Tuesday, July 14, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌ (അവസാന ഭാഗം)

************************************************************************************
ഒരാഴ്ച കഴിഞു പതിയെ പാടുകള്‍ വലിഞ്ഞു, കറുത്ത കുത്തുകള്‍ മാത്രം അവശേഷിച്ചു, പതിയെ പതിയെ ജീവന്‍ ചിക്കന്‍ പോക്സ്ന്റെ പിടിയില്‍ നിന്നും മുക്തനായി. നാളെ എല്ലാവരും എത്തും എന്ന് കുഞ്ഞമാമ്മ അയാളെ വിളിച്ചു അറിയിച്ചു. അച്ഛനെ ഡിസ്ചാര്‍ജ് ചെയ്തു എന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു എന്നും അയാള്‍ അറിഞ്ഞു, കൂട്ടത്തില്‍ റൂം എല്ലാം ഒന്ന് വൃത്തി ആക്കാനും അറിയിപ്പുണ്ടായി.

റൂം എല്ലാം അയാള്‍ കഴുകി വൃത്തിയാകി, പുതപ്പുകള്‍, തലയിണ കവര്‍, തുണികള്‍ എന്ന് വേണ്ട എല്ലാം, പൊടി പിടിച്ചു കിടന്ന സ്വീകരണ മുറിയിലെ ഷോ കേസിലെ ശില്‍പ്പങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ് എല്ലാം അയാള്‍ വൃത്തിയാക്കി, പുതുതായി വാങ്ങിയ വീ സീ ഡീ എടുത്തു വൃത്തിയാക്കിയ അയാളുടെ കൈകള്‍ പിഴച്ചു. നിലത്തു വീണു അത് രണ്ടു കഷ്ണമായി. എന്ത് ചെയ്യണം എന്ന് അയാള്‍ക്ക്‌ മനസിലായില്ലാ, ഒരു രൂപവും ഇല്ലാ. ഒടുവില്‍ അത് പെറുക്കി കൂട്ടി അയാള്‍ തിരിച്ചു വച്ച്. പിറ്റേന്ന് അമ്മാവനും അമ്മായിയും എത്തി, കുഞ്ഞമാമ്മ എല്ലാം കണ്ടു തൃപ്തനായി, അമ്മായി ഒന്നും മിണ്ടിയില്ലാ, അകത്തേക്ക് കനത്ത മുഖവുമായി കയറി പോയി.

"കുഞ്ഞമാമ്മ, എനിക്കൊരു അബദ്ധം പറ്റി, എന്റെ കൈയ്യില്‍ നിന്നും ആ വീ സീ ഡീ പ്ലെയര്‍ താഴെ വീണു പൊട്ടി" അകത്തു നിന്നും കൊടും കാറ്റ് പോലെ പാഞ്ഞു വന്ന അമ്മായി, മുഖമടച്ചു കൊടുത്ത അടിയില്‍ ജീവന്‍ പിന്നോട്ട് വേച്ചു പോയി. "നിന്റെ തന്ത ഉണ്ടാക്കി വച്ചതാ പൊട്ടിക്കാന്‍" എന്നിട്ട് ഭര്‍ത്താവിനു നേരെ തിരിഞ്ഞു അവര്‍ ആക്രോശിച്ചു "ഇനി എന്താ നിങ്ങള്ക്ക് പറയാന്‍ ഉള്ളത്, എന്താ തീരുമാനം എനിക്കിപ്പോള്‍ അറിയണം"
"തീരുമാനം ഞാന്‍ പറയാം, ഞാന്‍ ഇറങ്ങുന്നു ഇപ്പോള്‍ ഈ നിമിഷം" ആ ഉറച്ച ശബ്ദം ജീവന്റെ ആയിരുന്നു.
കൈയ്യില്‍ കിട്ടിയത് എല്ലാം അയാള്‍ വാരി തന്റെ ബാഗില്‍ കുത്തി നിറച്ചു, ഇറങ്ങാന്‍ ഒരുങ്ങിയ അയാളെ തടയാന്‍ കുഞ്ഞമാമ്മ ശ്രമിച്ചു "എടാ അവള്‍ അന്നേരത്തെ ദേഷ്യത്തിന്..." ആ കൈ തട്ടി മാറ്റി ജീവന്‍ പടവുകള്‍ ഇറങ്ങി.

ആദ്യം കണ്ട ഓട്ടോ കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറി ഇരുന്നു അയാള്‍ പറഞ്ഞു "നിസാമുദ്ദിന് റെയില്‍വേ സ്റ്റേഷന്‍" അതെ അയാള്‍ വന്നിറങ്ങിയ അതെ നിസാമുദിന്‍ സ്റ്റേഷന്‍. ചെറിയമ്മ നാട്ടില്‍ നിന്നും പോരാന്‍ നേരം തന്നെ കുറച്ചു പൈസ അയാള്‍ക്ക്‌ അന്ന് നിധി ആയി തോന്നി.സ്റ്റേഷന്‍ എത്തി ജീവന്‍ റിസര്‍വേഷന്‍ കൌണ്ടറിനു മുന്നിലെ ബെഞ്ചില്‍ പതിയെ ഇരുന്നു

"ഇനി ടിക്കറ്റ്‌ നാട്ടിലെക്കെടുക്കണം, ഇപ്പോള്‍ വീട്ടില്‍ എല്ലാവരും അറിഞ്ഞു കാണും, അച്ഛന്‍ കലി തുള്ളി നില്‍ക്കുക ആവും, അമ്മ ശാപ വചനങ്ങള്‍ തുടങ്ങി കാണും, വീട്ടിലേക്കു പോവുന്നില്ലാ, ആത്മഹത്യ തന്നെ ഒരു പോംവഴി, ട്രെയിനില്‍ വച്ച് തന്നെ മരിക്കാം, ചവിട്ടി പുറത്താക്കാന്‍ നില്‍ക്കുന്നവരുടെ മുന്നില്‍ ആംബുലന്‍സില്‍ ചെല്ലാം, സന്തോഷിക്കെട്ടെ, എല്ലാരും."

അത്രയും ഓര്‍ത്തു അയാള്‍ അറിയാതെ മിഴികള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. തോളില്‍ ഒരു കരം പതിഞ്ഞപ്പോള്‍ ജീവന്‍ മുഖം ഉയര്‍ത്തി നോക്കി. അമ്പതു വയസിനടുത്തു പ്രായം വരുന്ന ഒരാള്‍,
"മലയാളീ ആണോ" "അതെ"
എന്തിനാ കരയുന്നെ"
"ഒന്നുമില്ല സര്‍"
അയാളെ ജീവനെ കൈയ്യില്‍ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി. അയാളുടെ മുന്‍പില്‍ ഒരു പൊട്ടി കരച്ചിലോടെ ജീവന്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഒടുവില്‍ ആ മനുഷ്യന്‍ പറഞ്ഞു "എന്റെ പേര് ജോര്‍ജ് മാത്യു, കോട്ടയത്താണ് വീട്, ഒരു പാട് വര്‍ഷങ്ങളായി ഡല്‍ഹിയില്‍, വര്‍ക്ക്‌ ചെയ്തിരുന്നു മുന്‍പ്, ഇപ്പോള്‍ സ്വന്തം ബിസിനസ്‌ ആണ്, ഞാന്‍ താമസിക്കുന്നത് മയൂര്‍ വിഹാറില്‍, ഫാമിലി ഒക്കെ ഇവിടെ തന്നെ" എന്നിട്ട് അയാള്‍ ജീവനെ ഒന്ന് നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി "ആത്മഹത്യ അല്ലാ ഒരു പരിഹാരം, ജീവിച്ചു കാണിക്കുക, ഞാന്‍ ഈ ഡല്‍ഹിയില്‍ വരുമ്പോള്‍ എനിക്കാരും ഇല്ലായിരുന്നു, എനിട്ടും ഞാന്‍ ജീവിച്ചു, ആത്മ ഹത്യ ചെയ്തോ, ഇല്ലല്ലോ, ഇന്ന് കാണുന്നതും എല്ലാം ഞാന്‍ സമ്പാദിച്ചത് അധ്വാനം കൊണ്ടാണ്, അവര്‍ ഇപ്പോള്‍ നിന്നെ തള്ളി പുറത്താക്കി എങ്കില്‍, ഈ നഗരത്തില്‍ നീ അവരെ ആശ്രയിക്കാതെ ജീവിക്കണം, ആ വാശി നിന്റെ ജീവിതത്തിന്റെ ചവിട്ടു പടി ആവും ഉയരങ്ങളില്‍ എത്താന്‍, ആത്മഹത്യ ചെയ്‌താല്‍ ഒരു പെട്ടിയുടെ ചിലവേ എല്ലാര്ക്കും ഉണ്ടാവൂ, പിന്നെ ഓര്‍ക്കാന്‍ കൂടി ആരും കാണില്ല, നീ എന്റെ കൂടെ വാ, എന്റെ കൂടെ നില്ക്കു, ജോലി ഞാന്‍ ശരിയാക്കി തരാം, അതില്‍ നിന്നും നിന്റെ ഉയര്‍ച്ച കാണട്ടെ എല്ലാരും" അയാള്‍ നീട്ടിയ പ്രതീക്ഷയുടെ പുതിയ കരങ്ങള്‍ ഗ്രഹിച്ചു ജീവന്‍ പുതിയ ജീവിതത്തിലേക്ക് നടന്നു നീങ്ങി.
*************************************************************************************

"ജീവേട്ടാ സ്റ്റേഷന്‍ എത്തി കേട്ടോ, ഇറങ്ങുന്നില്ലേ"
ജ്യോതിയുടെ വിളി അയാളെ പഴയ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി. പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു, എല്ലാം ഇന്നലെ പോലെ തന്നെ ഓര്‍ക്കുന്നു. ജ്യോതി ജീവിതത്തില്‍ വന്നതും പിന്നീട് താന്‍ ഇരട്ടകുട്ടികളുടെ പിതാവായി. രണ്ടു കുസൃതി കുട്ടികള്‍ ജീവികയും, ജനനിയും . കുട്ടികളെ കൈയില്‍ പിടിച്ചു ലഗ്ഗേജ് എടുത്തു അയാള്‍ എറണാകുളം സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി. എസ് സെവെനില്‍ അവരുടെ സീറ്റ്‌ കണ്ടു പിടിച്ചു അയാള്‍ സാധങ്ങള്‍ എല്ലാം അടുക്കി വച്ചു. പതിയെ ഇരുന്നു അയാള്‍ ഓര്‍ത്തു.
അമ്മയുടെ ശ്രാദ്ധം കഴിഞ്ഞു, അച്ഛന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ പോയി. അമ്മയും പോയതോടെ തറവാട് ശൂന്യമായി, ചെറിയമ്മയോട് തറവാട്ടില്‍ താമസിക്കാന്‍ പറഞ്ഞത് നന്നായി. അച്ഛനും അമ്മയും ഒത്തിരി സന്തോഷിച്ചാണ് പോയത്. മരിക്കാന്‍ നേരവും അമ്മ തന്നെ പണ്ട് ശപിച്ചതെല്ലാം ഓര്‍ത്തു കരഞ്ഞിരുന്നു. പിന്നെ ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ചത്‌ എല്ലാം നേടി കൊടുക്കാന്‍ കഴിഞ്ഞതില്‍ തനിക്കും അഭിമാനം തോന്നി.

വണ്ടി പുറപ്പെടാറായി എന്ന് തോന്നുന്നു. കൈയ്യില്‍ ഒരു മുഷിഞ്ഞ ബാഗുമായി പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരിക്കുന്ന സ്ത്രീയില്‍ അയാളുടെ കണ്ണുകള്‍ പതിഞ്ഞു. നര വെള്ളി നൂലുകള്‍ തീര്‍ത്ത മുടികള്‍, കരിമാങ്ങല്യം ബാധിച്ച കണ്ണുകള്‍, അലക്ഷ്യമായി ചുറ്റിയ നിറം മങ്ങിയ ഒരു സാരി. ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയ അയാള്‍ ഒന്ന് ഞെട്ടി. കുഞ്ഞമ്മായി അല്ലെ, അതും ഈ രൂപത്തില്‍, ഇവിടെ, ദുബൈയില്‍ മകന്റെ കൂടെ ആണെന്ന് കേട്ടിരുന്നു. ജീവന്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങി, ആ സ്ത്രീയുടെ അരികില്‍ എത്തി, പതിയെ വിറയ്ക്കുന്ന ശബ്ദത്തില്‍ വിളിച്ചു. "കുഞ്ഞമ്മായി" ആ രൂപം ജീവനെ തല ഉയര്‍ത്തി നോക്കി, ആദ്യം പകപ്പോടെ നോക്കിയ കണ്ണുകളില്‍ നീരുറവ ഒരുണ്ട് കൂടി പുറത്തേക്കു ധാരയായി ഒഴുകാന്‍ തുടങ്ങി.
"ജീവന്‍, നീ..."
"അമ്മായി എന്താ ഇവിടെ, അപ്പു എവിടെ? എനിക്കൊന്നും മനസിലാവുന്നില്ല"
"വിധി അല്ലാതെന്തു, കുഞ്ഞമ്മാവന്‍ പോയതോടെ എല്ലാം പോയില്ലേ, നിന്റെ കുഞ്ഞമ്മാവന്‍ എന്തായിരുന്നു എന്ന് മനസിലാക്കിയത് ഇപ്പോഴത്തെ എന്റെ അവസ്ഥയില്‍ ആണ്, അമ്മു കല്യണം കഴിഞ്ഞതോടെ യു എസ് എയില്‍ സ്ഥിര താമസം ആയില്ലെ, അവള്‍ക്കും നേരമില്ലാ" ഒരു വേള അവര്‍ നിശബ്ദയായി.
"അപ്പു എന്നെ ദുബൈയിലേക്ക് അവന്റെ കല്യണം കഴിഞ്ഞു കൊണ്ട് പോയിരുന്നല്ലോ, വീ ആര്‍ എസ് അവന്‍ പറഞ്ഞിട്ട് ഞാന്‍ എടുത്തു. അമ്മ അവിടെ ഒറ്റക്കല്ലേ, ഇങ്ങു പോര്, എന്റെ കൂടെ നില്ക്കാന്‍, അവിടെ എത്തിയപ്പോള്‍ അല്ലെ അറിഞ്ഞത്, അവന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷ ക്ക് ഒരാളെ മതിയാരുന്നു. അവളുടെ തുണി വരെ കഴുകാന്‍ ഒരാള്, വേലക്കാരിക്ക്‌ അവള്‍ ചായ കൊടുക്കും, എനിക്ക് ഒരു തുള്ളി വെള്ളം പോലും....." പിന്നീട് ഒരു പൊട്ടികരച്ചില്‍ ആയിരുന്നു .
"മോനെ നിനക്കറിയാമോ വയ്യാതായി എന്ന് മനസിലായപ്പോള്‍ നാട്ടില്‍ ഒരു വൃദ്ധ സദനം നോക്കാന്‍ തുടങ്ങി എന്റെ പൊന്നു മോന്‍ അപ്പു. നിനക്കറിയില്ലേ അവനെ ഞാന്‍ എന്തോരം സ്നേഹിച്ചു വളര്‍ത്തിയതാണ് എന്ന്. ആ അവന്‍........ കരച്ചില്‍ വാക്കുകള്‍ മുഴുപ്പിച്ചില്ലാ. മൂക്ക് പിഴിഞ്ഞ് സാരിത്തലപ്പില്‍ തുടച്ചു അവര്‍ പറഞ്ഞു " ഒരു ടിക്കറ്റ്‌ എടുത്തു നാട്ടിലേക്ക് തന്നേര്, ഞാന്‍ പോയ്ക്കൊല്ലാം, ഇന്നലെ രാത്രിയില്‍ എയര്‍പോര്‍ട്ടില്‍ എത്തി, അവിടെ നിന്നും ഇവിടെ, പണ്ട് ഡല്‍ഹിയില്‍ എന്റെ കൂടെ ജോലി ചെയ്ത രമണി ആലപ്പുഴയില്‍ ഉണ്ട്, അവളുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു ഇവിടെ ഇരുന്നതാ"

ഒരു മൂകത അവിടെ തളം കെട്ടി നിന്നു, അവര്‍ വീണ്ടും പറഞ്ഞു തുടങ്ങി "കുഞ്ഞമ്മാവന്റെ മരണത്തിനു പോലും നീ വന്നില്ലല്ലോ, എനിക്കറിയാം നിനക്ക് അത്രയ്ക്ക് വെറുപ്പ്‌ ഉണ്ട് എന്നോടെന്നു, അതിനെല്ലാം ചേര്‍ത്ത് കാലം എന്നെ ഈ കോലത്തില്‍ ആക്കി. നിന്റെ വിവാഹം പോലും കൂടാന്‍ ഞങ്ങള്‍ വന്നില്ലല്ലോ, അങ്ങനെ ആയിരുന്നു അന്നത്തെ ചിന്തകള്‍, എവിടെ നിന്റെ ഭാര്യയും മോളും"

ജ്യോതിയെയും കുട്ടികളെയും വിളിച്ചു അയാള്‍ അമ്മായിയുടെ മുന്‍പില്‍ നിര്‍ത്തി. കുട്ടികള്‍ അയാളുടെയും ആ സ്ത്രീയുടെയും മുഖത്ത് മാറി മാറി നോക്കി. നിറഞ്ഞ കണ്ണുകളോടെ അവര്‍ ആ കുട്ടികളെ വാരിയെടുത്ത് ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. "എന്റെ മക്കള്‍ ഈ മുത്തശ്ശിയെ അറിയുമോ" അവര്‍ ഇല്ലെന്നു തലയാട്ടി. ജ്യോതിയെ അയാള്‍ അമ്മായിയുടെ മുന്നിലേക്ക് നീക്കി നിര്‍ത്തി പറഞ്ഞു
"ഇത് ജ്യോതി എന്റെ ഭാര്യ" എന്നിട്ട് അവളോട്‌ അയാള്‍ പറഞ്ഞു
"അമ്മായിയുടെ കാലു തൊട്ടു നമസ്കരിക്കു"
കാലില്‍ വീണു അനുഗ്രഹം തേടിയ അവളെ അവര്‍ പിടിച്ചു എഴുനെല്‍പ്പിച്ചു പറഞ്ഞു "എന്റെ മോള്‍ക്ക്‌ നല്ലതേ വരൂ, അമ്മായിയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാവും" പിന്നെ ജീവനോടായി അവര്‍ പറഞ്ഞു
"ഞാന്‍ എന്നാല്‍ പോവുകാ, അടുത്ത ഫ്ലാറ്റ് ഫോമില്‍ നിന്ന ആലപ്പുഴക്ക് ട്രെയിന്‍, അമ്മായിയോട് മോന് വെറുപ്പ്‌ ഒന്നും ഇല്ലല്ലോ"
കണ്ണീരോടെ അയാള്‍ അമ്മായിയുടെ കൈകളില്‍ മുഖം ചേര്‍ത്ത് വച്ച് കൊച്ചു കുട്ടിയെ പോലെ എങ്ങി കരഞ്ഞു. കുട്ടികള്‍ ജ്യോതിയെ ചുറ്റി പടിച്ചു നിന്നു. എല്ലാവരോടും യാത്ര പറഞ്ഞു കുഞ്ഞമ്മായി പതിയെ തിരിഞ്ഞു നടന്നു.
"അമ്മായി" ആ വിളി ജ്യോതിയുടെ ആയിരുന്നു "ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അമ്മായി അനുസരിക്കുമോ"
അമ്പരപ്പോടെ തിരിഞ്ഞു നിന്ന അമ്മായി ചോദിച്ചു "എന്താ മോളെ"
"ഒരര്‍ത്ഥത്തില്‍ ഇന്ന് ഞങ്ങളും അനാഥര്‍ ആണ്, ഞങ്ങള്‍ക്ക് ഒരമ്മയായി, ഞങ്ങളുടെ കുട്ടികളുടെ മുത്തശി ആയി ഞങ്ങള്‍ക്കൊപ്പം വന്നു കൂടെ" അമ്പരപ്പോടെ ജീവന്‍ ജ്യോതിയെ നോക്കി. എനിട്ട്‌ ആകാംഷയോടെ അമ്മായിയുടെ മുഖത്തേക്കും, എന്നിട്ട് കുട്ടികളോട് പറഞ്ഞു "മക്കളെ മുത്തശ്ശിയെ വിളിക്ക്,"
"മുത്തശി വാ, ഞങ്ങളുടെ കൂടെ വന്നാല്‍ മതി" അമ്മായി അവരെ വാരിയെടുത്ത് മാറോടണച്ചു ഒരു വിതുമ്പലോടെ പറഞ്ഞു, "എന്റെ പൊന്നുമക്കളേ"

കണ്ണുനീര്‍ തുടച്ചു കൊണ്ട് കയ്യില്‍ പഴയ ചിക്കന്‍ പോക്സിന്റെ പാടുകള്‍ ഉണ്ടോ എന്നയാള്‍ പരതി നോക്കി. എല്ലാം മാഞ്ഞു പോയിരിക്കുന്നു. ഒരു നെടുവീര്‍പ്പോടെ അയാള്‍ ഓര്‍ത്തു "കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായാല്‍ മാത്രം മതി. എത്ര പെട്ടന്നാണ് അമ്മായിയോടുള്ള വെറുപ്പ്‌ അലിഞ്ഞു ഇല്ലാതായത്. ദൈവമേ നീ തന്നെ വലിയവന്‍".
കുട്ടികളെയും ജ്യോതിയെയും കുഞ്ഞമ്മായിയെയും ചേര്‍ത്ത് പിടിച്ചു അയാള്‍ വണ്ടിയിലേക്ക് കയറി.
************************************************************************************
"യാത്രക്കാരുടെ ശ്രദ്ധക്ക് എറണാകുളത്തു നിന്നും നിസമുദ്ദിന് വരെ പോവുന്ന ട്രെയിന്‍ നമ്പര്‍:2618 ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെടുന്നു, ശുഭയാത്ര"
************************************************************************************

അങ്ങനെ അവസാനിപ്പിച്ച് എന്റെ ദൈവമേ.
ഈ കഥയും ഞാനുമായി ഒരു ബന്ധവും ഇല്ലാ,

(അമ്മായി ബ്ലോഗ്‌ വായിക്കല്ലേ ഗുരുവായൂരപ്പാ)