറഞ്ഞു. അവനാണെങ്കില്‍ ഒരു നൂറായിരം ഓണസ്മരണകളുണ്ട്. ഓണപ്പൂക്കളമുണ്ട്, ഓണക്കളികളുണ്ട്... കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതമായി. ഞങ്ങളുടെ ചാറ്റ് അതേ പോലെ ഇങ്ങനെ ഒരു പോസ്റ്റാക്കി ഇടാമെന്നു വെച്ചു.

വിശദമായി വായിക്കുവാന്‍ ദേ ഇവിടെ നോക്ക്