Wednesday, September 25, 2013

എന്റെ പൊട്ടിയമ്മെ ഞാനിതാ വരുന്നേ

എന്റെ പ്രിയ സുഹൃത്ത്‌  അപ്പാച്ചി  രാജുവിനെ വീണ്ടും അവതരിപ്പിക്കുവാൻ തീരുമാനിച്ചാണ് പുതിയ പോസ്റ്റ്‌ തുടങ്ങിയത്.

കാരണം അവൻ തന്നെ, വേണ്ട വേണ്ട എന്ന് വച്ചാൽ അവൻ സമ്മതിക്കുന്നില്ല. 
അപ്പാച്ചി രാജുവിനെ നിങ്ങൾക്കെല്ലാം മുൻപരിചയം ഉണ്ടല്ലോ.  പരിചയം ഇല്ലാത്തവർ  ഇവിടെ വായിച്ചാൽ മതി. 

കുറെ വർഷം ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് അവസാനം കറങ്ങി തിരിഞ്ഞു സ്വദേശം മതിയേ ന്നു തീരുമാനിച്ചു വീണ്ടും പ്രീതികുളങ്ങരയിലെ മീനുകളുടെ പേടിസ്വപ്നം ആയി മാറി രാജു.  പഴയപോലെ പല കുളങ്ങൾ, കാവുകൾ, പാടങ്ങൾ, തോടുകൾ ഒക്കെ ചൂണ്ടാക്കോൽ വിത്ത്‌ കുടം ആയി മച്ചാൻ സജീവമായി. ഒപ്പം ന്യൂ ജെനരെഷൻ പിള്ളേരും. അവന്മാര് കൂടെ കൂടിയത് ഇതെല്ലാം അന്നേരം തന്നെ ഫേസ് ബുക്കിൽ ഇട്ടു പത്തു കമന്റ്‌ ഓർ ലൈക്‌ കിട്ടാൻ.

അപ്പാച്ചി രാജുവിന് ഫേസ് ബുക്ക്‌ പോയിട്ട് നോട്ട് ബുക്ക്‌  പോലും എന്താണെന്നു അറിയാത്തത് ഇവന്മാരുടെ ഭാഗ്യം. കാരണം രാജുവിന്റെ പല പോസ് പടങ്ങൾ പിള്ളേര് അപ്‌ലോഡ്‌ ചെയ്തു കമന്റും ലൈക്കും മേടിക്കുന്നതും, ട്രെണ്ട്സ് ഓഫ് പ്രീതികുളങ്ങര  എന്ന പുതിയ ഫേസ് ബുക്ക്‌ പ്രൊഫൈൽ ഹിറ്റ്‌ ചാർട്ടിൽ  ഇടം നേടിയതും ഒന്നും രാജു അറിയുന്നില്ല എന്നതായിരുന്നു വാസ്തവം. 

ഫേസ് ബുക്കിൽ നീ ഉണ്ടോ എന്ന് ചോദിച്ച കൂട്ടുകാരോട് (കലവൂർ  സ്കൂൾ മേറ്റ്സ്) "എന്റെ മോന് കഴിഞ്ഞ ദിവസം വരയിട്ട ഇരുനൂറു പേജിന്റെ ഒരെണ്ണം വാങ്ങിച്ചു കൊടുത്തിരുന്നു, ഫേസ് ബുക്കാണോ, കളർ ബുക്കാണോ എന്ന് അറിയില്ല, പെണ്ണും പുള്ളയാണ്  വാങ്ങിച്ചേ" എന്ന് പറഞ്ഞു അവന്മാരെ ഞെട്ടിച്ചു കളഞ്ഞ ടീം ആണ് ആള്.

എന്തായാലും   ഒരു പണിക്കും  പോകാതെ ഓ പീ ആർ , ഓ സീ  ആർ , വോഡ്കയുടെ  എല്ലാ ഫ്ളവൌർ  കുപ്പികളും വൈകിട്ട് വടക്കേ വെളിയിൽ  കാലിയാവുന്നതും നാടൻ  പാട്ടുകളും കവിതയും എല്ലാം പന്ത്രണ്ടു ഒരുമണി വരെ നാട്ടുകാർ  സഹിക്കുന്നതും പതിവായി.

ഒപ്പം വെള്ളമടി വാളുവെപ്പു മത്സരം, ഒഴിഞ്ഞ കള്ള് കുപ്പികൾ കൊണ്ട് പൂക്കളം, വെള്ളമടിച്ചു അനിൽ  പനച്ചൂരാൻ, കാട്ടകട, മധുസൂദനൻ നായർ  കവിതയും എല്ലാം രാജുവിന്റെ മേൽനോട്ടത്തിൽ തകർത്തു  നടന്നു, കൂട്ടത്തിൽ  ഇതെല്ലം ചൂടോടെ ഫേസ് ബുക്കിൽ അപ്‌ലോഡ്‌ ആവുന്നുമുണ്ടായിരുന്നു. ഗള്ഫിലും, കേരളത്തിന്‌ വെളിയിലും ഉള്ള കലവൂര് ടീംസ് ഇതെല്ലകണ്ടു വെള്ളമിറക്കി കമന്റും, ലൈക്കും, ഷെയർ ഒക്കെ ചെയ്തും തങ്ങളുടെ സങ്കടം തീർത്തു.  (ഇന്ക്ലുടിംഗ് മി.)

ഫേസ് ബുക്കിൽ ഇട്ട പടങ്ങൾ കണ്ടു അങ്ങ് ഇൻഡോറിൽ ഇരുന്ന ഒരാള് ഞെട്ടി. മറ്റാരുമല്ല രാജുവിന്റെ രണ്ടാമത്തെ അളിയൻ , അളിയൻ ഞെട്ടിയത് കാരണം, പെങ്ങൾ  ഞെട്ടി, പിന്നെ അവർ കൂട്ടത്തോടെ ഞെട്ടി. ആ ഞെട്ടൽ കലവൂരിൽ അവന്റെ വീട്ടില് എത്തി. പാവം ഭാര്യ യും മക്കളും നേരത്തെ ഞെട്ടിയത് കാരണം ഞെട്ടിയില്ല,  പകരം കരഞ്ഞു കാര്യം പറഞ്ഞു.

അങ്ങനെ രാജുവിനെ നന്നാക്കാൻ കുടുംബക്കാര് മുഴുവൻ ഒത്തു കൂടി, ഒരേയൊരു ചേട്ടൻ ചാളുവ കുട്ടൻ  കുടിയെല്ലാം നിർത്തി  ഡിസന്റ്  ആയതു കാരണം ഒന്ന് കൊണ്ട് മാത്രം ഉപദേശിക്കാൻ വന്നു.

(കാക്ക മലർന്നും  പറക്കും ന്നു തെളിയിച്ച പുണ്യ ജന്മം, ഇല്ലേൽ ചേട്ടനും അനിയനും കൂടി ആണ് പണ്ട് ഒരു സൈക്കിളിൽ ഫുൾ മേടിക്കാൻ പോണേ.)

എന്തായാലും അന്ന് കുടുംബക്കാര് തീരുമാനം എടുത്തത്‌ ഇങ്ങനെ ആയിരുന്നു. "നാളെ മുതൽ രാജു പണിക്കു പോകുന്നു." (ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ ന്നു ന്യൂ ജെനെരെഷൻ പിള്ളേര് രാജുവിനെ ആശ്വസിപ്പിച്ചു.) ഒന്നും മിണ്ടാതെ മച്ചാൻ ഇതെല്ലം കേട്ടിരുന്നു. സന്ധ്യയോടെ എല്ലാവരും പിരിഞ്ഞു പോയി. വീടിനകത്ത് കയറി രാജു ആദ്യം സ്വന്തം റൂമിൽ   കുറച്ചു നേരം ഒറ്റക്കിരുന്നു. പിന്നെ ഒരു പത്തു മിനിറ്റ് കഴിഞ്ഞു പുറത്തിറങ്ങി, എന്നിട്ട് അടുക്കളയിൽ  നിന്ന ഭാര്യയെ വിളിച്ചു  ഒറ്റ ഡയലോഗ്.

"അപ്പം നീയാണ് ഇതെല്ലം ഇൻഡോറിൽ അറിയിച്ചത്, നിന്നെ കാണിച്ചു തരാം" ന്നു പറഞ്ഞു പുറത്തിറങ്ങി സൈക്കൾ  എടുത്തു ഒറ്റ വിടൽ. ഭാര്യ ഇടി കൊണ്ടപോലെ നിന്ന്, പിന്നെ വീണു. മക്കൾ കൊച്ചു ടീവീ കണ്ടിരുന്ന കാരണം മൈൻഡ് ചെയ്തില്ല.

സമയം രാത്രി എട്ടു മണി. എറണാകുളം - കൊല്ലം പാസ്സെന്ജ്ജർ കലവൂര് സ്റ്റെഷനിൽ  നിർത്തി, ആളുകള് ഓരോന്നായി ഇറങ്ങുന്നു. പതിവ് യാത്രക്കാരനായ അമ്പലക്കാടൻ പ്ലട്ഫോര്മിൽ കാലു കുത്തിയതും, അവന്റെ മൊബൈലിൽ ഒരു കാൾ.

അങ്ങേത്തലക്കൽ രാജു.

രാജു : "മോനെ അണ്ണൻ പോവുന്നു"
ബൈജു : എങ്ങോട്ട് വീണ്ടും ദുബൈക്കോ
രാജു : ഇത് ഒരിക്കലും തിരിച്ചു വരാത്ത ഒരു സ്ഥലത്തേക്ക്
ബൈജു : അണ്ണൻ , ഇങ്ങനെ പറഞ്ഞാലും രണ്ടു മാസം കഴിഞ്ഞു വരും, വിസ വന്നാ അണ്ണാ.
രാജു : പോടാ ്#$ ₹ ്  (ഫോണ്‍ കട്ട്‌ ആയി.)

രാജു ഈ സമയം പുറത്തെ കാവിൽ ഇരുന്നു ഒരു ഫുൾ തീർത്തു ഒറ്റക്ക്. കാവിന്റെ അതിരിൽ തന്നെ ആണ് മരിച്ചു പോയ കോഴിപുറത്തെ  പൊട്ടിയമ്മ  താമസിച്ച വീട്, ഇപ്പോൾ അതൊരു  ഒരു പ്രേതാലയം പോലെ ആയി മാറിയിരിക്കുന്നു. മൊത്തം കാട് പിടിച്ചു, വള്ളിയും പടര്പ്പും, കുണ്ട് കുളവും ഒക്കെ ആയി ആരും പകല് പോലും പോകാത്ത ഇടം. ഒരു മാതിരി ഫിറ്റ്‌ ആയ രാജു നേരെ എഴുനേറ്റു പൊട്ടിയമ്മയുടെ  വീടിനു നേർക്ക്‌ നടന്നു. ഒരു വിധത്തിൽ  തകര്ന്നു വീഴാറായ ആ വീടിന്റെ ഉമ്മറത്ത്‌ എത്തി. അവിടെ മുട്ട് കുത്തി ഇരുന്നു പറഞ്ഞു.

"പൊട്ടിയമ്മെ  ഞാനിതാ വരുന്നു, എന്നോട് ക്ഷമിക്കണം ഒരുപാട് മീൻ  ഞാൻ ഈ കുളത്തില നിന്നും പിടിച്ചിട്ടുണ്ട് എല്ലാത്തിനും മാപ്പ്, പൊട്ടിയമ്മെ  ഞാൻ ഇതാ വരുന്നേ"

ഇതും പറഞ്ഞു തിരിച്ചു വീണ്ടും കാവിലേക്കു കയറി, ഒരു അര കൂടി മിച്ചമിരുന്നത്  വായിലേക്ക്കമഴ്ത്തി. എന്നിട്ട് പോക്കറ്റിൽ ഇരുന്ന കത്ത് ഒന്ന് കൂടി വായിച്ചു.

"എല്ലാവര്ക്കും മാപ്പ്. കൂട്ടുകാരെ മാപ്പ്. മക്കളെ മാപ്പ്"  അങ്ങനെ ഒരു അമ്പതു മാപ്പ് മാത്രം ആ കത്തിൽ. നേരെ ഗുരുനാഥന്റെ  നടയുടെ മുന്നില് വന്നു പുള്ളിക്കാരനോട് കമ്പ്ലീറ്റ്‌ മാപ്പ്.

മാപ്പ് പറഞ്ഞു തിരിഞ്ഞതും കാവിന്റെ മുന്നില് ആള്ക്കാരും ബഹളവും ടോര്ചിന്റെ വെട്ടവും. മുന്നില് അമ്പലക്കാടൻ, രാജുവിന്റെ ചേട്ടൻ ചാളുവ, ഭാര്യ, പിന്നെ ബന്ധുക്കാർ നാട്ടുകാർ . രാജു പെട്ടന്ന് പഞ്ചാര മണലിൽ നിലം പതിച്ചു.

ബോധം വരുമ്പോൾ ആലപ്പി  ജില്ലാ ആശുപത്രിലെ ബെഡ്ഡിൽ, ഡോക്ടർ  എനിമ കൊടുക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നു. കാരണം ചോദിച്ചപ്പോൾ വിഷം കഴിച്ചിട്ടല്ലേ ന്നു അമ്പലക്കാടൻ. രാജു ആണയിട്ടു പറയുന്നു

"ഞാൻ ഒന്നര ഫുൾ അടിച്ചു പക്ഷെ വിഷം അടിച്ചില്ല"

ഭാര്യ : ന്നാ പിന്നെ നിങ്ങളുടെ വായില എന്താണ് നീല കളര്. മൊത്തം നീല. പല്ലും, നാക്കും ഒക്കെ നീല കളറ് , അതിനാണ് എനിമ.

രാജു : എടീ അത് നിങ്ങള് കാവിന്റെ മുന്നില് എന്നെ കണ്ടു എന്ന് മനസിലായപ്പോൾ  ഞാൻ പോക്കറ്റിൽ ഇരുന്ന കത്ത് ചവച്ചു വിഴുങ്ങിയതാണ്, മഷി പേനയുടെ കളർ  ഇളകി വായിൽ ആയതാണ്, അല്ലാതെ വിഷം അടിച്ചതല്ല , എനിക്ക് എനിമ വേണ്ട ഡോക്ടര.

എനിമ കൊടുക്കുന്ന ട്യൂബ് മായി പുഷ്ക്കരൻ ഡോക്ടർ  കണ്ണും തള്ളി നിന്നു .

വാൽകഷ്ണം  : ഇന്ന് അപ്പച്ചി രാജു അറിയപെടുന്നത് എനിമ രാജു എന്നാ ന്യൂ ജെനരെഷൻ  പേരിൽ  

Wednesday, November 30, 2011

കല്യാണ കൊട്ടേഷന്‍ ഇന്‍ കലവൂര്‍

എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ അനീഷിന്റെ കല്യാണം കൂടാന്‍ ആണ് രണ്ടായിരത്തി ഒന്‍പതു മെയ്‌ മാസം നാട്ടില്‍ എത്തിയത്. നാട്ടിലെ പല ബാല്യകാല സുഹൃത്തുക്കളും അതില്‍ പങ്കെടുക്കുവാന്‍ എത്തുന്നു എന്നത് കൂടുതല്‍ സന്തോഷത്തിനു വക നല്‍കി. മറ്റൊന്ന് വീടിന്റെ അടുത്ത് തന്നെ മാരന്‍കുളങ്ങര അമ്പലത്തിനു അടുത്ത് തന്നെ ആണ് കല്യാണ ചെക്കന്റെ വീട്. ബാല്യം കൌമാരം, പിന്നെ നാട്ടുകാര് ഓടിച്ചു ഡല്‍ഹിക്ക് വിടുന്നവരെ യൌവ്വനം ഒക്കെ ഈ അമ്പലമുറ്റത്ത്‌ ഇന്നും ചിതറി കിടപ്പുണ്ട്. ഈ ചിന്താഗതി തന്നെ ഇന്ത്യയിലെ ഒപ്പം വിദേശത്തെയും പല സ്ഥലങ്ങളിലെയുംഎല്ലാ കൂട്ടുകാരെയും ഈ കല്യാണം കൂടാന്‍ പ്രേരണ നല്കിയതും. കാര്‍ത്തികേയന്‍, അനില്‍ പ്രശാന്ത്, സജികുട്ടന്‍, രാഗേഷ്, സന്തോഷ്‌, കണ്ണപ്പന്‍, സുനില്‍, പ്രശാന്ത്‌ സിതാര, കുട്ടന്‍, അങ്ങനെ ഒരു പാട് സുഹൃത്തുക്കള്‍ തലേ ദിവസം രാവിലെ എന്റെ വീട്ടില്‍ ഹാജര്‍ ആയി. എങ്ങനെ പരിപാടിക്ക് തുടക്കം ഇടും എന്നാ ചര്‍ച്ചയായിരുന്നു മുഖ്യ വിഷയം. കാരണം തുടക്കം ഷാപ്പില്‍ നിന്നും വേണോ, അതോ പ്ലാസ ബാറില്‍ നിന്നും വേണോ എന്നത് കൂട്ട തല്ലില്‍ കലാശിച്ചാലോ എന്ന് പേടിച്ചു
ഞാന്‍ പറഞ്ഞു നമ്മള്‍ക്ക്

"കടപ്പുറത്ത് നിന്നും തുടങ്ങാം"
ഒറ്റ കോറസായി മറുപടി വന്നു

"അളിയാ നീയാണ് യഥാര്‍ത്ഥ സുഹൃത്ത്‌"
അങ്ങനെ കൂടും കുടുക്കേം ഒക്കെ ആയി, കാട്ടൂര്‍ കടപ്പുറം. അങ്ങനെ കടല്‍പ്പുറത്തെ മണലില്‍ ഇരുന്നു, സുഖങ്ങളും ദുഖങ്ങളും വിശേഷങ്ങളും പങ്കു വച്ചും, ഒപ്പം ഓരോരുത്തരും ജോലി ചെയ്യുന്ന കമ്പനിക്കും മേലളന്മാര്‍ക്കും കടലിലെ തിരകളെ സാക്ഷി നിര്‍ത്തി തന്തക്കു വിളിച്ചും, കൂട്ടത്തില്‍ വാളു വച്ചും പരിപാടി തകര്‍ത്തു. ഇതില്‍ ഒരു സുഹൃത്തിന്റെ വീട് അതിനടുത്ത് തന്നെ ആയതു കൊണ്ട് നാട്ടുകാര് പോലീസിനെ വിളിച്ചില്ല.

ഒരു ഗള്‍ഫ്‌ സുഹൃത്ത്‌ പ്രൊമോഷന്‍ കിട്ടാത്തതിന്റെ ടെന്‍ഷന്‍ കടലിനോടു പറയുന്നത് കണ്ടപ്പോള്‍ ചിരിവന്നില്ല, പക്ഷെ ദുബായ് എന്നാ രാജ്യത്തിനെ കാട്ടൂര്‍ കടപ്പുറത്ത് വന്നാല്‍ കാണിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ ചിരി വന്നു പോയി. അടുത്ത ആഴ്ച തിരിച്ചു അങ്ങോട്ട്‌ പോകാന്‍ ഉള്ളവനെ ഇതൊക്കെ വീഡിയോ എടുത്തു കാണിക്കണം. അവന്‍ ദുബൈയോടു മാപ്പ് പറയും ഉറപ്പല്ലേ.

ഏകദേശം ഒരു പന്ത്രണ്ടു മണിയോടെ സ്റ്റാര്‍ ടിംഗ് ട്രബിള്‍ ഒക്കെ മാറ്റി കല്യാണ ചെക്കന്റെ വീട്ടില്‍ എല്ലാവരും എത്തി. അന്നേരം ചെക്കന്റെ അമ്മാവന്‍ പറഞ്ഞു കലവൂര്‍ മാര്‍കെറ്റില്‍ നിന്നും കുറച്ചു പച്ചകറി കൊണ്ട് വരണം ആര് പോവും ന്നു. ഞാന്‍, അനില്‍ പ്രശാന്ത്, കണ്ണപ്പന്‍, സന്തോഷ്, കാര്‍ത്തികേയന്‍, എന്നിവര്‍ തയ്യാറായി. പയ്യന്റെ അളിയന്‍ കൂടിയായ കണ്ണപ്പന്റെ ഓംനി വാന്‍ പത്താമത്തെ ഞെക്കില്‍ സ്റ്റാര്‍ട്ട്‌ ആയി. വണ്ടി നേരെ ഇടവഴി കലവൂര്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി നീങ്ങി. ഡ്രൈവിംഗ് സീറ്റില്‍ അനില്‍ പ്രശാന്ത് , തൊട്ടടുത്ത്‌ ഞാന്‍, പിന്നെ ബാക്കി ടീം. എല്ലാം നല്ല തടിയന്മാര്‍, പട്ടിണിയാണെന്ന് കണ്ടാല്‍ പറയൂല്ലാ. അങ്ങനെ കുറച്ചു മുന്നോട്ടു നീങ്ങി എവെര്‍ ഷൈന്‍ ക്ലബ്ബിന്റെ ക്രിക്കറ്റ്‌ മാച്ചു നടക്കുന്ന പാടത്തിന്റെ അരികിലൂടെ ഓംനി കുതിക്കുന്നു. (സോറി ഇഴയുന്നു). അന്നേരം ആണ് ഞങ്ങളുടെ നാട്ടിന്‍പുറത്തെ സുഹൃത്തും, തലപന്ത് കളിയുടെ ആശാനുമായ അജികുട്ടന്റെ വരവ്. വരവ് കാണുമ്പോള്‍ അറിയാം, രണ്ടെണ്ണം വിട്ടിടുണ്ട് ന്നു. പെട്ടന്നായിരുന്നു, അനില്‍ പ്രശാന്ത് വണ്ടി വെട്ടിച്ചു അജികുട്ടന്റെ മുന്നില്‍ ചവിട്ടി നിര്‍ത്തി, എന്നിട്ട് ഒറ്റ അലര്‍ച്ച

"ഇവന്‍ തന്നെ ആള്, വെട്ടടാ ന്നു"
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് അജികുട്ടന്‍ പാടത്തിന്റെ നടുവില്‍ എത്തി. പിന്നെ ഓട്ടത്തിനടയില്‍ ഫോണ്‍ എടുത്തു ആര്‍ക്കോ ഫോണ്‍ ചെയ്തു. എന്നിട്ട് പറയുവാ,

"ശശി അണ്ണാ എനിക്ക് കൊട്ടേഷന്‍ വീണു, ഫുള്‍ സെറ്റപ്പ് ടീമാണ്, കിഴക്ക് നിന്നും പെട്ടന്ന് ആളിനെ ഇറക്കു"

എന്നിട്ട് തിരിഞ്ഞു നിന്നും ഞങ്ങളെ നോക്കി ഒരു ഡയലോഗ്
"ആള് മാറില്ലല്ലോ അല്ലെ, ഞാന്‍ തന്നെയല്ലേ"

ഞങ്ങളുടെ കൂട്ട ചിരി കേട്ട് അജികുട്ടന്‍ തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു
"എടാ കോപ്പേ നിങ്ങള്‍ ആയിരുന്നോ, ആഞ്ഞിലി ചക്ക പോലെ ഇരുന്ന നീ ഒക്കെ ഇപ്പം പ്ലാവിന്‍ ചക്ക പോലെ ആയതു കണ്ടു പേടിച്ചു പോയി *&^%$"
അങ്ങനെ അജികുട്ടനെയും പിടിച്ചു വണ്ടിയില്‍ കേറ്റി മാര്‍കെറ്റില്‍ പോയി പച്ചക്കറി എടുത്തു തിരിച്ചു വന്നപ്പോള്‍ കണ്ണപ്പന്റെ അച്ഛന്‍ പറഞ്ഞു

"മാരാരിക്കുളത്ത് എന്തോ പാര്‍ട്ടി സംഘട്ടനം ഉണ്ടായി, പോലീസ് കറങ്ങുന്നുണ്ട്, അത് കൊണ്ട് സൂക്ഷിക്കണം, എന്ജോയ്മെന്റ്റ് ഒക്കെ ഇവിടെ മതി, റോഡിലും അമ്പലത്തിന്റെ ഗ്രൌണ്ടിലും വേണ്ടാ ന്നു"
(അപ്പോള്‍ ചുമ്മാതല്ല അജികുട്ടന്‍ പറന്നത് അന്നേരം. )

നാല് മണി ആയപ്പോള്‍ ഞാനും കണ്ണപ്പനും അനിലും കൂടി നേരെ ആലപ്പുഴ ടൌണില്‍ പോയി, ഒന്ന് ഇല വാങ്ങാനും പിന്നെ മുല്ലപ്പൂ വാങ്ങാനും. ബാക്കിയുള്ളവര്‍ പോലീസ് എന്ന് കേട്ടതും കല്യാണ വീട്ടില്‍ സഹായത്തിനു കൂടി, മിക്കവര്‍ക്കും അടുത്ത ആഴ്ച ഗള്‍ഫില്‍ തിരിച്ചു ചെല്ലണ്ടതാ, അത് തന്നെ കാരണം അല്ലാതെ പേടിച്ചിട്ടല്ല.

അങ്ങനെ ഞങ്ങള്‍ മൂവര്‍ ടൌണില്‍ എത്തി, വീണ്ടും കണ്‍ഫ്യൂഷന്‍ ആയി, ആദ്യം മുല്ലപ്പൂ വാങ്ങണോ ഇല വാങ്ങണോ എന്നല്ലയിരുന്നു കണ്‍ഫ്യൂഷന്‍ . ചിത്തിരയില്‍ കയറണോ അതോ ആര്‍ക്കാടിയയില്‍ കയറണോ എന്നായിരുന്നു. അവസാനം അത് കോമളയില്‍ ആക്കി.അവിടുന്ന് മരുന്നും സേവിച്ചു വണ്ടി എടുത്തു കോമളക്ക് പുറത്തിറങ്ങിയതും മുന്നിലെ ബൈക്കുകാരന്റെ പുറകില്‍ തട്ടി, ബൈക്കിന്റെ കുറച്ചു പാര്‍ട്സ് താഴെ വീണു ചിതറി. അന്നേരം ഡ്രൈവിംഗ് സീറ്റില്‍ നോക്കുമ്പോള്‍ കണ്ണന്‍ ഇരുന്നു ഉറങ്ങുന്നു. അപ്പോഴേക്കും ബൈക്കുകാരനും സഹ ബൈക്കനും വന്നു വഴക്കായി. അവര് പറയുന്നതില്‍ കാര്യമുണ്ട്, ഒരു ആഴ്ച ആയതേ ഉള്ളു വണ്ടി എടുത്തിട്ട്, പുറകിലെ ലൈറ്റ്, ഇണ്ടികെറ്റൊര്‍, ഒരു സൈഡ് ബോക്സ്‌ ഇതൊക്കെ റോഡില്‍ അവിടെ അവിടെ ഒക്കെ ആയി കിടപ്പുണ്ട്. എന്തായാലും വെറുതെ പൊല്ലാപ്പിനു പോകാതെ അടുത്ത ഹീറോ ഹോണ്ട ഷോ റൂമില്‍ കയറി ഇവന്റെ സാധനം ഒക്കെ വാങ്ങി കൊടുത്തു. ആ പൈസ ഇവന്മാര്‍ എന്നെകൊണ്ട്‌ കൊടുപ്പിച്ചു. വീട്ടില്‍ എത്തിയാല്‍ തിരിച്ചു തന്നിരിക്കും എന്ന് കണ്ണപ്പന്‍ ഷോ റൂമിലെ ഡിസ്പ്ലേയില്‍ വച്ചിരുന്ന വണ്ടിയില്‍ തൊട്ടു സത്യം ചെയ്തു, അനില്‍ സപ്പോര്‍ട്ടും ചെയ്തു. കുറച്ചു പൈസ പോയികിട്ടി. എന്തായാലും കണ്ണപ്പനെ പിടിച്ചു ബാക്കില്‍ കിടത്തി അനില്‍ തേര് തെളിച്ചു വീട്ടില്‍ എത്തിച്ചു. വീട്ടില്‍ വന്നു ആരോടും പറഞ്ഞുമില്ലാ.

ഇലയും മുല്ലപ്പൂവും സ്വാഹ (മറന്നു പോയി.) ഈ സാധനങ്ങള്‍ അനിഷിന്റെ അമ്മാവന്‍ വേറെ ആളെ വിട്ടു എടുപ്പിച്ചത് മറ്റൊരു കഥ. കാരണം പുള്ളിക്കാരന്‍ ഇന്നും ഞങ്ങളോട് മിണ്ടൂല്ല, പിണക്കമാ (ഈ ഭാഗം ഇപ്പോള്‍ ഇവിടെ പറഞ്ഞത് ഒരു രസത്തിനു മാത്രം, അല്ലാതെ ആ പൈസ കിട്ടാഞ്ഞിട്ടല്ല).

അങ്ങനെ രാത്രി ആയി, ഇതിനിടെ കുറച്ചു ടീംസ് തകഴിയില്‍ നിന്നും വന്നിരുന്നു. അവരുടെ എന്ജോയ്മെന്റ്റ് വേറെ തകര്‍ക്കുന്നു. ഇതിനിടക്ക്‌ പോലീസ് വണ്ടി ഒരു നൂറു വട്ടം എങ്കിലും സെര്‍ച്ച്‌ നടത്തുന്നു. കാണുന്നവരേം കൂട്ടം കൂടി നില്‍ക്കുന്നവരേം ഒക്കെ ചോദ്യം ചെയ്യുന്നു. ഇതിനിടെ തകഴിയില്‍ നിന്നും വന്ന ടീമിനെ പോലീസ് പൊക്കി ചോദ്യം ചെയ്തു. കാരണം റോഡ്‌ പോലീസിന്റെ കറക്കം കാരണം കാലി ആയപ്പോള്‍ ഇവന്മാര്‍ വെള്ളമടിച്ചു യമഹ -നൂറു കൊണ്ട് റോഡില്‍ റേസ് നടത്തി. കല്യാണത്തിന് വന്നതാണെന്ന് അവന്മാര്‍ കരഞ്ഞു പറഞ്ഞത് കൊണ്ട് വിട്ടു", ഇല്ലേല്‍ എസ് ഐ മിന്നല്‍ ബാബു ഇടിച്ചു പഞ്ഞിക്കിട്ടേനെ.

ഏകദേശം ഒരു മണിയായപ്പോള്‍ ഞങ്ങള്‍ പരിപാടി തകര്‍ത്തു നേരെ ഗ്രൗണ്ടില്‍ വന്നു. കവിത, നാടന്‍ പാട്ട്, സിനിമ ഗാനങ്ങള്‍ ഒക്കെ ആയി കൊഴുത്തു. പിന്നെ അമ്പല കുളത്തിന്റെ അരികില്‍ സിതാര പ്രശാന്തിന്റെ വണ്ടി കൊണ്ട് വന്നു കഴുകാന്‍ തുടങ്ങി. ഈ വണ്ടിയാണ് ചെറുക്കന് നാളെ പോവാന്‍ വേണ്ടി അലങ്കരിക്കണ്ടത്. ഇതിന്റെ നേതൃത്വം അജികുട്ടന്‍ സ്വയം അങ്ങ് ഏറ്റെടുത്തു. അനില്‍പ്രശാന്ത്‌ ഒരു ഒറ്റ തോര്‍ത്ത്‌ ഉടുത്തു കുളത്തില്‍ നീരാട്ട് തുടങ്ങി. കുറച്ചു ഫിറ്റായി കഴിഞ്ഞപ്പോള്‍ അജികുട്ടന്‍ പോലീസ് വന്നാല്‍ പുല്ലാണ് ന്നു മുദ്രാവാക്യം തുടങ്ങി. ഒപ്പം,

"നിങ്ങള്‍ പേടിക്കണ്ട മക്കളെ , എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കും, എന്നെ അറസ്റ്റ് ചെയ്തോട്ടെ "

എന്ന് പറഞ്ഞതും മുന്നില്‍ പോലീസ് വണ്ടി ബ്രേക്ക്‌ ചെയ്തു. പുറകില്‍ മറ്റൊരു ജീപ്പും. മിന്നല്‍ ബാബു ചാടി ഇറങ്ങി ജീപ്പില്‍ നിന്നും. അജികുട്ടന്‍ മുണ്ടൊക്കെ അഴിച്ചു ഭവ്യന്‍ ആയി , പോലീസുകാര്‍ എന്തേലും ചോദിക്കുന്നതിനു മുന്നേ അജികുട്ടന്‍ പറഞ്ഞു.

"സാറെ ഇവിടെ അടുത്ത് ഒരു കല്യാണം ആണ് നാളെ. അതിനു ഞങ്ങള്‍ വണ്ടി അലങ്കരിക്കുകയാണ് "
എന്ന് പറഞ്ഞു അജികുട്ടന്‍ തിരിഞ്ഞു നോക്കിയതും കാറും അജികുട്ടനും മാത്രംആ പരിസരത്ത്, പിന്നെ ഇതൊന്നും അറിയാതെ വെള്ളത്തില്‍ മുങ്ങാംകുഴി ഇടുന്ന അനിലും.

എസ് ഐ : ആരാടാ ഞങ്ങള്‍?? (അജികുട്ടന്‍ വിയര്‍ക്കുന്നു, ആടുന്നു)
എസ് ഐ : ആരാടാ കുളത്തില്‍ ??
അജികുട്ടന്‍ : അത് ഒരു കൊച്ചു പയ്യനാ സാറേ, കുളത്തില്‍ നീന്തല്‍ പഠിക്കുവാ"

പറഞ്ഞതും കുളത്തില്‍ നിന്നും അനില്‍ കയറി വന്നു. അജികുട്ടനെയും അനിലിനെയും എസ് ഐ മാറി മാറി നോക്കി. അനില്‍ ഒന്നും മനസിലാവാതെ മാറും മറച്ചു നിന്നു. ഉടനെ ഒരു കതിനാ പൊട്ടിയ ശബ്ദം ആ രാത്രിയില്‍ കലവൂരില്‍ മുഴങ്ങി. ഞങ്ങളും കേട്ടു എന്ന് തോന്നുന്നു.അത് മിന്നല്‍ ബാബു അജികുട്ടന്റെ മുഖത്ത് പൊട്ടിച്ചതായിരുന്നു, എന്നിട്ട് ജീപ്പില്‍ കേറുന്നതിനു മുന്‍പ് ഒരു ഡയലോഗ്.

"ഈ മലമ്പാമ്പിനെ പോലുള്ള മുതുക്കന്‍ ആണോടാ നിന്റെ കുഞ്ഞു വാവ"

Wednesday, May 18, 2011

വയര്‍ കുറയ്ക്കൂ, ഈസി ആയി

വിശാലേട്ടന്റെ ലവണ തൈലം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ മുതല്‍ എനിക്കും ഒരു പോസ്റ്റ്‌ എഴുതാന്‍ ഉള്ള വെമ്പല്‍ കലശലായി. എഴുതാന്‍ പോകുന്ന കഥയ്ക്ക് തൈലവുമായി ബന്ധം ഒന്നും ഇല്ലങ്കിലും അതിന്റെ പേരും പറഞ്ഞു ഒരു ആശുപത്രി അനുഭവം എഴുതിയേക്കാം എന്ന് കരുതി. കാരണം കല്യാണം കഴിഞ്ഞു ആദ്യത്തെ ആശുപത്രി സന്ദര്‍ശനം, കൂടാതെ അപ്പനാവാന്‍ പോവുന്ന സന്തോഷവും.

കല്യാണ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ മദ്യ സേവയും വലിച്ചുവാരി തീറ്റിയും ഒക്കെ നിര്‍ത്തലാക്കി ഒരു മാതിരി മുഖത്തെ നീരൊക്കെ ഒന്ന് മാറ്റിയെടുത്തു. പക്ഷെ മുഖത്ത് സിക്സ് പായ്ക്ക് വന്നെങ്കിലും വയറു കള്ളുകുടം കമിഴ്ത്തിയ പോലെ തന്നെ ഇരുന്നു. അന്നേരമാണ് രമണ തൈലം പരീക്ഷിക്കാം എന്നോര്‍ത്തത്, പെരട്ടി പെരട്ടി കൈ ഉണക്ക ചുള്ളി പോലെ ആയതല്ലാതെ വയറു അടിക്കടി വീര്‍ത്തു വന്നു.

ഭാര്യക്ക്‌ വിശേഷം ആയി അഞ്ചാം മാസത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ഈസി ആയി ഒന്‍പതാം മാസത്തിലേക്ക് കടന്നു. അതിന്റെ ബുദ്ധിമുട്ട് മനസിലായത് എന്റെ വലതു കാലിനൊരു വേദന വന്നു ഉപ്പുകുറ്റി നിലത്തു ചവിട്ടാന്‍ പറ്റാത്ത അവസ്ഥ ആയപ്പോള്‍ ആയിരുന്നു. ആദ്യം തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോര്‍കാരന്‍ മരുന്ന് തന്നു. വേദനക്ക് ഒരു കുറവും ഇല്ല. പിന്നെ ഉത്തം നഗറിലെ നയ്യരന്‍സ് ഹോസ്പിറ്റലില്‍ പോയി. ഡോക്ടര്‍ സര്‍ എന്നെ കണ്ടു സന്തോഷം കൊണ്ട് പുളകിതനായി. കാരണം മൊബൈലില്‍ ക്രിക്കറ്റ്‌ ഗെയിം കളിച്ചുകൊണ്ടിരുന്ന പുള്ളിക്കാരന്‍ ഫ്രീ ഹിറ്റില്‍ സിക്സര്‍ അടിക്കാന്‍ നിക്കുന്ന ബാറ്റ്സ്മാനേ പോലെ ഉന്മേഷത്തോടെ ചാടി എഴുന്നേറ്റു.

മൂത്താപ്പ ആദ്യം കാലിലെ നീരൊക്കെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു

"ഹാര്‍ട്ട് പോയെന്നു തോന്നുന്നു, ഈ സീ ജീ എടുക്കണം എന്ന്"

അഞ്ചാം മാസത്തിന്റെ വയറുമായി നിക്കുന്ന ഭാര്യ ഞാന്‍ കുഞ്ഞിനെ കാണാതെ തട്ടി പോകുമെന്നോ എന്നോ എന്തോ കരുതിയിട്ടു പെട്ടന്ന് പറഞ്ഞു.

"എടുക്കാം"

മാന്യമായി അവള് തന്നെ ബില്ലടച്ച്‌ എന്നെ ഒരു വിധത്തില്‍ എഴുന്നേല്‍പ്പിച്ചു ബേസ് മെന്റില്‍ കൊണ്ട് പോയി. ശരീരത്ത് ഒട്ടിച്ചു വച്ചിരുന്ന ടീ ഷര്‍ട്ട്‌ വയറു കാരണം ഊരാന്‍ പറ്റിയില്ല അതുകൊണ്ട് പൊളിച്ചെടുത്ത് മൂലയില്‍ ഇട്ടു. പിന്നെ കിടത്തി കുറെ വയറുകള്‍ ഒക്കെ പിടിപ്പിച്ചു കഴിഞ്ഞു സൂപ്പര്‍ മാര്‍ക്കറ്റ്‌കാര് തരുന്ന പോലെ ഒരു നെടുനീളന്‍ പേപ്പര്‍ തന്നിട്ട് അതും കൊണ്ട് നേരെ വീണ്ടും ഡോക്ടര്‍ സാറിന്റെ അടുത്തേക്ക്. വിശദമായി നോക്കിയിട്ട് മൂത്താപ്പ മൊഴിഞ്ഞു

"ഹൃദയം ഓക്കേ ആണ്, ഒരു കുഴപ്പവും ഇല്ല"

അത് വരെ എസ് എസ് എല്‍ സീ പരീക്ഷ ഫലം അറിയാന്‍ നിക്കുന്ന അവസ്ഥയില്‍ കൂനി കൂടി ഇരുന്ന ഞാന്‍ ഒന്ന് നിവര്‍ന്നു ഭാര്യയെ നോക്കി കണ്ണുരുട്ടി. അന്നേരം മൂത്താപ്പയുടെ അടുത്ത ഡയലോഗ്

"കരളു കൂടി നോക്കാം, ചിലപ്പോള്‍ കരളു പോയതാവും"

ഞാന്‍ വീണ്ടും പഴയ പൊസിഷന്‍ ഇത്തവണ ഭാര്യ കണ്ണുരുട്ടി.

അടുത്ത ചോദ്യം വന്നു "മദ്യപിക്കുമോ??

സത്യത്തില്‍ ഞാന്‍ പറയാന്‍ വന്നത് ഇതായിരുന്നു "ഒരു വര്‍ഷം മുന്‍പ് വരെ കട്ട അടിയായിരുന്നു, വിവാഹം ഉറപ്പിച്ചതോടെ അമ്മേടെ തലേല്‍ തൊട്ടു സത്യം ചെയ്തു നിര്‍ത്തി"

പക്ഷെ പറഞ്ഞത് നമ്മുടെ കൊച്ചു പ്രേമന്‍ പറയുന്ന പോലെ
"ഓ, വളരെ കുറച്ചു" എന്ന് മറുപടി പറഞ്ഞു

"എത്ര അളവില്‍ കഴിക്കുമായിരുന്നു??
(സാധാരണ ബോധം കെടുന്ന വരെ ആണ് കണക്ക്, പിന്നെ പിറ്റേന്ന് ഉണര്‍ന്നു കാലികുപ്പി എണ്ണി നോക്കിയും കൂട്ടുകാരോട് ഫോണ്‍ ചെയ്തും ചോദിച്ചാണ് അളവ് അറിഞ്ഞിരുന്നത്). സത്യം പറഞ്ഞാല്‍ പെണ്ണുംപുള്ള അവിടെ വച്ച് തന്നെ ഡിവോര്‍സ് തന്നാലോ എന്ന് പേടിച്ചു പൂച്ച കരയുന്ന പോലെ പറഞ്ഞു.

"വളരെ കുറച്ചു"

"ബീയറോ അതോ വിസ്കിയോ അതോ ബ്രാണ്ടിയോ അതോ റമ്മോ"

അത് കേട്ടപ്പോള്‍ ചൊറിഞ്ഞു കേറിയെങ്കിലും എന്റെ നോട്ടം പുള്ളിക്കാരന്റെ പുറകിലെ ഫ്രിഡ്ജ്‌ലേക്കും അതിനുശേഷം ജനലിലൂടെ നേരെ നോക്കിയാല്‍ കാണുന്ന കള്ളുകടയിലേക്കും ആണെന്ന് അറിഞ്ഞപ്പോള്‍ നിര്‍ത്തി ഭാര്യയോട്‌ പറഞ്ഞു.

"കരള് ഓക്കേ ആണ്, "ഒരു കാര്യം ചെയ്യാം, നെഞ്ചിന്റെ എക്സ് റേ എടുത്തേക്കാം പൈസ അടച്ചോ"

കാലിന്റെ വേദനക്ക് നെഞ്ചിന്റെ എക്സ് റേ, അമ്മേ ഓഫീസില്‍ നിന്നും മെഡിക്കല്‍ അലവന്‍സ് ഉള്ളത് ഭാഗ്യം, ഇല്ലാരുന്നേല്‍ ഭാര്യേ നിന്റെ താലിമാല തൊട്ട് മുന്നിലെ മണപ്പുറം / മുത്തൂറ്റ് ലോക്കറില്‍ കേറി വിശ്രമിച്ചേനെ. ഭാര്യ വീണ്ടും ബില്ലടച്ച്‌ എന്നെയും തോളില്‍ താങ്ങി കൊണ്ട് വേറൊരു റൂമില്‍,

പണ്ട് പ്രീതി കുളങ്ങര എല്‍ പീ സ്കൂളില്‍ ക്ലാസ്സ്‌ മുറി മറക്കാന്‍ ഉപയോഗിക്കുന്ന പനമ്പ് പോലെ ഒരു തട്ടില്‍ കുരിശില്‍ കമന്നു കിടക്കുന്ന പൊസിഷനില്‍ നിര്‍ത്തിയപ്പോള്‍ "ഇനി ചന്തിയുടെ എക്സ് റേ ആണോ" എന്ന് ആദ്യം സംശയിച്ചു.

അത് കഴിഞ്ഞു വീണ്ടും മുകളില്‍ എത്തി. കാലില്‍ മന്ത് പോലെ ആയി നീര്. കെട്ടിയോളുടെ ചുമലില്‍ അധികം ഭാരം കൊടുത്താല്‍ അവള് ഒടിഞ്ഞു പോകുന്ന സ്ഥിതി ആയതിനാല്‍ ചുമര് തന്നെ ശരണം. കുറച്ചു കഴിഞ്ഞു എക്സ് റേ വന്നു. അത് നോക്കിയ മൂത്താപ്പയുടെ മുഖം കറുത്ത് കരുവാളിച്ചു. കാരണം നെഞ്ചും കൂടും വര്‍ക്കിംഗ്‌ കണ്ടിഷനില്‍ തന്നെ.

ഭാര്യുടെ സകല കണ്ട്രോളും വിട്ടു ചൂടായി അയാളോട് ഒരു ചോദ്യം
"കാലോട്ടു നോക്കടോ, മന്ത് പോലെ ആയി, കാലിനു എന്തേലും ചെയ്യാം പറ്റുവോ"
അവളെ കുറ്റം പറയാന്‍ പറ്റുകേല, കാരണം കൈയ്യിലിരുന്ന കാശു തീരാറായി, അതുമല്ല ഞാന്‍ ചേര്‍ത്തലക്കാരന്‍ ആയതു കൊണ്ട് ഇനി ഒറിജിനല്‍ മന്തന്‍ ആണോ എന്ന് പരിചയക്കാര്‍ ചോദിക്കുമോ എന്ന ടെന്‍ഷനും കാണും.

അന്നേരം ഡോക്ടര്‍ സാര്‍ പറയുവാ
"ബേട്ടി പേടിക്കണ്ട മരുന്ന് കുറിച്ച് തരാം, ഇത് രണ്ടു ദിവസം കഴിക്കു, വേദന കുറയും നീരും കുറയും, പുള്ളിക്കാരന് ബീ പീ കൂടിയതാണെന്ന് "
തല കറങ്ങി വീണില്ല എന്നെ ഉള്ളു. ബോബനും മോളിയിലേം ചേട്ടത്തി തലേല്‍ കൈ വച്ച് നിക്കണ പോലെ ഭാര്യ കണ്ണും തള്ളി നിന്നു. അങ്ങനെ ഒരു വിധത്തില്‍ വീട് പിടിച്ചു, ഇങ്ങേരു എഴുതി തന്ന മരുന്ന് കഴിച്ചിട്ടും വലത്തേ കാലിലെ പാദത്തിലെ നീറ്റലും പുകച്ചിലും നീരും അങ്ങനെ തന്നെ നിന്നു. ഭാര്യ ഒട്ടും വയ്യെങ്കിലും ഉറങ്ങാതെ കാലില്‍ വീശി തന്നും, ഒമ്നി ജെല്‍ പുരട്ടി തന്നും എന്റെ വേദന കണ്ടു കണ്ണുനീര്‍ പൊഴിച്ചും ഫയങ്കര സപ്പോര്‍ട്ട് തന്നു.

പിറ്റേന്ന് രാവിലെ തന്നെ ജനക് പുരി എന്ന സ്ഥലത്തെ ഒരു പ്രശസ്ത ഹോസ്പിറ്റലില്‍ അമ്മായി അച്ഛന്‍ എന്നെ കൊണ്ട് പോകാന്‍ വന്നു. അതിനടുത്തു തന്നെ താമസിക്കുന്ന എന്റെ സുഹൃത്ത്‌ രജിയെട്ടനോട് ഓ പീ ടിക്കറ്റ്‌ എടുത്തു വക്കാനും പറഞ്ഞു പറഞ്ഞു, ഒരു സൈഡില്‍ അമ്മായി അച്ഛനും മറു സൈഡില്‍ ഭാര്യയും കൂടി താങ്ങി വണ്ടിയില്‍ കയറ്റി ഹോസ്പിറ്റലില്‍ എത്തി. രജി ചേട്ടന്‍ അവിടെ കാത്തു നിന്നിരുന്നു. പിന്നെ നേരെ എല്ലിന്റെ സ്പെഷ്യല്‍ ഡോക്ടറുടെ അടുത്ത് ചെന്ന് ഇരുന്നു. കാലൊക്കെ പിടിച്ചു നോക്കി പുള്ളി പറഞ്ഞു
"ആദ്യം രണ്ടു കാലിന്റെം എക്സ് റേ എടുത്തോണ്ട് വാ നോക്കട്ടെ"

അങ്ങനെ വീണ്ടും താങ്ങി പിടിച്ചു എക്സ് റേ റൂമില്‍ വന്നു രണ്ടു കാലിന്റെയും പാദത്തിന്റെ ജോയിന്റ്-ന്റെ എക്സ് റേ എടുത്തു. രെജിയെട്ടനും അച്ഛനും റിപ്പോര്‍ട്ട്‌ വാങ്ങി നേരെ ഡോക്ടറുടെ റൂമില്‍ പോയി . ഭാര്യയും ഞാനും കൂടി പുറത്തു കാത്തിരുന്നു. കുറച്ച് കഴിഞ്ഞു രജി ചേട്ടന്‍ ഓടി കിതച്ചു വന്നിട്ട് പറഞ്ഞു.

"ഡാ നിന്റെ ഇടത്തെ കാലിനാണോ പ്രശ്നം വലത്തേ കാലിനാണോ"

ഞാന്‍ പറഞ്ഞു "വലതു കാലിനു, നീര് കണ്ടില്ലേ , എന്താ കാര്യം"

"അല്ല ഡോക്ടര്‍ പറയുവാ നിന്റെ ഇടതു കാലിനാണ് പ്രശ്നം, അതില്‍ എല്ല് വളരുന്നു എന്ന്"

അയ്യോ, ഞാനും ഭാര്യയും ഒരുമിച്ചു ഇടതു കാലില്‍ നോക്കി, ഒരു കുഴപ്പവും ഇല്ല, അന്നേരം അച്ഛനും അവിടെ എത്തി, ഞാന്‍ പതിയെ എല്ലാരോടും പറഞ്ഞു

"ബാ നമ്മക്ക് വീട്ടില്‍ പോവാം ഇവിടെ ഇരുന്നാല്‍ ഇവന്മാര് എന്റെ കാലു മുറിച്ചു മാറ്റണം എന്ന് പറയും അത് കൊണ്ട് ഈ വേദന ഞാന്‍ സഹിച്ചോളാം"

പതിയെ ഭാര്യുടെ തോളില്‍ താങ്ങി ഒരു കൈ നടുവിന് കൊടുത്തു അവളും, ഒരു കൈ എന്റെ നടുവിന് കൊടുത്തു ഞാനും നടുക്കുമ്പോള്‍ ബീഡി വലിച്ചു വലിച്ചു വിസ തീരാറായ നിലത്തിരുന്ന ഹിന്ദിക്കാരി അമ്മൂമ്മ പിന്നാലെ വന്ന അച്ഛനോടും രെജിയെട്ടനോടും ചോദിക്കുവാ

"ഇതില്‍ ആരാ രോഗി ന്നു"

അന്നേ മനസ്സില്‍ കരുതിയതാണ് വയറു കുറക്കണം ന്നു, അങ്ങനെ ലവണ തൈലം നിര്‍ത്തി, പകരം സ്മാര്‍ട്ട്‌ ഗുളിക കഴിക്കാന്‍ തുടങ്ങി, ഒരിക്കല്‍ കാലിയായ ബോട്ടില്‍ കണ്ടു ഭാര്യ പറയുവാ

"ഇത് വണ്ണം കുറയ്ക്കാനല്ല, വിശപ്പ്‌ കൂടാനാണ് എന്ന് തോന്നുന്നു"

Monday, January 3, 2011

അളിയാ അളിയനെയല്ല, അളിയന്‍ കഴിച്ചോ

പൂന്തോപ്പില്‍ ജോസ് എന്ന എന്റെ സുഹൃത്തിനെ എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കണം എന്നത് എന്റെ എന്റെ ഏറ്റവും വലിയ മോഹമായിരുന്നു. കാരണം ഒന്ന് അയല്‍പക്കത്തെ അദ്ദേഹം, ഉറ്റ സുഹൃത്ത്‌, ഒരു കുഞ്ഞിന്റെ അപ്പന്‍, കലവൂരിലെ ഫേമസ് തയ്യല്‍ക്കാരന്‍, ഭാവം കണ്ടാല്‍ മന്മോഹന് വരെ നിക്കര്‍ അടിച്ചു കൊടുക്കുന്നത് പുള്ളിക്കാരന്‍ ആണെന്ന ഭാവം, ഇതൊക്കെ ആണെങ്കിലും, ആളൊരു പുലി ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

കൈനകരി എന്ന കുട്ടനാടന്‍ ഗ്രാമത്തില്‍ നിന്നും വിവാഹം കഴിച്ചിരിക്കുന്ന കാരണം ഭാര്യ വീട്ടിലോട്ടുള്ള യാത്ര വളരെ രസകരം ആണ്. ജോസിന്റെ കൂടെ മിക്കപ്പോഴും ഞാന്‍ ആവും അകമ്പടി. കാരണം പോവുന്ന വഴികളില്‍ ഉള്ള ഷാപ്പിന്റെ എണ്ണം തന്നെ. കൂടാതെ നല്ല ഒന്നാം ക്ലാസ്സ്‌ ഫുഡും. ബൈക്ക് കൈനകരി പോസ്റ്റ്‌ ഓഫീസില്‍ വച്ച് കടത്തും കടന്നു അക്കരെ എത്തി പിന്നെ വയലിന്റെ നടവരമ്പിലൂടെ ഉള്ള യാത്ര തീര്‍ത്തും എന്നെ പോലെ അവധിക്കു വരുന്നവര്‍ക്ക് അര്‍മാദിക്കാന്‍ തന്നെ ഉള്ളതാണ്.

കലവൂരില്‍ നിന്നും ബൈക്കില്‍ തിരിച്ചു, പാതിരപള്ളി, തുമ്പോളി, കൊമ്മാടി, പിന്നിട്ടു ശവക്കോട്ട പാലം കഴിഞ്ഞു, ഇരുമ്പ് പാലത്തില്‍ കയറി മെഡിക്കല്‍ കോളേജ് പിന്നിട്ടു വീണ്ടും തെക്കോട്ട്‌ വന്നു എസ് ഡീ കോളേജ് നു മുന്‍പ് ഇടത്തോട്ടു തിരിഞ്ഞു ചങ്ങനാശ്ശേരി റോഡില്‍ ഒറ്റ വിടല്‍ ആണ്. മനോഹരമായ കാഴ്ചകള്‍ കണ്ടു സുഖമായി കാറ്റും കൊണ്ട് പോവുന്ന ഒരു സുഖം, ഒരിടത്തും കിട്ടുകേല. പള്ളതുരുത്തി പാലം ഇറങ്ങി വീണ്ടും കിഴക്കോട്ടു വരുമ്പോള്‍ നെടുമുടി. അവിടുത്തെ ഒരു ഷാപ്പുണ്ട് അതാണ് നെടുമുടി ഷാപ്പ്‌. തുടക്കം അവിടുന്ന്. ആ ഷാപ്പിന്റെ പുറകില്‍ ഇരുന്നു വിശാലമായ വയലിലേക്കു നോക്കി കാറ്റും കൊണ്ട് കൊച്ചുവര്തമാനവും പറഞ്ഞിരുന്നു കള്ള് കൊടം മോന്താന്‍ എന്ന സുഖമാ എന്റെ അമ്മോ.

കഴിഞ്ഞ അവധിക്കു ഇതുപോലെ ജോസിന്റെ ഭാര്യ വീട്ടിലേക്കു ഒരു കറക്കം, പതിവുപോലെ നെടുമുടി ഷാപ്പില്‍ എത്തി, പുറകിലെ ഡെസ്കില്‍ ഇരുന്നു നാട്ടിലെ ഗോസിപ്പുകള്‍, വിശേഷങ്ങള്‍ എല്ലാം ജോസിന്റെ നാവില്‍ നിന്നും കേട്ട് കള്ളും, കപ്പയും, വരാല്‍ കറിയും കൂടി തട്ടുമ്പോള്‍ അടിവയറ്റില്‍ ഒരു ഇരമ്പല്‍. അറബികടല്‍ അല്ല, പസിഫിക് സമുദ്രം ഇളകി വരുന്നു. ജോസിനോട് കാര്യം പറഞ്ഞു,

വടക്ക് പുറത്തെ അടുക്കളയോട് ചേര്‍ത്ത് കെട്ടിയ ചാക്ക് കൊണ്ട് ഡോര്‍ ഉള്ള അറ്റാച്ച് ബാത്രൂം ജോസ് കാണിച്ചു തന്നു, പിന്നെ പറഞ്ഞു
"ഓടിക്കോ സാധിച്ചോ, വെള്ളം ഞാന്‍ ഏറ്റു".
മുണ്ടും മടക്കി കുത്തി ഒറ്റ ഓട്ടത്തിന് അകത്തു. അടുക്കള വാതുക്കല്‍ മീന്‍ വെട്ടി കൊണ്ടിരുന്ന ചേച്ചി "അയ്യാ" എന്ന് കാറി കൂവി അകത്തേക്ക്. എന്താ സംഭവം എന്നറിയില്ലല്ലോ. അകത്തു കേറി ഒന്നിരുന്നതെ ഓര്‍മയുള്ളൂ. അത്രയ്ക്ക് ഗമണ്ടന്‍ സൌണ്ട് ആയിരുന്നു അകത്തു നിന്ന്. ക്ലോസെറ്റും തകര്‍ന്നു ഞാന്‍ അകത്തു പോയന്നു ഷാപ്പിലുള്ള എല്ലാവരും ഓര്‍ത്തു. കാര്യം കഴിഞ്ഞപ്പോള്‍ വെള്ളം ഇല്ല,

കള്ളിന്റെ മൂഡില്‍ പുറത്തു ആരോടോ ഫോണില്‍ "ഷാപ്പില്‍ ഞാന്‍ അപ്പിയിട്ടു മെഴുകിയ കാര്യത്തിന്റെ നോട്ടീസ് കലവൂരില്‍ അടിച്ചിറക്കണം" എന്ന് പറയുന്ന ജോസിനോട് വെള്ളത്തിന്റെ കാര്യം സൂചിപ്പിച്ചു. വെള്ളവും എത്തി . ഒരു നെരോലക് പെയിന്റ് വരുന്ന ബക്കറ്റില്‍, ഒന്നും നോക്കാതെ കഴുകി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ജോസ് ചിരിയോടു ചിരി. കൂടാതെ കുടിയന്മാര്‍ എല്ലാരും. കാര്യം ചോദിച്ചപ്പോള്‍ ജോസ് പറയുവാ "കുളിച്ചു കഴിഞ്ഞാല്‍ നാറ്റം പോവും, മീന്‍ വെട്ടിയ വെള്ളമാണ് മച്ചൂ ഞാന്‍ കഴുകാന്‍ തന്നത് , നീ ക്ഷമിക്കും എന്നെനിക്കറിയാം,കാരണം കാര്യം നടന്നില്ലേ" ഇതിലും ഭേദം ക്ലോസേറ്റ് തകര്‍ന്നു മരിച്ചാല്‍ മതിയെന്ന് തോന്നി പോയാല്‍ കുറ്റം പറയാന്‍ പറ്റുവോ.

ഓരോ അവധിക്കു വരുമ്പോളും എനിക്ക് ഓരോ പെണ്ണ് കാണല്‍ ഉണ്ടാവും. അകമ്പടി ജോസ് അണ്ണന്‍ തന്നെ, കാരണം, ചുറ്റുപാട് നിരീക്ഷിക്കല്‍ , കാരണവന്മാരെ ഒതുക്കല്‍, എനിക്കും പെണ്ണിനും മിണ്ടാനും പറയാനും ഒക്കെ ഉള്ള സൌകര്യം എല്ലാം ഒരുക്കാന്‍ ജോസിനെ കഴിഞ്ഞേ ഉള്ളു. മാരാരിക്കുളത്ത് ഇത് പോലെ ഒരു പെണ്ണ് കാണാന്‍ ഇത് പോലെ ഒരു അവധിക്കു പോയി. ബ്രോക്കെര്‍ ഓട്ടോയില്‍ മുന്‍പേ, ഞാനും ജോസും, മുന്‍പേ പോണ ആനയ്ക്ക് പിന്‍പേ രണ്ടാന എന്ന കണക്കില്‍ ബൈക്കില്‍ പുറകെ.

വീട് എത്തുന്നതിനു മുന്നേ ജോസ് പുറകില്‍ ഇരുന്നു പറഞ്ഞു: "ഡാ കുറുപ്പേ ചിലപ്പോള്‍ പെണ്ണിന്റെ തന്ത &*^%മോന്‍ എങ്ങാനും നമ്മള് വരുന്നുണ്ടോന്നു നോക്കി വേലിയുടെ അടുത്തോ അയല്‍വക്കത്തെ വീടിന്റെ അടുത്തോ ഒക്കെ നോക്കി നില്‍ക്കും, നേരത്തെ ഒന്ന് കണ്ടു വയ്ക്കാന്‍ " പറഞ്ഞു തീര്‍ന്നതും പെണ്ണിന്റെ വീടെത്തി.

ഞങ്ങള്‍ വീട്ടിലേക്കു കയറാന്‍ നേരം പെണ്ണിന്റെ അപ്പന്‍ എല്ലാരേയും സ്വീകരിക്കാന്‍ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ബൈക്കിലെ കണ്ണാടിയില്‍ നോക്കി നരച്ച മുടിയുടെ എണ്ണം കൂടിയിട്ടുണ്ടോ എന്ന് നോക്കി തിട്ടപെടുത്തി വന്ന ജോസിനെ പെണ്ണിന്റെ തന്ത കൈ കൊടുത്തു സ്വീകരിച്ചു പറഞ്ഞു

"നമസ്കാരം ഞാനാണ്‌ ആ തന്ത *&^% മോന്‍"

പെണ്ണ് കാണല്‍ പോയിട്ട് ഒരു ചായ പോലും കുടിക്കാതെ ഓടിയ ഓട്ടം . ബ്രോക്കെര്‍ പദ്മക്ഷി ചേച്ചി അതില്‍ പിന്നെ എന്നെയോ, എന്റെ അമ്മയോ കണ്ടാല്‍ ഇന്നൊക്കെ മിണ്ടും, പക്ഷെ ജോസിനെ കണ്ടാല്‍ അതെ ചെകുത്താന്‍, അതെ കുരിശു കഥ റിപീറ്റ് ആവും.

*********************************************************************************
ഒരു പതിവ് ഞായറാഴ്ച, ജോസ് ഒരു കിലോ ബീഫ്‌ ഒക്കെ വാങ്ങി നല്ല അടിപൊളിയായി ഫ്രൈ ഒക്കെ ചെയ്തു, ഭാര്യയും കൊച്ചും ഒക്കെ ആയി കഴിക്കാനിരുന്നു, ഒരു ഉരുള വായിലേക്ക് വച്ചപ്പോള്‍ വാതുക്കല്‍ ഒരു മുട്ട്. വാതില്‍ തുറന്നപ്പോള്‍ ഒരേ ഒരു അളിയന്‍ പുറത്തു, ഭാര്യയുടെ ആങ്ങള "കൊച്ചുമോന്‍ അളിയന്‍".

"അല്ലെ ഇതാര് അളിയന്, വാ അളിയാ, വന്നിരി, അളിയന്‍ വിശന്നു വരുകയാണ് അല്ലെ, എന്നാല്‍ ചോറ് ഉണ്ണാം, ഞങ്ങളും ഉണ്ണാന്‍ തുടങ്ങുകയായിരുന്നു, നല്ല ബീഫ്‌ ഒക്കെ ഉണ്ട്"

അളിയനും പെരുത്ത സന്തോഷം, അങ്ങനെ എല്ലാരും കൂടി ഉണ്ണാന്‍ ഇരുന്നു. ഓരോ ഉരുളകളും ഇറച്ചി കറിയില്‍ മുക്കി മേമ്പോടിക്ക് കഷ്ണങ്ങള്‍ വായിലേക്ക് ഫില്‍ ചെയ്തു അളിയന്‍ ഊണ് പകുതി ആക്കി. അന്നേരം വരുന്നു ജോസിന്റെ ഡയലോഗ് "ആറ്റുനോറ്റു ഒരു സണ്‍‌ഡേ വരും, അന്ന് നുള്ളി പെറുക്കി നൂറു ഗ്രാം ഇറച്ചി മേടിച്ചു കറിയും വച്ച് കഴിക്കാനിരിക്കുമ്പോള്‍ ഇതെങ്കിലും *&^%$# മക്കള്‍ അത് മൂ&&ന്‍ വരും" ഇത് കേട്ട് അളിയന്‍ കഴിപ്പ്‌ നിര്‍ത്തി കൈയ്യില്‍ ഒരുളയും പിടിച്ചു കണ്ണും തള്ളി ജോസിനേം പെങ്ങളേം നോക്കിയപ്പോള്‍ അതാ വരുന്നു ജോസിന്റെ അടുത്ത ഡയലോഗ് "അളിയാ അളിയനെ അല്ല അളിയാ, അളിയന്‍ കഴിക്കു, അളിയന്‍ കഴിക്കു"

Monday, October 4, 2010

കളിയല്ല കല്യാണം

പ്രിയപ്പെട്ട എന്റെ ബൂലോകം സുഹൃത്തുക്കളെ,

അങ്ങനെ എനിക്കും ഒരു പെണ്ണ് കിട്ടി, അതിന്റെ തിരക്കുകള്‍ എല്ലാം കാരണം ഞാന്‍ കുറച്ചു നാളായി ഭൂലോകത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എല്ലാം എന്റെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ്‌ മാസം ഇരുപത്തി രണ്ടിന് ആയിരുന്നു മോതിരം മാറ്റം. എന്നെ സഹിക്കാന്‍ തയ്യാറാകാന്‍ റിസ്ക്‌ എടുത്ത ആ പെണ്‍കുട്ടിയുടെ പേരാണ് ദുര്‍ഗാദേവി. ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ "ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാണ്" എന്ന് പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറിക്കൂടിയ മിടു മിടുക്കി. കാരണം ചോദിച്ചപ്പോള്‍ എന്റെ ബ്ലോഗ്‌ വായിച്ചു എല്ലാ കാര്യങ്ങളും അറിയാമെന്നും അതിനാല്‍ ഇനി മുതല്‍ എല്ലാ നിര്‍ത്തി മോന്‍ നന്നായില്ലേല്‍ മുട്ട് കാലു തല്ലിയൊടിക്കുമെന്നും, അതും പോരാഞ്ഞിട്ട് എന്റെ സ്വന്തം അമ്മയോട്, അവളുടെ അമ്മായി അമ്മയോട് "നിശ്ചയത്തിനു വരുമ്പോള്‍ ഒരു ഉലക്ക കൂടെ കൊണ്ട് വരണം എന്ന് പറഞ്ഞു" മൊത്തത്തില്‍ ഞെട്ടിച്ച മിടുമിടുക്കി.

പേടിച്ചിട്ടൊന്നുമല്ല എങ്കിലും ഞാന്‍ നന്നായി, അതിന്റെ ശ്രമഫലമായി വണ്ണം കുറച്ചു, മദ്യ സേവ അങ്ങട് ഒഴിവാക്കി, എനിക്ക് വയ്യ ഇടി കൊള്ളാന്‍, കാരണം പെണ്‍കുട്ടികളൊക്കെ തലയ്ക്ക് അടിച്ചാല്‍, ഭയങ്കര തലവേദന വരുമെന്ന് തലയോല പറമ്പിലെ തിലോത്തമന്‍ ചിറ്റപ്പന്‍ പറഞ്ഞു.

അടുത്ത മാസം അതായതു നവംബര്‍ ഏഴാം തീയതി പതിനൊന്നു മണിക്കും ഒരു മണിക്കും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്ന്, ന്യൂ ഡല്‍ഹിയിലെ, ശ്രീ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, വിശദമായ കല്യാണക്കുറി ദാണ്ടേ താഴെ.



ഒരിക്കല്‍ കൂടി നിങ്ങളെ എന്റെ ജീവിതത്തിലെ ഈ സുപ്രധാന മുഹൂര്‍ത്തത്തിലേക്ക് ക്ഷണിച്ചു കൊണ്ട് നന്ദിയോടെ, സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം

രാജീവ്‌ കുറുപ്പ്

Wednesday, March 3, 2010

പൊട്ടന്‍ കുട്ടേട്ടന്‍

ഞങ്ങളുടെ നാട്ടിലെ ഒരു നിറഞ്ഞ സാന്നിധ്യം ആയിരുന്നു പൊട്ടന്‍ കുട്ടേട്ടന്‍. എന്റെ ഇളയ അമ്മാവന്റെ പ്രായം വരും. ഞങ്ങളുടെ ചെറുപ്പത്തില്‍ ഗോലി കളിക്കാനും, തലപന്ത് കളിക്കാനും, മീന്‍ പിടിക്കാനും ഒക്കെ പ്രായം മറന്നു ഞങ്ങളിലെ ഒരു കുട്ടിയായി എന്തിനും സഹകരിക്കുന്ന കുട്ടേട്ടന്‍. ബുദ്ധി മാന്ദ്യം ലേശം ഉള്ളതിനാലും, ഇടയ്ക്കു കോട്ടല്‍ (ഫിറ്റ്സ്) വരുമെന്നതിനാലും അദ്ദേഹത്തെ അധികം ദൂരം ആരും അയക്കാറില്ല. ഒരു വെള്ളമുണ്ട്, കള്ളിയുള്ള അടി വസ്ത്രവും ആണ് വേഷം. ഒരു കാര്യത്തിനും ഷര്‍ട്ട്‌ ഇടില്ല. മൂത്ത ചേട്ടന്റെ കുടുംബത്തിന്റെ ഒപ്പമാണ് താമസം. അദ്ദേഹത്തിന്റെ ചേട്ടന്‍ അപ്പൂപ്പന്റെ കാലം മുതല്‍ക്കേ എന്റെ വീട്ടിലെ സ്ഥിരം പണിക്കാരന്‍ ആയിരുന്നു. അത് കൊണ്ട് കുട്ടേട്ടന്‍ കൂടുതല്‍ സമയവും എന്റെ വീട്ടില്‍ തന്നെ ആയിരുന്നു. രാവിലെ കുളിച്ചു വൃത്തിയായി അദ്ദേഹം വീട്ടില്‍ ഹാജര്‍. പിന്നെ അമ്മ കൊടുക്കുന്ന പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു, ഞങ്ങള്‍ സ്കൂളില്‍ പോകുന്ന വരെയും, അച്ഛന്‍ ജോലിക്ക് ഇറങ്ങാന്‍ പോകുന്ന സമയം വരെ ഒക്കെ വീട്ടില്‍ ഉണ്ടാവും. ചിലപ്പോള്‍ അത്യാവിശ്യത്തിന് അമ്മ കടയില്‍ നിന്നും എന്തെങ്കിലും സാധനങ്ങള്‍ ഞങ്ങള്‍ ഇല്ലെങ്കില്‍ മേടിപ്പിക്കുന്നതും കുട്ടേട്ടനെ കൊണ്ട് തന്നെ ആണ്. വൈകിട്ട് സ്കൂള്‍ വിട്ടു വരുന്നതും കാത്തു കുട്ടേട്ടന്‍ ഉണ്ടാവും. ബാഗ് വീടിന്റെ വാതുക്കല്‍ നിന്നും തന്നെ അമ്മക്ക് എറിഞ്ഞു കൊടുത്തു, വസ്ത്രങ്ങള്‍ ഒന്നും തന്നെ മാറാതെ നേരെ വടക്കുപുറത്തെ വെളിയിലേക്ക്. പിന്നെ കിടിലന്‍ തലപന്ത് കളി ആണ്. (ഇതിനെ കുറിച്ച് ഞാനും കുമാരനും ചേര്‍ന്ന് ആല്‍ത്തറയില്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു) ഒന്നും മുഴുപ്പിക്കാന്‍ പറ്റിയിരുന്നില്ല. അതിനു മുന്‍പ് ഇടി വീഴും. കുട്ടേട്ടന്‍ ഉടക്കി കഴിഞ്ഞാല്‍ പിന്നെ തീര്‍ന്നു. ആദ്യം തള്ളക്കെ വിളിക്കൂ. പിന്നെ തെറിയുടെ പൊടി പൂരം തന്നെ.

ചീവീട് സജീവുമായാണ് എന്നും കുട്ടേട്ടന്റെ വഴക്ക്. "രത്നമ്മക്കുണ്ടായ അമ്മകാല, &*^%" എന്ന് പറഞ്ഞാണ് തെറിയുടെ തുടക്കം. പക്ഷെ ചീവീടും തെറിയുടെ കാര്യത്തില്‍ മോശമല്ലതതിനാല്‍ അവനും തിരിച്ചു പറയും. അതുകൊണ്ട് തന്നെ കുട്ടെട്ടനോട് തെറി യുദ്ധത്തില്‍ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്ന ആള്‍ അവന്‍ മാത്രം ആണ്. തെറി പറഞ്ഞിട്ടും ഒതുങ്ങിയില്ലെങ്കില്‍ കുട്ടേട്ടന്‍ ലാസ്റ്റ് നല്ല മുഴുത്ത കല്ലെടുക്കും . ഒരു ദാക്ഷണ്യവും ഇല്ല, കല്ലെടുക്കുന്ന സമയം കൊണ്ട് എല്ലാം വീട് പിടിക്കും. വട്ടു കേറി കഴിഞ്ഞാല്‍ പിന്നെ എല്ലാത്തിനും കിട്ടും. പക്ഷെ പിറ്റേ ദിവസം വീണ്ടും പഴയപോലെ കൂട്ടാവുമെങ്കിലും വൈകിട്ട് തെറി, കല്ലെറി, അമ്മക്ക് വിളി ഇത്യാദി റിയാലിറ്റി ഷോ ഒക്കെ കുട്ടേട്ടന്റെ വക എന്നും ഉണ്ടാവും. എസ്‌ എം എസ്‌ മാത്രം ഇല്ല, പിന്നെ ജഡ്ജസും.

ഒരാഴ്ച തലപന്ത് കളിച്ചാല്‍ അടുത്ത ആഴ്ച നേരെ വട്ടു കളിയിലേക്ക് മാറും. വട്ടുകളിയില്‍ കുട്ടേട്ടന്‍ പുലി ആയിരുന്നതിനാല്‍ കളി കഴിയുമ്പോള്‍ ഞങ്ങളുടെ വട്ടുകള്‍ കാലി ആവും, പുള്ളിക്കാരന്റെ മടികുത്ത് മലമ്പാമ്പ് കോഴിയെ വിഴുങ്ങിയ ഷേപ്പ് ആയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് നാളെ കളിക്കണം എങ്കില്‍ വട്ടുകള്‍ വാങ്ങാന്‍ കശുവണ്ടി അടിച്ചു മാറ്റിയെ പറ്റൂ, എങ്കിലും അവിടെയും വഴക്കിനു ഒരു കുറവും ഇല്ലാരുന്നു. ഒരിക്കല്‍ കളി കഴിഞ്ഞു കീശയില്‍ വട്ടും നിറച്ച പോകാന്‍ തുടങ്ങിയ കുട്ടേട്ടന്റെ മടികുത്തില്‍ പിടിച്ചു വലിച്ചു, കളി തോറ്റ സങ്കടത്തില്‍ ചീവീട്. വട്ടുകള്‍ നാലുപാടും റോഡില്‍ ചിതറി. ദേഷ്യം വന്ന കുട്ടേട്ടന്‍ അവനെ തല്ലാന്‍ ഒരു പത്തല്‍ ഒടിച്ചെടുത്തു കൊണ്ട് മുന്നോട്ടു ആഞ്ഞു. ചീവീട് കുട്ടേട്ടന്റെ ഭാവം കണ്ടു ഞെട്ടി പോയി. ഞങ്ങള്‍ അപ്പളെ പാതി വഴി കഴിഞ്ഞിരുന്നു. പക്ഷെ പെട്ടന്ന് കുട്ടേട്ടന്‍ വിറച്ചു കൊണ്ട് നിലത്തിരുന്നു. പിന്നെ നിലത്തു കിടന്നു പിടയാന്‍ തുടങ്ങി. വായിലൂടെ നുരയും പതയും. കൈയും കാലുമൊക്കെ ഇട്ടു വിറപ്പിച്ചു, എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു പിടയാന്‍ തുടങ്ങി. അതോടെ ഞങ്ങള്‍ എല്ലാം തിരിച്ചെത്തി. പിന്നെ കൂട്ട കരച്ചില്‍ ആയി. അത് കേട്ട് അയല്‍പക്കത്തെ ആളുകളും, കുട്ടേട്ടന്റെ വീട്ടിലുള്ളവരും ഒക്കെ ഓടിയെത്തി. കുട്ടേട്ടന്റെ ചേട്ടന്‍ ഒരു വലിയ താക്കോല്‍ കൂട്ടം മുറുക്കെ അടച്ചു പിടിച്ചിരുന്ന കൈകള്‍ ബലമായി തുറന്നു പിടിപ്പിച്ചു. കുറച്ചു കഴിഞ്ഞു പിടച്ചില്‍ ശാന്തമായി. നേര്‍ത്ത മൂളല്‍ മാത്രം. പിന്നെ എല്ലാവരും കൂടി താങ്ങി കുട്ടേട്ടനെ വീട്ടിലേക്കു കൊണ്ട് പോയി. അന്നെനിക്ക് വീട്ടില്‍ നിന്നും ഒത്തിരി തല്ലു കിട്ടി. അന്ന് അച്ഛന്‍ തല്ലാന്‍ ഉപയോഗിക്കുന്ന വടി തീപ്പെട്ടി മരത്തിന്റെ പഴുത്ത വടിയാണ്. ഒടിയില്ല ചതഞ്ഞു കിടക്കും, കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ചൂരലിലേക്ക് പ്രൊമോഷന്‍ ആയി.

അങ്ങനെ കാലചക്രം ഇരുന്നും ചരിഞ്ഞും കിടന്നും ഒക്കെ കറങ്ങി കറങ്ങി ഞങ്ങള്‍ ഒക്കെ വളര്‍ന്നു വലുതായി. തലപന്തും വട്ടുകളിയും ഒക്കെ പോയി ക്രിക്കറ്റ്‌ അത് കൈയക്കിയപ്പോള്‍ കുട്ടേട്ടന്‍ കാഴ്ചക്കാരനായി മാറി. ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അറിയില്ല അത് തന്നെ, അത് കാരണം, സ്കോര്‍ മണലിലും മറ്റും എഴുതി അദ്ദേഹം അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിച്ചു പോന്നിരുന്നു. ഒരു ദുര്‍സ്വഭാവങ്ങളും ഇല്ലാ. മദ്യം, സിഗരറ്റ്, പൊടി വലി, എന്തിനു പറയുന്നു ചായ പോലും കുടിക്കില്ല. കോളേജ് തലത്തില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ മദ്യം ഒക്കെ ഞങ്ങള്‍ രഹസ്യമായി സേവിക്കാന്‍ പോവുന്ന കാടായിരുന്നു പോഴുവേലില്‍ കാട്. കാരണം കുട്ടേട്ടന്‍ അറിയാതെ പോയാലെ പറ്റൂ. എങ്ങാനും കണ്ടാല്‍ തീര്‍ന്നു, എല്ലാവരുടെയും വീട്ടില്‍ ചെന്ന് പറയും. വേണേല്‍ വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നു മദ്യ സേവ കാണിച്ചും കൊടുക്കും. അതിനാല്‍ അതീവ സുരക്ഷയ്ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നു.

ഈ കാട് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥരുടെ വീടും ഈ കാടിനോട്‌ ചേര്‍ന്ന് തന്നെ. ഈ വീടിന്റെ പിന്നിലായി വലിയൊരു കുളം. ആ വീട്ടില്‍ സുന്ദരിയായ ഒരു വേലക്കാരി വന്നു എന്ന് കുട്ടേട്ടന്‍ പറഞ്ഞു അറിയാന്‍ കഴിഞ്ഞു. ഒപ്പം അവള്‍ അവിടെയാണ് താമസിക്കുന്നതെന്നും, പതിനൊന്നു മണിക്ക് കുളിക്കാന്‍ മേല്പറഞ്ഞ കുളത്തില്‍ ആണ് വരുന്നതെന്നും ഉള്ള ഇന്‍ഫര്‍മേഷന്‍ കുട്ടേട്ടനോട്‌ ചോദിച്ചു മനസിലാക്കി. അങ്ങനെ പിറ്റേ ദിവസം പത്തരയോടെ ഞാന്‍, അമ്പലക്കാടന്‍, നമ്പോലന്‍, ഇടിതാങ്ങി, ചീവീട്, ഒപ്പം കുട്ടെട്ടനെയും കൂട്ടി കാട്ടിലേക്ക് കയറി. എന്നിട്ട് ഒരു കശുമാവിന്റെ കൊമ്പത്ത് കയറി വ്യൂ ഒക്കെ കറക്റ്റ് ആണ് എന്ന് മനസിലാക്കി കാണാന്‍ പാകത്തില്‍ ഇരിപ്പ് ഉറപ്പിച്ചു. പക്ഷെ പതിനൊന്നു മണി കഴിഞ്ഞിട്ടും ലവള് വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. പതിനൊന്നര ആകാറായി. എല്ലാവരുടെയും ക്ഷമ കെട്ടു. ഞങ്ങള്‍ പതിയെ താഴെ ഇറങ്ങി കുട്ടേട്ടനോട്‌ പറഞ്ഞു, "അവള് വരുമ്പോള്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ കുറച്ചു മാങ്ങാ ഉള്ളില്‍ നിന്നും പറിക്കട്ടെ" എന്ന് പറഞ്ഞു കാടിന്റെ ഉള്ളിലേക്ക് പോയി. കുട്ടേട്ടന്‍ ക്ഷമയോടെ കാത്തിരിന്നു. ഞങ്ങള്‍ നീങ്ങി പത്തു മിനിട്ട് കഴിഞ്ഞു പെണ്ണ് കുളിക്കാനായി കുളത്തിലേക്ക്‌ വന്നതും, അവള്‍ മേല്‍വസ്ത്രം ഊരിയതും പെട്ടന്നായിരുന്നു. വന്നു പറഞ്ഞാല്‍ കുളി കഴിയും എന്നോര്‍ത്താണോ , അതോ പുള്ളിക്ക് റിലേ പോയ കൊണ്ടാണോ എന്തോ, അവിടെ നിന്നും ഒറ്റ അലര്‍ച്ച
"പിള്ളേരെ ഓടിവാ, അവള്‍ മുകളില്‍ നിന്നും അഴിച്ചു ഇപ്പം താഴെ അഴിക്കും" എന്ന്.
അലര്‍ച്ച കേട്ട പെണ്ണ് തുണി എടുത്തു പൊത്തി പിടിച്ചു അലറി കൊണ്ട് വീട്ടിലേക്കു. ഞങ്ങള്‍ പല സംഘങ്ങളായി ഓടിയെങ്കിലും കുട്ടേട്ടന്‍ ഓടാന്‍ അധികം വയ്യാത്തതിനാല്‍ ആ വീട്ടിലെ കാരണവര്‍ കുട്ടേട്ടനെ പിടിച്ചു ചോദ്യം ചെയ്തു. പരിണിത ഫലം എല്ലാവരുടെയും വീട്ടില്‍ അദ്ദേഹം വിത്തിന്‍ സെക്കന്റ്‌സ് അദ്ദേഹം എത്തി കാര്യം അവതരിപ്പിച്ചു. എല്ലാവര്ക്കും രക്ഷിതാക്കളുടെ കൈയ്യില്‍ നിന്നും തല്ലു കിട്ടി എങ്കിലും എനിക്ക് ഇച്ചിരി ക്രൂരമായ ശിക്ഷ ആണ് കിട്ടിയത്.അച്ഛന്‍ പുസ്തകം എല്ലാം കെട്ടി മച്ചിന്റെ മുകളില്‍ ഇട്ടു. "എന്തിനാ പഠിക്കാന്‍ പോണേ" എന്നാ ചോദ്യത്തോടെ. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ ഇരിക്കുന്നതിലും അവര്‍ക്ക് നല്ലത് കോളേജില്‍ തന്നെ പോകുന്നതാണെന്ന് മനസിലായി പുസ്തകം തിരികെ തന്നു.

അങ്ങനെ വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, പലരും ജോലിക്കാരായി. ഞാന്‍ ഡല്‍ഹിയില്‍ വന്നു, കുറച്ചു പേര്‍ ബാംഗ്ലൂര്‍, ഗള്‍ഫ്‌, ചിലവര്‍ നാട്ടില്‍ ഒക്കെ ആയി അവരവരുടെ ജീവിതം തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ ആര് ലീവിന് വന്നാലും കുട്ടേട്ടന് എന്തേലും കൊടുക്കും. ഞങ്ങള്‍ ആര് വന്നാലും വീട്ടില്‍ വരുന്ന ദിവസം അദ്ദേഹവും ഉണ്ടാവും, പ്രായത്തിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടാവണം. നല്ല ക്ഷീണം തോന്നിയിരുന്നു അദ്ദേഹത്തെ കണ്ടപ്പോളും. ആ സമയത്ത് നാട്ടില്‍ ചെറുപ്പക്കാര് പിള്ളേര് ചുണ്ടിനടിയില്‍ വയ്ക്കുന്ന ചൈനി ഖൈനി, ശംഭു (എല്ലാം പുകയില) ഒക്കെ അമിതമായി ഉപയോഗിക്കുന്ന കാലം. (ഞാന്‍ ഇത് ഉപയോഗിക്കില്ല, ഡല്‍ഹിയില്‍ അതില്ല, അതിനാല്‍ കുബേറിന്റെ ആളാണ് നുമ്മ).

ചിരിക്കുടുക്ക ക്ലബ്ബിന്റെ നേതൃത്തത്തില്‍ കുറച്ചു വലിയ ആള്‍ക്കാര്‍ ഇതിന്റെ ദൂഷ്യഫലം ഉണ്ടാക്കാവുന്ന വിപത്തിനെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനം എടുത്തു. ആ തീരുമാനം ഇതായിരുന്നു, ആര് ഇത് വച്ചാലും അന്നേരം തന്നെ അത് പിടിച്ചു മേടിച്ചു കത്തിച്ചു കളയുക. കൂട്ടത്തില്‍ രണ്ടു പെടയും കൊടുക്കാം. സ്ത്രീജനങ്ങളും ഇക്കാര്യത്തില്‍ മുന്നിട്ടു ഇറങ്ങി. അതിനു മുന്‍പ് വരെ റോഡിലും ഏതു വീടിന്റെ മുറ്റത്തും, പറമ്പിലും, റോഡിലും എല്ലാം ഹാന്‍സ്, ശംഭു വര്‍ണ്ണ കവറുകള്‍ മാത്രം ആയിരുന്നു. പോക്കെറ്റില്‍ കൊണ്ട് നടന്നാല്‍ പിടി വീഴും എന്നറിഞ്ഞപ്പോള്‍ ചില വിദ്വാന്മാര്‍ ചെറിയ തൈതെങ്ങിന്റെ കടയിലും, വീടിന്റെ കഴുക്കോലിലും, തൊഴുത്തിലും, വേലിയുടെ ഇടയിലും, ഒക്കെ പാത്തു വച്ച് ഉപയോഗിച്ചു. ആരെങ്കിലും കണ്ണ് കൊണ്ട് സാധനം ചോദിച്ചാല്‍ "രാജീവിന്റെ വീടിന്റെ തെക്കുപുറത്തെ തൈതെങ്ങ് നോക്ക് മച്ചൂ" എന്നാവും മറുപടി. പക്ഷെ കാരണവന്മാര്‍ അതും കൂടി കണ്ടു പിടിച്ചതോടെ ഏകദേശം ഇതിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഇത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന ശ്രീധരേട്ടന്‍ കട പൂട്ടി കാശിക്കു പോയി.

ആ സമയത്താണ് ഞാന്‍ ലീവിന് നാട്ടില്‍ വരുന്നത്, അന്നേരം ഈ നിയമം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയം, വീട്ടിലേക്കു ഒന്നും വാങ്ങിച്ചില്ലെങ്കിലും പെട്ടിയില്‍ മാലപോലെ കുബെര്‍ കവറുകള്‍ ഉണ്ടാവും. അന്നേരമാണ് അറിഞ്ഞത് കുട്ടേട്ടന് തൊണ്ടയില്‍ കാന്‍സര്‍ ആയെന്നും, സീരിയസ് ആണ്, ഏതു സമയവും എന്തും സംഭവിക്കാം എന്ന്. ആശുപത്രിയില്‍ പോകാന്‍ തയ്യാറെടുത്ത ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തി. കുട്ടേട്ടന്‍ ഈ ലോകം വിട്ടു പോയെന്നു. വൈകുന്നേരത്തോടെ മരണത്തിന്റെ മണി മുഴക്കി ആംബുലന്‍സ് കുട്ടേട്ടന്റെ വീട്ടു മുറ്റത്ത്‌ എത്തി. കൂട്ടകരച്ചില്‍ മുഴങ്ങി. ശരീരം എന്ന് പറയാന്‍ പറ്റില്ല ഒരു എല്ലിന്കൂട്. കുട്ടേട്ടന്‍ തന്നെയോ അത് എന്ന് എനിക്ക് തോന്നി പോയി. അകത്തു വിരിച്ച വാഴയിലയില്‍ തലക്കല്‍ കത്തിച്ച നിലവിളക്കില്‍ പ്രഭയില്‍ കുട്ടേട്ടന്‍ ഒന്നും അറിയാതെ ഉറങ്ങുന്നു. പിന്നെ വിറകും എല്ലാം വെട്ടാനും മറ്റും ഞങ്ങള്‍ സജീവമായി. കുട്ടേട്ടന്റെ മൃതദേഹം ചിതയില്‍ കത്തി അമരുമ്പോള്‍ അമ്പലക്കാടന്‍ എവിടെയോ ഒളിപ്പിച്ച വച്ച ഹന്‍സിന്റെ പാക്കറ്റ് പൊട്ടിച്ചു പരസ്യമായി തിരുമ്മി കൊണ്ടിരുന്നപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. കണ്ണീരോടെ ചുണ്ടിനടിയിലേക്ക് അത് തിരുകി കേറ്റുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞത് "ഒന്നും ഉപയോഗിക്കാത്ത പാവം കുട്ടേട്ടന് ദൈവം ഈ വിധിയല്ലേ അണ്ണാ കൊടുത്തത്, എന്നാല്‍ പിന്നെ ഇത് വച്ചിട്ട് എന്ത് വേണേലും വരട്ടെ എന്ന്" . ആരും ഒന്നും മിണ്ടിയില്ല.

പഴയപോലെ കലവൂര്‍ ഗ്രാമത്തിലെ പാടത്തും പറമ്പിലും, മുറ്റത്തും റോഡിലും ഹാന്‍സ്, ശംഭു കവറുകള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, കാശിക്കു പോയ ശ്രീധരേട്ടന്‍ തിരിച്ചെത്തി കട തുറന്നു വീണ്ടും സജീവമായി.

Monday, February 1, 2010

ബൂലോകത്തെ ബാലപാഠങ്ങള്‍

ഒരു മുഖവുര പറഞ്ഞോട്ടേ, ഈ ഒരു പോസ്റ്റ് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ളതല്ല.ഒരു പക്ഷേ ചിലര്‍ക്കൊക്കെ തോന്നാം, 'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്'. അല്ല സുഹൃത്തേ, ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല, നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല, നിങ്ങളെ തന്നെ ഉദ്ദേശിച്ചല്ല. ഇത് ബൂലോകമെന്ന സാഗരത്തില്‍ പിച്ച വച്ച് നടക്കുന്ന പിഞ്ച് കുഞ്ഞുങ്ങളെ ഉദ്ദേശിച്ചാണ്.അതിനാല്‍ തന്നെ ഇത് ബാലപാഠങ്ങളാണ്, ബൂലോകത്തെ ബാലപാഠങ്ങള്‍.

ഇന്‍റര്‍നെറ്റിലുള്ള സാമാന്യ പരിജ്ഞാനവും, മലയാളം ടൈപ്പ് ചെയ്യാനുള്ള വിവരവും, കുറച്ച് ഫ്രീ ടൈമും ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗ് തുടങ്ങാം.ബ്ലോഗിനൊരു പേരും ബ്ലോഗര്‍ നാമവും കൈയ്യില്‍ കിട്ടിയാല്‍ പാതി ജോലി കഴിഞ്ഞു.അടുത്ത പടി ബ്ലോഗ് ഹിറ്റാക്കണം.അതിനു രണ്ട് വഴികളുണ്ട്.അനോണിക്ക് ഒരു വഴി, സനോണിക്ക് വേറൊരു വഴി, അവ ഇതാണ്..

നിങ്ങളൊരു അനോണി ആയി ആണ്‌ ബ്ലോഗെഴുതുന്നതെങ്കില്‍ സംഗതി സംപിള്‍.ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ, ഒരു കൊച്ച് വിവാദത്തിലൂടെ നിങ്ങക്ക് പ്രസിദ്ധനാകാം. അതായത്, മഹോധരന്‍ എന്നൊരു ബ്ലോഗര്‍ ഉണ്ടെന്ന് കരുതുക.അതിയാന്‍ നല്ല രീതിയില്‍ തമാശ എഴുതുന്ന ബ്ലോഗറാണെന്ന് സങ്കല്‍പ്പിക്കുക.നമ്മള്‍ ഇദ്ദേഹത്തെ പറ്റി രണ്ട് വരി നമ്മുടെ ബ്ലോഗില്‍ എഴുതുക..
"മഹോധരന്‍ അലമ്പനാണ്, ആഭാസനാണ്, ആക്രാന്ദനാണ്.കുഞ്ചന്‍ നമ്പ്യാരുടെയും സജ്ഞയന്‍റെയും കൃതികളുമായി തട്ടിച്ച് നോക്കിയാല്‍ ഇവന്‍ എഴുതുന്നതെല്ലാം വെറും വളിപ്പുകളാണ്"
ഇതിന്‍റെ കൂടെ ഒരു തലക്കെട്ടും : "മഹോധരന്‍റെ തോന്ന്യാസങ്ങള്‍"
ഇനി ഇതൊന്ന് അഗ്രിഗേറ്ററില്‍ ഇട്ട് നോക്കു, നിങ്ങടെ ബ്ലോഗ് ഹിറ്റ്.
ഇനി ഇതിനു മഹോധരന്‍ പ്രതികരിച്ചു എന്ന് കരുതുക, നിങ്ങടെ ബ്ലോഗ് സൂപ്പര്‍ഹിറ്റ്!

എന്നാല്‍ സനോണി ആണെങ്കില്‍ കാര്യങ്ങളുടെ നീക്ക് പോക്ക് അത്ര എളുപ്പമല്ല.അതിനു ആദ്യമായി നിങ്ങള്‍ അത്യാവശ്യം നല്ലൊരു പോസ്റ്റ് എഴുതി അഗ്രിഗേറ്ററില്‍ ഇടുക. ഇതോട് കൂടി നിങ്ങടെ ബ്ലോഗ് ഹിറ്റാവുമോ?
ഇല്ല.
അപ്പോള്‍ സെല്‍ഫ് മാര്‍ക്കറ്റിംഗാണ്‌ ഏറ്റവും നല്ലത്. അതായത്, ഓര്‍ക്കൂട്ട്, ജീമെയില്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗിന്‍റെ ലിങ്ക് മാക്സിമം പേരില്‍ എത്തിക്കുക.എന്നിട്ടും ഗുണമൊന്നും കാണുന്നില്ലെങ്കില്‍ വേറെ ആരുടെയെങ്കിലും ബ്ലോഗില്‍ കയറി അവരുടെ ലാസ്റ്റ് പോസ്റ്റില്‍ 'സൂപ്പര്‍', 'കിടിലന്‍' ഇമ്മാതിരി കമന്‍റുകള്‍ ഇടുക. ഇവിടെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്..
ലാസ്റ്റ് പോസ്റ്റിന്‍റെ ഹെഡിംഗ് ഒന്ന് നോക്കിയാല്‍ നന്നായിരിക്കും, കാരണം ആരെങ്കിലും ചത്തതിനു ആദരാഞ്ജലി എഴുതിയ പോസ്റ്റില്‍ കേറി 'സൂപ്പര്‍' എന്ന് കമന്‍റ്‌ ഇട്ടാല്‍ അവര്‍ തിരികെ തന്തക്ക് വിളിക്കും.ഞാന്‍ ഇങ്ങനെ പേടിപ്പിച്ചു എന്ന് കരുതി ആദരാഞ്ജലി പോസ്റ്റില്‍ കമന്‍റ്‌ ഇടാതെ ഇരിക്കരുത്.ഇത്തരം പോസ്റ്റുകളുടെ കമന്‍റ്‌ ബോക്സില്‍ മിനിമം അഞ്ച് പേരെങ്കിലും ആദരാഞ്ജലി പറഞ്ഞിരിക്കും, അതില്‍ ഏതെങ്കിലും ഒന്ന് കോപ്പി പേസ്റ്റ് ചെയ്താല്‍ കാര്യം ഓവര്‍!

ഇനിയാണ്‌ നമ്മളിലെ സി.ഐ.ഡി വര്‍ക്ക് ചെയ്യേണ്ടത്..
നാട്ടില്‍ കുറികല്യാണം എന്നൊരു പരിപാടിയുണ്ട്, അതായത് നമ്മള്‍ ആരുടെയെങ്കിലും വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്‌ രൂപ സംഭാവന കൊടുത്താല്‍, നമ്മുടെ വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്റി ഒന്ന് രൂപ തിരികെ കിട്ടും, അല്ല കിട്ടണം. ബൂലോകത്തെ കമന്‍റും ഏകദേശം ഇപ്രകാരമാ.അതായത് നമ്മള്‍ ആര്‍ക്കൊക്കെയാണോ കമന്‍റ്‌ ഇട്ടത്, അവര്‍ നമ്മുടെ പോസ്റ്റിനു കമന്‍റ്‌ ഇടും, അല്ല ഇടണം.ഇരുന്നൂറിനു, ഇരുന്നൂറ്റി ഒന്ന് എന്ന പോലെ സൂപ്പറിനു ഡൂപ്പര്‍, കിടിലത്തിനു കിടിലോല്‍ കിടിലം, ഇങ്ങനെ ഒരു ലൈന്‍.
ഇനി നമ്മള്‍ കമന്‍റ്‌ ഇട്ട ഒരുത്തന്‍ തിരികെ നല്‍കിയില്ലെന്ന് നമ്മളിലെ സി.ഐ.ഡി മനസിലാക്കിയാല്‍ വിഷമിക്കരുത്, അവനു ഒരു ചാന്‍സ് കൂടി കൊടുക്കുക.അതായത് അവന്‍റെ അടുത്ത പോസ്റ്റില്‍ പോയി ഒരു കമന്‍റ്‌ കൂടി കമന്‍റുക..
'ഭാവനാപൂര്‍ണ്ണവും ചിരിയുടെ ചിന്തകളെ ഉദ്ദീപിക്കുന്നതുമായ വരികള്‍'
അതോട് കൂടി ടിയാന്‍ ഫ്ലാറ്റ്, അവന്‍ ഓടി വന്ന് നമുക്ക് കമന്‍റും..
'സുഹൃത്തേ, ഇത് ഞാന്‍ നേരത്തെ വായിച്ചിരുന്നു.ചിരിച്ച് ചിരിച്ച് വയറുളുക്കി ആശുപത്രിയില്‍ ആയിരുന്നു, അതാ കമന്‍റിടാന്‍ വൈകിയത്'
ചില പരമ നാറികളുണ്ട്, നമ്മള്‍ എത്ര കമന്‍റിയാലും തിരിച്ച് കമന്‍റില്ല.അവനോടൊന്നും ഒരു ദാക്ഷണ്യവും വേണ്ടാ, നേരെ അനോണിയായി ചെന്ന് പ്രതികരിക്കുക, അതും മാന്യമായി..
'താങ്കളുടെ പോസ്റ്റുകള്‍ ഒരു നിലവാരമില്ലാത്ത താണ്, ദയവായി എഴുത്ത് നിര്‍ത്തി കൂടെ'
അതോടെ അവന്‍റെ രചനാ വൈഭവം തീരും.

ക്രമേണ നമ്മള്‍ വളരും, നമ്മളെ കുറിച്ച് നാല്‌ പേരറിയും, അറിയപ്പെടുന്ന അമ്പത് ബ്ലോഗേഴ്സില്‍ നമ്മളും ഒരാളാവും.ഇനിയാണ്‌ അടുത്ത കടമ്പ..
ഫോളോവേഴ്സ്സ്!
ഈ വാക്കിനര്‍ത്ഥം അനുയായികള്‍ എന്നാകുന്നു.ഒരു മലയാളിയും മറ്റൊരു മലയാളിയുടെ അനുയായി ആകാന്‍ ആഗ്രഹിക്കില്ല, അതൊരു ബേസിക്ക് നേച്ചറാണ്.അപ്പോള്‍ ആദ്യം നമ്മള്‍ ഫോളോവേഴ്സ് എന്ന പേര്‌ മാറ്റണം, പകരം ഗുരുക്കന്‍മാര്‍, സുഹൃത്തുക്കള്‍, സ്നേഹിതര്‍ എന്നിവയൊക്കെ പരീക്ഷിക്കാം.
ഇനി എങ്ങനെ ഫോളോവേഴ്സിനെ കൂട്ടാം?
ഒന്ന്, നമ്മള്‍ തന്നെ ഫോളോവര്‍ ആകുക!
രണ്ട്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ നിര്‍ബന്ധിച്ച് ഫോളോവര്‍ ആക്കുക!
മൂന്ന്, നമ്മള്‍ ആരുടെയെങ്കിലും ഫോളോവര്‍ ആകുക, ഒരു മര്യാദക്ക് അവര്‍ തിരിച്ച് ആകും.ഇനി അഞ്ച് ദിവസത്തിനകം ആയില്ലെങ്കില്‍, നമ്മള്‍ ഫോളോവര്‍ ആയത് ക്യാന്‍സല്‍ ചെയ്യുക!
ഇത് കൂടാതെ വേറെ എന്ത് വഴി?
ഒരു വഴിയുമില്ല മക്കളെ, നല്ല രീതിയില്‍ എഴുതാന്‍ ശ്രമിക്കുക.നമ്മുടെ കൃതികള്‍ ഇഷ്ടമായാല്‍ സ്വന്തം രീതിയില്‍ കുറേ പേര്‍ സുഹൃത്തുക്കളാകും, അത് തന്നെ വലിയ കാര്യം.

മേല്‍ പറഞ്ഞതെല്ലാം ബേസിക്ക് കോഴ്സുകളാ, ഇനി അഡ്വാന്‍സ് കോഴ്സുകള്‍.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഗ്രൂപ്പിസം!
നമ്മള്‍ ബൂലോകത്ത് അറിയപ്പെട്ട് തുടങ്ങിയാല്‍ കുറേ സുഹൃത്തുക്കളെ കൂട്ടി ഒരു കോക്കസ്സ് ഉണ്ടാക്കുക.സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലെ വേണേല്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗും ഉണ്ടാക്കാം! തുടര്‍ന്ന് സുഹൃത്തുക്കളുടെ പേഴ്സണല്‍ രഹസ്യങ്ങള്‍ പരമാവധി മനസിലാക്കുക.ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, നമ്മളെ പറ്റി ഒന്നും വിട്ട് പറയരുത്.ഇത് കൊണ്ട് ഒരു ഗുണമുണ്ട്, നാളെ ഒരു കാലത്ത് ഈ സുഹൃത്തിനു നമ്മളെ വിട്ട് പോണമെന്ന് തോന്നിയാലും ഒന്ന് മടിക്കും. കാരണം രഹസ്യങ്ങള്‍ നമ്മോടൊപ്പമാണ്!
ഇനി ഗ്രൂപ്പില്‍ കുറേ നിയമങ്ങള്‍..
1. എല്ലാവരും പരസ്പരം ഫോളോവേഴ്സ് ആകുക.
2. ഒരുത്തന്‍ എഴുതുന്ന എന്ത് ചവറും സൂപ്പര്‍ ആണെന്ന് പറയുക.
3. ആരെങ്കിലും കൊള്ളരുത് എന്ന് പറഞ്ഞാല്‍ അവനെ പരമാവധി നാറ്റിക്കുക.
4. വേണേല്‍ ഓണത്തിനും സംക്രാന്ദിക്കും ഗ്രൂപ്പ് ബ്ലോഗില്‍ പരിപാടികള്‍ നടത്തുക.
ഇപ്പോ നിങ്ങളൊരു പ്രസ്ഥാനമായി.

മേല്‍ സൂചിപ്പിച്ചത് ബൂലോകത്തെ കുറുക്ക് വഴികളാണ്.ഇതിനു മറ്റൊരു വശമുണ്ട്, വര്‍ഷങ്ങളോളം ബൂലോകത്ത് കഥകളെഴുതി, ആ പോസ്റ്റുകള്‍ വായനക്കാരെ രസിപ്പിച്ച്, അങ്ങനെ ഒരുപാട് സുഹൃത്തുക്കള്‍ ഫോളോവേഴ്സായി, പതിയെ പതിയെ ബൂലോകത്ത് അറിയപ്പെടുക!!
കുറുക്ക് വഴി പെട്ടന്ന് ഫെയ്മസ്സ് ആക്കുമെങ്കില്‍, ഈ വഴി ആഴത്തില്‍ ഫെയ്മസ്സ് ആക്കും. എന്നാല്‍ ഇവിടെയുമുണ്ട് പ്രശ്നങ്ങള്‍..
ഈ പ്രശ്നങ്ങള്‍ സുഖമുള്ളവയാണ്, കാരണം നമ്മളോടുള്ള അമിത സ്നേഹമാണ്‌ ഇതിനു ഹേതു എന്നത് തന്നെ..

ഉദാഹരണത്തിനു നമ്മള്‍ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് ഒരു പോസ്റ്റ് എഴുതി എന്ന് കരുതുക, ഉടന്‍ കമന്‍റ്‌ വരും, 'അണ്ണാ സൂപ്പര്‍ സാമ്പത്തിക മാന്ദ്യം'
നമ്മള്‍ വീണ്ടും ഈ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് എഴുതിയാലോ?
'അണ്ണാ നേരത്തത്തെ മാന്ദ്യം വച്ച് നോക്കിയാല്‍ ഈ മാന്ദ്യം പോരാ, എന്നാലും സൂപ്പര്‍'
ഒരിക്കല്‍ കൂടി നമ്മള്‍ ഇതേ വിഷയം എഴുതിയാലോ..
'എന്തിരടേ, പിന്നേം മാന്ദ്യം, ഒന്ന് വിട്ട് പിടി മാഷേ'
ഓര്‍ക്കുക..
ഇവരുടെ ഈ പെരുമാറ്റം നമ്മളോടുള്ള ദേഷ്യമോ, നമ്മള്‍ എഴുതിയത് ആസ്വദിക്കാനിട്ടോ അല്ല.പിന്നെയോ.. ഒന്നുങ്കില്‍ സാമ്പത്തികമാന്ദ്യത്തോടുള്ള വെറുപ്പ്, അല്ലെങ്കില്‍ നമ്മളില്‍ നിന്നും അവര്‍ വെറൈറ്റി പ്രതീക്ഷിക്കുന്നു.എന്നാല്‍ ഈ സുഹൃത്തുക്കള്‍ ഒരിക്കലും അറിയുന്നില്ല സാമ്പത്തികമാന്ദ്യത്തോടുള്ള ഇഷ്ടകൂടുതല്‍ കൊണ്ടല്ല, ആശയമാന്ദ്യം മൂലമുള്ള കഷ്ടകൂടുതല്‍ കാരണമാണ്‌ നമ്മള്‍ വീണ്ടും ഇത് എഴുതുന്നതെന്ന്.

പണ്ട് എന്‍റെ ഒരു സാറ്‌, നന്നായി അരയന്നത്തെ വരക്കുമായിരുന്നു.പറക്കുന്ന, ചിരിക്കുന്ന, നീന്തുന്ന, അരയന്നങ്ങളുടെ വിവിധ പോസുകള്‍.
"സാറേ ഈ അരയന്നം സൂപ്പര്‍"
സാറിനങ്ങ് സന്തോഷമായി, അങ്ങേര്‌ വീണ്ടും വരച്ചു..
"സാറേ ഈ അരയന്നം നേരത്തത്തെ അരയന്നത്തിന്‍റെ അത്ര പോരാ"
സാറിന്‍റെ മുഖമൊന്ന് വാടി, അത് കണ്ട് സാറിനു വിഷമമായല്ലോന്ന് കരുതി ഞാന്‍ പറഞ്ഞു: "എന്നാലും സൂപ്പറാ"
ദേ, സാറിനു വീണ്ടും സന്തോഷം.
പഹയന്‍ വീണ്ടും വരച്ചു, അതും അരയന്നം..
എനിക്ക് അമര്‍ഷം അടക്കാന്‍ പറ്റിയില്ല, അറിയാതെ ചോദിച്ചു പോയി:
"എന്തോന്നാ സാറേ ഇത്, എപ്പോഴും അരയന്നം!ഒരു കോഴിയെ വരച്ച് കൂടെ?"
സാറ്‌ വിഷമത്തോടെ ബ്രഷ് എന്‍റെ കൈയ്യില്‍ തന്നു, എന്നിട്ട് പറഞ്ഞു:
"മോനൊരു കോഴിയെ വരച്ചേ?"
"അയ്യോ, എനിക്ക് കോഴിയെ വരക്കാനറിയില്ല"
"എന്നാ മോനൊരു അരയന്നത്തെ വരച്ചേ?"
"അയ്യോ, എന്നെ കൊണ്ട് അതും പറ്റില്ല"
"പിന്നെ നിന്നെ കൊണ്ട് എന്നാ പറ്റും?"
"വെറുതെ കുറ്റം പറയാം"
അത് കേട്ടതും സാറ്‌ എനിക്കായി എന്ന് പറഞ്ഞൊരു കോഴിയെ വരച്ചു.കണ്ട എന്‍റെ കുഴപ്പമാണോ അതോ വരച്ച സാറിന്‍റെ കുഴപ്പമാണോന്ന് അറിയില്ല, പൂര്‍ത്തി ആയപ്പോള്‍ അതും അരയന്നം.തുടര്‍ന്ന് അദ്ദേഹം എന്നോട് ചോദിച്ചു:
"എങ്ങനുണ്ട്?"
സാറ്‌ വരച്ചത് കോഴിയെ, പക്ഷേ കണ്ടാല്‍ അരയന്നം. ഞാന്‍ എന്ത് പറയാന്‍?
ഒടുവില്‍ പറഞ്ഞു:
"സൂപ്പര്‍ കോഴി"
വര്‍ഷങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും ചരിത്രം ആവര്‍ത്തിക്കുന്നു..