Wednesday, November 30, 2011

കല്യാണ കൊട്ടേഷന്‍ ഇന്‍ കലവൂര്‍

എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ അനീഷിന്റെ കല്യാണം കൂടാന്‍ ആണ് രണ്ടായിരത്തി ഒന്‍പതു മെയ്‌ മാസം നാട്ടില്‍ എത്തിയത്. നാട്ടിലെ പല ബാല്യകാല സുഹൃത്തുക്കളും അതില്‍ പങ്കെടുക്കുവാന്‍ എത്തുന്നു എന്നത് കൂടുതല്‍ സന്തോഷത്തിനു വക നല്‍കി. മറ്റൊന്ന് വീടിന്റെ അടുത്ത് തന്നെ മാരന്‍കുളങ്ങര അമ്പലത്തിനു അടുത്ത് തന്നെ ആണ് കല്യാണ ചെക്കന്റെ വീട്. ബാല്യം കൌമാരം, പിന്നെ നാട്ടുകാര് ഓടിച്ചു ഡല്‍ഹിക്ക് വിടുന്നവരെ യൌവ്വനം ഒക്കെ ഈ അമ്പലമുറ്റത്ത്‌ ഇന്നും ചിതറി കിടപ്പുണ്ട്. ഈ ചിന്താഗതി തന്നെ ഇന്ത്യയിലെ ഒപ്പം വിദേശത്തെയും പല സ്ഥലങ്ങളിലെയുംഎല്ലാ കൂട്ടുകാരെയും ഈ കല്യാണം കൂടാന്‍ പ്രേരണ നല്കിയതും. കാര്‍ത്തികേയന്‍, അനില്‍ പ്രശാന്ത്, സജികുട്ടന്‍, രാഗേഷ്, സന്തോഷ്‌, കണ്ണപ്പന്‍, സുനില്‍, പ്രശാന്ത്‌ സിതാര, കുട്ടന്‍, അങ്ങനെ ഒരു പാട് സുഹൃത്തുക്കള്‍ തലേ ദിവസം രാവിലെ എന്റെ വീട്ടില്‍ ഹാജര്‍ ആയി. എങ്ങനെ പരിപാടിക്ക് തുടക്കം ഇടും എന്നാ ചര്‍ച്ചയായിരുന്നു മുഖ്യ വിഷയം. കാരണം തുടക്കം ഷാപ്പില്‍ നിന്നും വേണോ, അതോ പ്ലാസ ബാറില്‍ നിന്നും വേണോ എന്നത് കൂട്ട തല്ലില്‍ കലാശിച്ചാലോ എന്ന് പേടിച്ചു
ഞാന്‍ പറഞ്ഞു നമ്മള്‍ക്ക്

"കടപ്പുറത്ത് നിന്നും തുടങ്ങാം"
ഒറ്റ കോറസായി മറുപടി വന്നു

"അളിയാ നീയാണ് യഥാര്‍ത്ഥ സുഹൃത്ത്‌"
അങ്ങനെ കൂടും കുടുക്കേം ഒക്കെ ആയി, കാട്ടൂര്‍ കടപ്പുറം. അങ്ങനെ കടല്‍പ്പുറത്തെ മണലില്‍ ഇരുന്നു, സുഖങ്ങളും ദുഖങ്ങളും വിശേഷങ്ങളും പങ്കു വച്ചും, ഒപ്പം ഓരോരുത്തരും ജോലി ചെയ്യുന്ന കമ്പനിക്കും മേലളന്മാര്‍ക്കും കടലിലെ തിരകളെ സാക്ഷി നിര്‍ത്തി തന്തക്കു വിളിച്ചും, കൂട്ടത്തില്‍ വാളു വച്ചും പരിപാടി തകര്‍ത്തു. ഇതില്‍ ഒരു സുഹൃത്തിന്റെ വീട് അതിനടുത്ത് തന്നെ ആയതു കൊണ്ട് നാട്ടുകാര് പോലീസിനെ വിളിച്ചില്ല.

ഒരു ഗള്‍ഫ്‌ സുഹൃത്ത്‌ പ്രൊമോഷന്‍ കിട്ടാത്തതിന്റെ ടെന്‍ഷന്‍ കടലിനോടു പറയുന്നത് കണ്ടപ്പോള്‍ ചിരിവന്നില്ല, പക്ഷെ ദുബായ് എന്നാ രാജ്യത്തിനെ കാട്ടൂര്‍ കടപ്പുറത്ത് വന്നാല്‍ കാണിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ ചിരി വന്നു പോയി. അടുത്ത ആഴ്ച തിരിച്ചു അങ്ങോട്ട്‌ പോകാന്‍ ഉള്ളവനെ ഇതൊക്കെ വീഡിയോ എടുത്തു കാണിക്കണം. അവന്‍ ദുബൈയോടു മാപ്പ് പറയും ഉറപ്പല്ലേ.

ഏകദേശം ഒരു പന്ത്രണ്ടു മണിയോടെ സ്റ്റാര്‍ ടിംഗ് ട്രബിള്‍ ഒക്കെ മാറ്റി കല്യാണ ചെക്കന്റെ വീട്ടില്‍ എല്ലാവരും എത്തി. അന്നേരം ചെക്കന്റെ അമ്മാവന്‍ പറഞ്ഞു കലവൂര്‍ മാര്‍കെറ്റില്‍ നിന്നും കുറച്ചു പച്ചകറി കൊണ്ട് വരണം ആര് പോവും ന്നു. ഞാന്‍, അനില്‍ പ്രശാന്ത്, കണ്ണപ്പന്‍, സന്തോഷ്, കാര്‍ത്തികേയന്‍, എന്നിവര്‍ തയ്യാറായി. പയ്യന്റെ അളിയന്‍ കൂടിയായ കണ്ണപ്പന്റെ ഓംനി വാന്‍ പത്താമത്തെ ഞെക്കില്‍ സ്റ്റാര്‍ട്ട്‌ ആയി. വണ്ടി നേരെ ഇടവഴി കലവൂര്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി നീങ്ങി. ഡ്രൈവിംഗ് സീറ്റില്‍ അനില്‍ പ്രശാന്ത് , തൊട്ടടുത്ത്‌ ഞാന്‍, പിന്നെ ബാക്കി ടീം. എല്ലാം നല്ല തടിയന്മാര്‍, പട്ടിണിയാണെന്ന് കണ്ടാല്‍ പറയൂല്ലാ. അങ്ങനെ കുറച്ചു മുന്നോട്ടു നീങ്ങി എവെര്‍ ഷൈന്‍ ക്ലബ്ബിന്റെ ക്രിക്കറ്റ്‌ മാച്ചു നടക്കുന്ന പാടത്തിന്റെ അരികിലൂടെ ഓംനി കുതിക്കുന്നു. (സോറി ഇഴയുന്നു). അന്നേരം ആണ് ഞങ്ങളുടെ നാട്ടിന്‍പുറത്തെ സുഹൃത്തും, തലപന്ത് കളിയുടെ ആശാനുമായ അജികുട്ടന്റെ വരവ്. വരവ് കാണുമ്പോള്‍ അറിയാം, രണ്ടെണ്ണം വിട്ടിടുണ്ട് ന്നു. പെട്ടന്നായിരുന്നു, അനില്‍ പ്രശാന്ത് വണ്ടി വെട്ടിച്ചു അജികുട്ടന്റെ മുന്നില്‍ ചവിട്ടി നിര്‍ത്തി, എന്നിട്ട് ഒറ്റ അലര്‍ച്ച

"ഇവന്‍ തന്നെ ആള്, വെട്ടടാ ന്നു"
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് അജികുട്ടന്‍ പാടത്തിന്റെ നടുവില്‍ എത്തി. പിന്നെ ഓട്ടത്തിനടയില്‍ ഫോണ്‍ എടുത്തു ആര്‍ക്കോ ഫോണ്‍ ചെയ്തു. എന്നിട്ട് പറയുവാ,

"ശശി അണ്ണാ എനിക്ക് കൊട്ടേഷന്‍ വീണു, ഫുള്‍ സെറ്റപ്പ് ടീമാണ്, കിഴക്ക് നിന്നും പെട്ടന്ന് ആളിനെ ഇറക്കു"

എന്നിട്ട് തിരിഞ്ഞു നിന്നും ഞങ്ങളെ നോക്കി ഒരു ഡയലോഗ്
"ആള് മാറില്ലല്ലോ അല്ലെ, ഞാന്‍ തന്നെയല്ലേ"

ഞങ്ങളുടെ കൂട്ട ചിരി കേട്ട് അജികുട്ടന്‍ തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു
"എടാ കോപ്പേ നിങ്ങള്‍ ആയിരുന്നോ, ആഞ്ഞിലി ചക്ക പോലെ ഇരുന്ന നീ ഒക്കെ ഇപ്പം പ്ലാവിന്‍ ചക്ക പോലെ ആയതു കണ്ടു പേടിച്ചു പോയി *&^%$"
അങ്ങനെ അജികുട്ടനെയും പിടിച്ചു വണ്ടിയില്‍ കേറ്റി മാര്‍കെറ്റില്‍ പോയി പച്ചക്കറി എടുത്തു തിരിച്ചു വന്നപ്പോള്‍ കണ്ണപ്പന്റെ അച്ഛന്‍ പറഞ്ഞു

"മാരാരിക്കുളത്ത് എന്തോ പാര്‍ട്ടി സംഘട്ടനം ഉണ്ടായി, പോലീസ് കറങ്ങുന്നുണ്ട്, അത് കൊണ്ട് സൂക്ഷിക്കണം, എന്ജോയ്മെന്റ്റ് ഒക്കെ ഇവിടെ മതി, റോഡിലും അമ്പലത്തിന്റെ ഗ്രൌണ്ടിലും വേണ്ടാ ന്നു"
(അപ്പോള്‍ ചുമ്മാതല്ല അജികുട്ടന്‍ പറന്നത് അന്നേരം. )

നാല് മണി ആയപ്പോള്‍ ഞാനും കണ്ണപ്പനും അനിലും കൂടി നേരെ ആലപ്പുഴ ടൌണില്‍ പോയി, ഒന്ന് ഇല വാങ്ങാനും പിന്നെ മുല്ലപ്പൂ വാങ്ങാനും. ബാക്കിയുള്ളവര്‍ പോലീസ് എന്ന് കേട്ടതും കല്യാണ വീട്ടില്‍ സഹായത്തിനു കൂടി, മിക്കവര്‍ക്കും അടുത്ത ആഴ്ച ഗള്‍ഫില്‍ തിരിച്ചു ചെല്ലണ്ടതാ, അത് തന്നെ കാരണം അല്ലാതെ പേടിച്ചിട്ടല്ല.

അങ്ങനെ ഞങ്ങള്‍ മൂവര്‍ ടൌണില്‍ എത്തി, വീണ്ടും കണ്‍ഫ്യൂഷന്‍ ആയി, ആദ്യം മുല്ലപ്പൂ വാങ്ങണോ ഇല വാങ്ങണോ എന്നല്ലയിരുന്നു കണ്‍ഫ്യൂഷന്‍ . ചിത്തിരയില്‍ കയറണോ അതോ ആര്‍ക്കാടിയയില്‍ കയറണോ എന്നായിരുന്നു. അവസാനം അത് കോമളയില്‍ ആക്കി.അവിടുന്ന് മരുന്നും സേവിച്ചു വണ്ടി എടുത്തു കോമളക്ക് പുറത്തിറങ്ങിയതും മുന്നിലെ ബൈക്കുകാരന്റെ പുറകില്‍ തട്ടി, ബൈക്കിന്റെ കുറച്ചു പാര്‍ട്സ് താഴെ വീണു ചിതറി. അന്നേരം ഡ്രൈവിംഗ് സീറ്റില്‍ നോക്കുമ്പോള്‍ കണ്ണന്‍ ഇരുന്നു ഉറങ്ങുന്നു. അപ്പോഴേക്കും ബൈക്കുകാരനും സഹ ബൈക്കനും വന്നു വഴക്കായി. അവര് പറയുന്നതില്‍ കാര്യമുണ്ട്, ഒരു ആഴ്ച ആയതേ ഉള്ളു വണ്ടി എടുത്തിട്ട്, പുറകിലെ ലൈറ്റ്, ഇണ്ടികെറ്റൊര്‍, ഒരു സൈഡ് ബോക്സ്‌ ഇതൊക്കെ റോഡില്‍ അവിടെ അവിടെ ഒക്കെ ആയി കിടപ്പുണ്ട്. എന്തായാലും വെറുതെ പൊല്ലാപ്പിനു പോകാതെ അടുത്ത ഹീറോ ഹോണ്ട ഷോ റൂമില്‍ കയറി ഇവന്റെ സാധനം ഒക്കെ വാങ്ങി കൊടുത്തു. ആ പൈസ ഇവന്മാര്‍ എന്നെകൊണ്ട്‌ കൊടുപ്പിച്ചു. വീട്ടില്‍ എത്തിയാല്‍ തിരിച്ചു തന്നിരിക്കും എന്ന് കണ്ണപ്പന്‍ ഷോ റൂമിലെ ഡിസ്പ്ലേയില്‍ വച്ചിരുന്ന വണ്ടിയില്‍ തൊട്ടു സത്യം ചെയ്തു, അനില്‍ സപ്പോര്‍ട്ടും ചെയ്തു. കുറച്ചു പൈസ പോയികിട്ടി. എന്തായാലും കണ്ണപ്പനെ പിടിച്ചു ബാക്കില്‍ കിടത്തി അനില്‍ തേര് തെളിച്ചു വീട്ടില്‍ എത്തിച്ചു. വീട്ടില്‍ വന്നു ആരോടും പറഞ്ഞുമില്ലാ.

ഇലയും മുല്ലപ്പൂവും സ്വാഹ (മറന്നു പോയി.) ഈ സാധനങ്ങള്‍ അനിഷിന്റെ അമ്മാവന്‍ വേറെ ആളെ വിട്ടു എടുപ്പിച്ചത് മറ്റൊരു കഥ. കാരണം പുള്ളിക്കാരന്‍ ഇന്നും ഞങ്ങളോട് മിണ്ടൂല്ല, പിണക്കമാ (ഈ ഭാഗം ഇപ്പോള്‍ ഇവിടെ പറഞ്ഞത് ഒരു രസത്തിനു മാത്രം, അല്ലാതെ ആ പൈസ കിട്ടാഞ്ഞിട്ടല്ല).

അങ്ങനെ രാത്രി ആയി, ഇതിനിടെ കുറച്ചു ടീംസ് തകഴിയില്‍ നിന്നും വന്നിരുന്നു. അവരുടെ എന്ജോയ്മെന്റ്റ് വേറെ തകര്‍ക്കുന്നു. ഇതിനിടക്ക്‌ പോലീസ് വണ്ടി ഒരു നൂറു വട്ടം എങ്കിലും സെര്‍ച്ച്‌ നടത്തുന്നു. കാണുന്നവരേം കൂട്ടം കൂടി നില്‍ക്കുന്നവരേം ഒക്കെ ചോദ്യം ചെയ്യുന്നു. ഇതിനിടെ തകഴിയില്‍ നിന്നും വന്ന ടീമിനെ പോലീസ് പൊക്കി ചോദ്യം ചെയ്തു. കാരണം റോഡ്‌ പോലീസിന്റെ കറക്കം കാരണം കാലി ആയപ്പോള്‍ ഇവന്മാര്‍ വെള്ളമടിച്ചു യമഹ -നൂറു കൊണ്ട് റോഡില്‍ റേസ് നടത്തി. കല്യാണത്തിന് വന്നതാണെന്ന് അവന്മാര്‍ കരഞ്ഞു പറഞ്ഞത് കൊണ്ട് വിട്ടു", ഇല്ലേല്‍ എസ് ഐ മിന്നല്‍ ബാബു ഇടിച്ചു പഞ്ഞിക്കിട്ടേനെ.

ഏകദേശം ഒരു മണിയായപ്പോള്‍ ഞങ്ങള്‍ പരിപാടി തകര്‍ത്തു നേരെ ഗ്രൗണ്ടില്‍ വന്നു. കവിത, നാടന്‍ പാട്ട്, സിനിമ ഗാനങ്ങള്‍ ഒക്കെ ആയി കൊഴുത്തു. പിന്നെ അമ്പല കുളത്തിന്റെ അരികില്‍ സിതാര പ്രശാന്തിന്റെ വണ്ടി കൊണ്ട് വന്നു കഴുകാന്‍ തുടങ്ങി. ഈ വണ്ടിയാണ് ചെറുക്കന് നാളെ പോവാന്‍ വേണ്ടി അലങ്കരിക്കണ്ടത്. ഇതിന്റെ നേതൃത്വം അജികുട്ടന്‍ സ്വയം അങ്ങ് ഏറ്റെടുത്തു. അനില്‍പ്രശാന്ത്‌ ഒരു ഒറ്റ തോര്‍ത്ത്‌ ഉടുത്തു കുളത്തില്‍ നീരാട്ട് തുടങ്ങി. കുറച്ചു ഫിറ്റായി കഴിഞ്ഞപ്പോള്‍ അജികുട്ടന്‍ പോലീസ് വന്നാല്‍ പുല്ലാണ് ന്നു മുദ്രാവാക്യം തുടങ്ങി. ഒപ്പം,

"നിങ്ങള്‍ പേടിക്കണ്ട മക്കളെ , എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കും, എന്നെ അറസ്റ്റ് ചെയ്തോട്ടെ "

എന്ന് പറഞ്ഞതും മുന്നില്‍ പോലീസ് വണ്ടി ബ്രേക്ക്‌ ചെയ്തു. പുറകില്‍ മറ്റൊരു ജീപ്പും. മിന്നല്‍ ബാബു ചാടി ഇറങ്ങി ജീപ്പില്‍ നിന്നും. അജികുട്ടന്‍ മുണ്ടൊക്കെ അഴിച്ചു ഭവ്യന്‍ ആയി , പോലീസുകാര്‍ എന്തേലും ചോദിക്കുന്നതിനു മുന്നേ അജികുട്ടന്‍ പറഞ്ഞു.

"സാറെ ഇവിടെ അടുത്ത് ഒരു കല്യാണം ആണ് നാളെ. അതിനു ഞങ്ങള്‍ വണ്ടി അലങ്കരിക്കുകയാണ് "
എന്ന് പറഞ്ഞു അജികുട്ടന്‍ തിരിഞ്ഞു നോക്കിയതും കാറും അജികുട്ടനും മാത്രംആ പരിസരത്ത്, പിന്നെ ഇതൊന്നും അറിയാതെ വെള്ളത്തില്‍ മുങ്ങാംകുഴി ഇടുന്ന അനിലും.

എസ് ഐ : ആരാടാ ഞങ്ങള്‍?? (അജികുട്ടന്‍ വിയര്‍ക്കുന്നു, ആടുന്നു)
എസ് ഐ : ആരാടാ കുളത്തില്‍ ??
അജികുട്ടന്‍ : അത് ഒരു കൊച്ചു പയ്യനാ സാറേ, കുളത്തില്‍ നീന്തല്‍ പഠിക്കുവാ"

പറഞ്ഞതും കുളത്തില്‍ നിന്നും അനില്‍ കയറി വന്നു. അജികുട്ടനെയും അനിലിനെയും എസ് ഐ മാറി മാറി നോക്കി. അനില്‍ ഒന്നും മനസിലാവാതെ മാറും മറച്ചു നിന്നു. ഉടനെ ഒരു കതിനാ പൊട്ടിയ ശബ്ദം ആ രാത്രിയില്‍ കലവൂരില്‍ മുഴങ്ങി. ഞങ്ങളും കേട്ടു എന്ന് തോന്നുന്നു.അത് മിന്നല്‍ ബാബു അജികുട്ടന്റെ മുഖത്ത് പൊട്ടിച്ചതായിരുന്നു, എന്നിട്ട് ജീപ്പില്‍ കേറുന്നതിനു മുന്‍പ് ഒരു ഡയലോഗ്.

"ഈ മലമ്പാമ്പിനെ പോലുള്ള മുതുക്കന്‍ ആണോടാ നിന്റെ കുഞ്ഞു വാവ"