Thursday, February 12, 2009

ഞങ്ങളുടെ പിറക്കാതെ പോയ കുഞ്ഞനുജത്തിക്ക്

ഡല്‍ഹിയില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞു , സാമാന്യം തരകെടില്ലാത്ത ജോലിയുമായി ആര്‍ കെ പുരത്ത് അടിച്ച് തകര്‍ത്തു വിരാജിച്ചു കഴിയുന്ന സമയം. റൂമില്‍ ഞങ്ങള്‍ നാല് പേര്‍. വിര്‍ജിന്‍ നന്ദു, കണ്ണാടി സജി, പട്ടാളം ഹരിയേട്ടന്‍ പിന്നെ ഈ ഞാനും. വെള്ളമടിയും, വാളുവെപ്പും, തല്ലു കൂടലും, തല്ലു കൊള്ളലും, ഹിന്ദിക്കാരായ അയല്‍ക്കാരുടെ തെറിയും എല്ലാം കൂടി ആകെ ഒരു രസമുള്ള ബാച്ചിലര്‍ ലൈഫ്. എന്നും ഓര്‍മയില്‍ ബാച്ചിലര്‍ ലൈഫിനെ ലൈഫ് ഉള്ളു എന്ന് ഇന്നും കരുതുന്നു. (കല്യാണം കഴിച്ചവര്‍ ക്ഷമിക്കുക).

ആദ്യം ഡല്‍ഹിയില്‍ വന്നപ്പോള്‍ ഡല്‍ഹി എന്തോ സംഭവം ആണ് കരുതി എങ്കിലും വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നാടിന്‍റെ വില മനസിലായി. ഇടുങ്ങിയ ബാത്രൂമിലെ ക്ലോറിന്‍ കലര്ന്ന അര ബക്കറ്റ് വെള്ളത്തിലെ കുളി തന്നെ കാരണം. രാവിലെ അമ്പലകുളത്തില്‍ കുളിച്ചു ദേവിയെ തൊഴുതു വീട്ടില്‍ എത്തി, ചൂടു ഇഡ്ഡലി ചമ്മന്തിയുടെ കൂടെ, ആന പനമ്പട്ട എടുക്കുന്ന പോലെ കഴിച്ചു, പ്ലേറ്റ് പോലും കഴുകാതെ ഏമ്പക്കവും വിട്ടു, ഊര് ചുറ്റലും കഴിഞ്ഞു, ഉച്ചക്ക് കൈയും കഴുകി ഊണിനു ഇരിക്കുമ്പോള്‍ മീന്‍ വറുത്തത് ഇല്ലെങ്കില്‍ പ്ലേറ്റ് തട്ടി എറിഞ്ഞു " ഇന്നു ചോറ് വേണ്ട" എന്ന് പ്രഖ്യാപിച്ചു കിടക്കുമ്പോള്‍ അയലത്തെ ചിറ്റയുടെ വീട്ടില്‍ നിന്നും കടം വാങ്ങിയ മൊട്ട പൊരിച്ചു മുന്നില്‍ വീണ്ടും ചോറുമായി അമ്മ വന്നിട്ട് "ഇതൊക്കെ അനുഭവിക്കും, ഇന്നു അല്ലേല്‍ നാളെ, അന്ന് നീ എന്‍റെ വില മനസിലാക്കും", പുച്ഛത്തോടെ കിറി കോട്ടി കിട്ട്യതും വാരി തിന്നു ചവിട്ടി കുലുക്കി പോയ നാളുകള്‍ വേദനയോടെ ഓര്‍ത്തത് ഡല്‍ഹിയില്‍ വന്നു ആദ്യമായി ഉണക്ക റൊട്ടിയും, ദാലും കഴിച്ചപ്പോള്‍. തൊണ്ടയില്‍ നിന്നു ഇറക്കാന്‍ വയ്യാതെ വേദനയോടെ അമ്മയുടെ വാക്കുകള്‍ ഓര്‍ത്തു കരഞ്ഞു ഉറങ്ങിയ എത്രോയെ ദിവസങ്ങള്‍, വര്‍ഷങ്ങള്‍. ഇന്നും അമ്മയുടെ മഹത്വം എന്തിനും മീതെ ആണ് എന്ന് അഭിമാനത്തോടെ ഓര്‍ത്തു കണ്ണ് നിറയാത്ത നാളുകള്‍ ഇല്ല. ഓക്കേ കം ടൂ ദ പോയിന്റ്.

എനിക്ക് നാട്ടില്‍ വച്ചു ദേഷ്യം ഉള്ള ഭാഷ ആയിരുന്നു ഹിന്ദി. ഡല്‍ഹിയില്‍ വന്നു ഇറങ്ങുമ്പോള്‍ ആകപ്പാടെ അറിയാവുന്നതു "യെ കലം ഹേ, യെ കിതാബ് ഹേ," ഇതും വച്ചു എങ്ങനെ ജീവിക്കും എന്ന് മനസ്സില്‍ ഓര്‍ത്തു എങ്കിലും ഇംഗ്ലീഷ് അറിയാമെല്ലോ എന്ന ഒരു വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. [കഷ്ടം നിങ്ങള്‍ വിശ്വസിച്ചോ ഇതു. പ്രീ ഡിഗ്രിക്ക് രണ്ടു വര്‍ഷത്തേക്കും കൂടി കിട്ടിയ മാര്‍ക്ക് ഒന്‍പതു ആണ്. പിന്നെ പാസായത് അമ്മ പറയുന്ന പോലെ "മുന്‍ജന്മ സുകൃതം"] ഡല്‍ഹിയില്‍ വന്ന ഇടയ്ക്ക് ആദ്യം ഹിന്ദി എനിക്ക് കീറാമുട്ടി ആയിരുന്നു എങ്കിലും പിന്നെ ഞാന്‍ കീറി കീറി നല്ലൊരു കീറുകാരന്‍ ആയി. കാരണം വന്നു ആറു മാസം കഴിഞ്ഞു (ഈ ആറു മാസം നാരായണ എന്ന സ്ഥലത്തു അഞ്ഞൂറ് രൂപയ്ക്കു ടൈപിസ്റ്റ് ആയി ജോലി ചെയ്ത കഥ പിന്നീട് പറയാം) ഒരു ജോലി കിട്ടിയത് വസന്ത് വിഹാര്‍ എന്ന സ്ഥലത്താണ്, എന്‍റെ താമസ സ്ഥലത്തു നിന്നും വെറും പത്തു മിനിട്ട്. അതുകൊണ്ട് ഓഫീസില്‍ ഞാന്‍ ആദ്യം എത്തും. ചാബി എന്‍റെ കയില്‍ ആയിരുന്നു. ഈ ഓഫീസില്‍ ഒറ്റ മല്ലു അണ്ണന്‍ ആന്‍ഡ് അണ്ണി ഇല്ലായിരുന്നു. പഞ്ചാബ്, യു പീ, ഹരിയാന, ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനത്തെ അണ്ണന്‍ & അണ്ണി ആയിരുന്നു കൂട്ടിനു. ഹിന്ദി പഠിപ്പിച്ചത് അഡ്മിന്‍ മാനേജര്‍ രാജ്പാല്‍ജി എന്ന രാജ്പാല്‍ തോമാര്‍ ആയിരുന്നു(ഫ്രം ആഗ്രാ). എന്‍റെ ബോസ്സ് ബംഗാളിയും. ഒരിക്കല്‍ എന്‍റെ ഈ ബോസ്സ് സാകേത് എന്ന സ്ഥലത്തു നിന്നും എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു "കുറുപ്പ് മുച്ചേ ധോടി സീ ദേര്‍ ലഗ് ജായേഗാ, മുംബൈ സെ അഗര്‍ ബഡാ സാബ് കാ ഫോണ്‍ അയ തോ ബോല്‍ ദേ നാ, മേം മീറ്റിങ്ങ് കേലിയെ ഗയ ഹേ, ട്ടീക് ഹേ" ഓഫീസില്‍ ആകപ്പാടെ രാവിലെ ഞാന്‍ മാത്രം, ആരാണ് എന്ന് പോലും മനസിലായില്ല ഞാന്‍ പറഞ്ഞു "സുശീല്‍ സര്‍ നഹി ഹേ, ഹേ ഹേ" പുള്ളി പറഞ്ഞു "അബെ ഗദെ മേം തേരാ സാബ് ബാത്ത് കര്‍ത്താ ഹൂ, ഓര്‍ കോയി ഹേ വഹാം" എനിക്കെല്ലാം മനസിലായി, ഞാന്‍ വിട്ടു കൊടുക്കുമോ, ഞാന്‍ പറഞ്ഞു "സുഷില്‍ സര്‍ നഹി ഹേ ഹൈ ഹൊ" എന്തൊക്കെയോ പറഞ്ഞു പുള്ളി ഫോണ്‍ കട്ട് ചെയ്തു. കുറെ നാളുകള്‍ കഴിഞ്ഞാണ് അതിന്റെ അര്ത്ഥം മനസിലയത്, അച്ഛന്‍ & അമ്മക്ക് മാത്രമല്ല പെങ്ങള്‍ക്കും കൂടി തെറിയില്‍ പാര്‍ട്ട്നേര്‍ഷിപ്പ് ഉണ്ട് എന്ന്. കുറച്ചു കഴിഞ്ഞു സ്റ്റാഫുകള്‍ എത്താന്‍ തുടങ്ങി.എന്‍റെ ബോസ്സ് അരമണിക്കൂര്‍ കഴിഞ്ഞു പാഞ്ഞു വന്നു കേറി, എന്‍റെ സീറ്റില്‍ വന്നു രണ്ടു കൈയും കൂട്ടി പിടിച്ചു പറഞ്ഞതു ഹിന്ദി അറിയില്ലെങ്കിലും എനിക്ക് മനസിലായി. പുള്ളി പറഞ്ഞു "എന്‍റെ പൊന്നു കുറുപ്പേ ദൈവത്തെ ഓര്‍ത്തു ഫോണ്‍ ഇനി മേലാല്‍ എടുക്കരുത്, നീ എവിടെ ചുമ്മാ ഇരുന്നാല്‍ മതി, ഞാന്‍ ശമ്പളം തന്നോളം, പ്ലീസ്, ഞാന്‍ നിന്റെ കാല് പിടിക്കാം". രാജ്പാല്ജി അത് കേട്ട് ഓടി വന്നു പുള്ളിയോട് കാര്യം ചോദിച്ചു. അദ്ദേഹം കാര്യം പറഞ്ഞു. എല്ലാരും എന്നെ തന്നെ തുറിച്ചു നോക്കി നിന്നു. തൊണ്ടയില്‍ തങ്ങി നിന്ന വേദന കണ്ണ് നീരായി ഒഴുകിയപ്പോള്‍ ഞാന്‍ ഓടി ബാത്‌റൂമില്‍ കേറി ഒത്തിരി കരഞ്ഞു. തിരിച്ചു വന്നപ്പോള്‍ രാജ്പാല്ജി എന്‍റെ സീറ്റിന്റെ അരികില്‍ നില്ക്കുന്നു

അദ്ദേഹം എന്‍റെ കൈയില്‍ പിടിച്ചു അദ്ദേഹത്തിന്റെ കാബിനില്‍ കൊണ്ടു പോയി, എന്നിട്ട് ഇംഗ്ലീഷ് ആന്‍ഡ് ഹിന്ദി കൂടി കലര്‍ത്തി ഇങ്ങനെ പറഞ്ഞു "ദേഖോ തും തീന്‍ ഹസാര്‍ കിലോമീറ്റെര്‍ പാര്‍ കര്‍കെ കിസ്ലിയെ ആയ ഹേ, ജീനെ കേലിയെ? യഹാം കോയി മല്ലൂസ്(മദ്രാസി പുള്ളി യൂസ് ചെയ്യില്ല) നഹി ഹേ, തും ആരാം സെ സീഖ് സക്ത ഹൊ ഹിന്ദി, മേം സിഖവൂന്ഗാ തുമേ, അഗര്‍ സാബ് നെ ആജ് ബോല ഹേ തും ബികാര്‍ ബന്ദാ ഹൊ , തോ വോയി സാബ് ഖുദ് ആക്കര്‍ തെരൊക്കെ ബോല്ന ചാഹിയെ , കുറുപ്പ് തും തോ കമാല്‍ കര്‍ ദിയ ബേട്ടെ, അഗര്‍ തും അപ്നി ഹാര്‍ മനോഗെ തോ, കൈസേ ആഗെ ബടോഗ്ഗെ? ഇസ്ലിയെ ആജ് സെ ഹിന്ദി ബോല്ന ശുരു കര്‍, മേം ഹൂ ന തേരെ സാത്ത്" അതൊരു വാശിയായി. തെറ്റു പറഞ്ഞാലും ആരും കളിയാക്കില്ല, അങ്ങനെ ഞാന്‍ ഹിന്ദി എന്ന കീറാ മുട്ടി വെട്ടി തുക്കട തുക്കട കര്‍ ദിയ, സിര്‍ഫ്‌ തീന്‍ മഹിനെ കെ അന്ദര്‍ അന്ദര്‍. അവസാനം സുഷില്‍ സാറിന്റെ പേര്‍സണല്‍ മൊബൈലിനു വരെ ഞാന്‍ ആന്‍സര്‍ കൊടുത്തു തുടങ്ങി. എനിക്ക് ഒരു ടു വീലര്‍ സര്‍ തന്നു. അങ്ങനെ ഞാന്‍ പുലി ആയി ഈ ഓഫീസില്‍ വിരാജിക്കുന്ന സമയം. കാരണം എന്‍റെ ജീവിതത്തിലെ അഞ്ചു വര്‍ഷങ്ങള്‍ ഇവിടെ ആയിരുന്നു.പിന്നെ മനപ്പൂര്‍വം നോര്‍ത്ത് ഇന്ത്യക്കാരുമായി കൂട്ട് കൂടി. ജാട്ടുകളുടെ ഇടയില്‍ കിടന്നു ജാട്ടും സ്വല്പം പഞ്ചാബിയും വശത്താക്കി ജീവിതത്തിന്റെ തോണി ഞാന്‍ ആഞ്ഞു തുഴഞ്ഞു കൊണ്ടിരിക്കുന്നു ഈ പത്താമത്തെ വര്‍ഷവും.

ഒരു ദിവസം പതിവുപോലെ ഓഫീസിലേക്ക് നന്ദുവും ആയി ഇറങ്ങാന്‍ നേരത്ത് മുകളിലത്തെ ഫ്ലാറ്റിലെ മലയാളി ആയ മോഹനേട്ടന്‍ (വിത്ത് ഫാമിലി) ഓടി വന്നിട്ട് പറഞ്ഞു "കുറുപ്പേ ഒന്നു safdarjung ഹോസ്പിറ്റലില്‍ പോണം, ബ്ലഡ്‌ കൊടുക്കണം". ഞാന്‍ കാര്യം ചോദിച്ചു, പുള്ളി കാര്യം പറഞ്ഞു. പുള്ളിക്കാരന്റെ ഫ്രണ്ട് രഘു ചേട്ടന്റെ മോള് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്, മഞ്ഞപിത്തം ആണ്, അല്പം കൂടുതല്‍ ആണ്. ഞാന്‍, നന്ദു, പിന്നെ പുള്ളിയും കൂടി ത്രിബിള്‍ വച്ചു നേരെ safdarjungil എത്തി. കുട്ടി കിടക്കുന്ന ബെഡ്ഡില്‍ എത്തി. രഘു ചേട്ടനും രമണി ചേച്ചിയും അവിടെ ഉണ്ടായിരുന്നു. ഇവര്‍ ഇടക്ക് മോഹനേട്ടന്റെ അടുക്കല്‍ വരുന്ന കാരണം നേരത്തെ അറിയാമായിരുന്നു. കുട്ടിയുടെ കണ്ണും കൈവിരലും എല്ലാം മഞ്ഞ നിറം. ഞങ്ങളെ മുഖം ഉയര്ത്തി നോക്കിയതും വല്ലാത്ത ഭാവത്തില്‍. എന്തോ ഒരു പേടി എനിക്കും നന്ദൂനും തോന്നി. ഞാന്‍ പെട്ടന്ന് ബ്ലഡ്‌ കൊടുക്കാന്‍ ബ്ലഡ്‌ ബാങ്കില്‍ പോയി, തിരിച്ചു വന്നപ്പോള്‍ ഭയങ്കര ബഹളം ഈ കുട്ടിയുടെ ബെഡ്ഡില്‍. രമണി ചേച്ചി നിലത്തു കിടന്നു ഭയങ്കര കരച്ചില്‍, രഘു ചേട്ടന്‍ അവരെ താങ്ങി പിടിക്കാന്‍ നോക്കുന്നു, ഒപ്പം കരച്ചിലും. മോഹനേട്ടന്‍ ആന്‍ഡ് നന്ദു പിന്നെ കുറെ ഡോക്ടര്‍മാര്‍, മൂന്ന് നേഴ്സ് എല്ലാം ചേര്ന്നു ഭയങ്കര ബഹളം. കുട്ടിയുടെ കണ്ണ് മറഞ്ഞു മറഞ്ഞു പോകുന്നു ഒപ്പം നെഞ്ചു ഉയര്ന്നു ബെഡ്ഡില്‍ നിന്നും പൊങ്ങുകയും താഴുകയും ചെയ്യുന്നു, പിന്നെ അവക്തമായ ഒരു സ്വരം പുറപ്പെടുവിക്കുന്നു. എന്തെക്കെയോ അവളുടെ മുഖത്തും കൈയിലും പിടിപ്പിക്കുന്ന, നേഴ്സ് മാര്‍ ഓടി പോവുന്നു, എന്തെക്കെയോ കൊണ്ടു വരുന്നു, ഒരു നേഴ്സ് ഓടി വന്നു എന്‍റെ കയ്യില്‍ ഒരു കുറിപ്പടി കൊണ്ടു തന്നിട്ട് "ജല്‍ദി ലേക്കെ ആജാ" എന്ന് പറഞ്ഞു. പറന്നു ഞാന്‍ താഴെ എത്തി AIIMS ന്‍റെ ഓപ്പോസിറ്റ് ഉള്ള വാതില്‍ കൂടി റോഡ് സൈഡിലെ മരുന്ന് കടയില്‍ വന്നു. ഒരു പൂരത്തിനുള്ള ആളുണ്ട് അവിടെ. ഒരു വിധത്തില്‍ ഇടിച്ചു കേറി പറഞ്ഞു, "മേരി ചോട്ടി ബഹന്‍ കി ഹാലത് ഖരാബ് ഹേ, ജല്‍ദി യെ ദാവായി ദോ ബാബുജി" എന്‍റെ അവസ്ഥ കണ്ട അയാള്‍ പെട്ടന്ന് തന്നു. ചെറിയൊരു കുപ്പി ആയിരുന്നു അത്. അതും കൊണ്ടു പാഞ്ഞു കേറി ഞാന്‍ ബെഡ്ഡില്‍ ചെല്ലുമ്പോള്‍, എന്തോ വെള്ളം പോലെ ഒന്നു അവളുടെ വായില്‍ കടത്തി പാമ്പ് ചെയ്യുന്നു, ഒപ്പം അവളെ പേരെടുത്തു വിളിക്കുന്നു, അവള്‍ ചെറുതായി മൂളുന്നു, ബെഡ്ഡില്‍ ചോരയും, മഞ്ഞയും കലര്ന്ന വെള്ളം. ഞാന്‍ മരുന്ന് കൊണ്ടു ചെന്നതും നന്ദു നിലത്തിരുന്നു കരയുന്നു. മോഹനേട്ടന്റെ കൈയില്‍ മരുന്ന് കൊടുക്കാന്‍ ആഞ്ഞപ്പോള്‍ പുള്ളി വിങ്ങി പറഞ്ഞു " എന്തിനാടാ ഇനി ഇതു രക്ഷയില്ല" അത് കേട്ടതും രമണി ചേച്ചി അലറി കൊണ്ടു അങ്ങോട്ട് വന്നു. ഡോക്ടര്‍ അവളുടെ വായില്‍ കടത്തിയ കുഴല്‍ ഊരി മാറ്റി. "മോളെ എന്‍റെ പൊന്നു മോളെ " എന്ന വിളി അവിടെ മൊത്തമായി നിറഞ്ഞു. മറ്റുള്ള ബെഡിലെ ആള്‍ക്കാരും എല്ലാം വന്നു കൂടി. പതിയെ അവള്‍ ഒന്നു കണ്ണ് തുറന്നു തല ചെരിച്ചു രമണി ചേച്ചിയെ നോക്കി. കൈ ഒന്നു പൊക്കാന്‍ ശ്രമിച്ചു. പിന്നെ പതിയെ മരണത്തിന്റെ കൈകളിലേക്ക് അവള്‍ കീഴടങ്ങി. ഒപ്പം നിലത്തേക്ക്‌ ചേച്ചിയും കൂടെ രഘു ചേട്ടനും. തകര്‍ന്നു പോയ നിമിഷം, ഞാന്‍ പുറത്തിറങ്ങി, നന്ദു ഓടി വന്നു എന്‍റെ കൈയില്‍ പിടിച്ചിട്ടു പൊട്ടി കരഞ്ഞു പറഞ്ഞു "വരണ്ടായിരുന്നു, എനിക്കിതു കാണാന്‍ വയ്യ". കൈയിലിരുന്ന കുപ്പി ഞാന്‍ നിലത്തു അടിച്ച് പൊട്ടിച്ചു. നിയത്രണം വിട്ടു ഞാന്‍ കരഞ്ഞു പോയി. പെട്ടന്ന് മോഹനന്‍ ചേട്ടന്‍ ഓടി വന്നു പറഞ്ഞു "ഇനി എന്ത് ചെയ്യും, എനിക്കൊന്നും മനസിലാവുന്നില്ല, ആ ഡോക്ടറോട് ആവുന്ന പറഞ്ഞതാ ഐ സീ യുവില്‍ അഡ്മിറ്റ് ചെയ്യാന്‍, കേട്ടില്ല *&^%$". അതോടെ എന്‍റെ സമനില തെറ്റി. പുള്ളിക്കാരന് ബീ പീ ഉള്ളതാണ്. പുള്ളി വിറക്കാന്‍ തുടങ്ങി. ഞാന്‍ ഡോക്ടറെ വിളിച്ചു മാറ്റി നിര്ത്തി കാര്യം ചോദിച്ചു. അന്നേരം അയാള്‍ ചൂടാകാന്‍ തുടങ്ങി. "ഹും ക്യാ കര്‍ സകതേ ഹേ, കൊഷിഷ് തോ കിയ ഹേ ന, കോയി ശികയത് ഹൊ തോ കര്‍ ദേ ജാക്കെ" കുത്തിനു പിടിച്ചു പൊക്കി ഭിത്തിയില്‍ ചാരി നിര്‍ത്തി പൊട്ടിക്കാന്‍ ആഞ്ഞ എന്നെ നന്ദുവും മോഹനേട്ടനും, സെക്യൂരിറ്റി യും കൂടെ പിടിച്ചു മാറ്റി. അയാള്‍ ഇപ്പോള്‍ കാണിച്ചു തരം എന്ന് പറഞ്ഞു പോയി, പുറകെ മോഹനേട്ടനും. എന്തായാലും മോഹനേട്ടന്‍ അത് പരിഹരിച്ചു തിരിച്ചെത്തി പറഞ്ഞു "എടാ നീ ക്ഷമിക്കു, ഇപ്പോള്‍ ഒന്നും ചെയ്യണ്ട, ബോഡി പോസ്റ്റ് മോര്‍ട്ടം ചെയ്യണം, അവരെ നാട്ടില്‍ നാളെ തന്നെ അയക്കണം, ടിക്കറ്റ് എടുക്കണം." ചേച്ചിക്ക് injection കൊടുത്തു അതിനിടെ മയക്കി കിടത്തി ഇരുന്നു. രഘുവേട്ടന്‍ പുറത്തേക്ക് കരഞ്ഞു കൊണ്ടു വന്നു , പിന്നെ എന്നെയും നന്ദുവിനേം കെട്ടി പിടിച്ചു കരഞ്ഞു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കും. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. എന്‍റെ കൂട്ടുകാര്‍, സതീഷ്, സന്തു, പ്രസാദ്, അപരാധി, എല്ലാം പറന്നെത്തി. പിന്നെ ഞങ്ങള്‍ ബോഡി കൊണ്ടു പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോയി

ഞാന്‍ തന്നെ എല്ലാം എഴുതി കൊടുത്തു, റിലേഷന്‍ കോളത്തില്‍ ബ്രദര്‍ എന്ന് ഞാന്‍ കരഞ്ഞു കൊണ്ടു തന്നെ എഴുതി. അവളുടെ ആഭരണങ്ങള്‍ എല്ലാം എന്‍റെ കൈയില്‍ അവര്‍ ഊരി തന്നു. വിറയ്ക്കുന്ന കൈയ്യോടെ അത് വാങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തൊരു വിധി. എന്‍റെ ആരുമല്ലാത്ത ഇവള്‍ എന്‍റെ സഹോദരിയായി, പക്ഷെ അവളുടെ ചേതനയറ്റ ശരീരം കാണാന്‍ മാത്രം വിധിക്കപ്പെട്ടവന്‍. അതെല്ലാം കയ്യില്‍ വാങ്ങി, പുറത്തെ നീണ്ട കാത്തിരിപ്പു. അതിനിടയില്‍ മോര്‍ച്ചറിയിലെ ഒരു ലേഡി ഡോക്ടര്‍ വന്നു പറഞ്ഞു, "നിയൊക്കെ ഒരു സഹോദരന്‍ ആണോ, എന്തിനാ ഈ മഞ്ഞപിത്തം കൂടാന്‍ കാത്തിരുന്നേ, ഒന്നു ശ്രദ്ധിച്ചു ഇരുന്നു എങ്കില്‍..." എന്ത് പറയാന്‍, നിസഹായനായി കരഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കാരണം അവള്‍ എന്‍റെ സഹോദരി തന്നെ എന്ന് എന്‍റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. പിന്നെ ഒരുതരം നിര്‍വികാരത. യാത്രികമായി എല്ലാ ചലനങ്ങളും

അതിനിടയില്‍ മോഹനേട്ടന്‍ ടിക്കറ്റ് ഓഫീസില്‍ നിന്നും ശരിയാക്കി. രാവിലെ ആണ് ഫ്ലൈറ്റ്. ഹോസ്പിറ്റലിലെ എന്‍ ഓ സി മറ്റു papers, എംബാം ചെയ്യല്‍ എല്ലാം ഞൊടിയിട കൊണ്ടു നടന്നു. ഇതിനിടെ രഘു ചേട്ടനേം, ചേച്ചിയേം വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. മോഹനേട്ടന്റെ ഭാര്യയും സതീശന്റെ ഫാമിലിയും അവരെ അനുഗമിച്ചു. രാത്രി രണ്ടു മണിക്ക് ഞങ്ങള്‍ എല്ലാം കഴിഞ്ഞു തിരിച്ചു റൂമില്‍ വന്നു. വെളുപ്പിന് നാല് മണിക്ക് ഹോസ്പിറ്റലില്‍ പോയി, മോര്‍ച്ചറിയില്‍ നിന്നും അവളുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി, ഞങ്ങള്‍ ചേട്ടനേം ചേച്ചിയേം വീട്ടില്‍ ചെന്നു കൂട്ടി, പിന്നെ പാലം എയര്‍ പോര്‍ട്ട്‌. എന്‍റെ ഓഫീസിലെ രാജ്പാല്‍ജിയോട് ഇതിനിടെ കാര്യം പറഞ്ഞിരുന്നു. കാരണം പുള്ളി പണ്ടു ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ ജോലി ചെയ്തിരുന്നു. പുള്ളിയുടെ സുഹൃത്ത് "റൈന" സര്‍ എല്ലാ കാര്യങ്ങളും എയര്‍പോര്‍ട്ടില്‍ ശരിയാക്കി തന്നു. അങ്ങനെ അവളുടെ മൃത ശരീരവും, ഒരു അച്ഛന്റെയും അമ്മയുടെയും പ്രാണന്‍ പറിഞ്ഞ വേദനയും, എങ്ങലുകളും വഹിച്ചു ആ വിമാനം പറന്നു പൊങ്ങി. കണ്ണുനീരോടെ ഞങ്ങള്‍ അവരെ യാത്രയാക്കി.

മോളെ നീ, ഇന്നും ഈ ഏട്ടന്മാരുടെ മനസ്സില്‍ ഉണ്ട്. ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ ആവില്ല നിന്നെ. കാരണം ഞങ്ങളുടെ മനസ്സില്‍ "കുറുമ്പ് കാട്ടി, ചെവിക്കു നല്ല കിഴുക്കും വാങ്ങി, എന്റെയും നന്ദൂന്റെയും വിരലില്‍ തൂങ്ങി ചാഞ്ഞാടുന്ന ഞങ്ങളുടെ കുഞ്ഞനുജത്തി അല്ലെ നീ"

വാല്‍കഷ്ണം: കഴിഞ്ഞിടെ എന്‍റെ പഴയ ഡയറിയില്‍ നിന്നും ഒരു ഡത്ത്‌ സര്‍ട്ടിഫിക്കറ്റ് കോപ്പി കിട്ടി. അത് കൊണ്ടാണ് ഇതു എഴുതാന്‍ കാരണം.
രണ്ടു ഭാഗമായി എഴുതാം എന്ന് വിചാരിച്ചു എങ്കിലും ജീവിച്ചിരിക്കുന്ന പലര്‍ക്കും വേദന ഉണ്ടാക്കും എന്നതിനാല്‍ ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. അവളുടെ ആത്മാവിനെ നോവിക്കാന്‍ ആവില്ല അതിനാല്‍ മാത്രം.

Monday, February 2, 2009

ഉണ്ട ചോറിനു നന്ദി [അവസാന ഭാഗം ]

അങ്ങനെ ബെല്ലടിച്ചതും ഞാനും ബിനുവും ഒറ്റ ഓട്ടമായിരുന്നു. വീട്ടില്‍ എത്തി അമ്മ അവനെ കണ്ടു, സംസാരിച്ചു, ആ മുറിവില്‍ അമ്മ തൊട്ടപ്പോള്‍ അവന്‍ ആ കൈയില്‍ മുഖം ചേര്ത്തു കരഞ്ഞു. പിന്നെ ഞങ്ങള്‍ ഊണ് കഴിക്കാന്‍ ഇരുന്നു. ആദ്യത്തെ ഉരുള എടുത്തപ്പോള്‍ രണ്ടു തുള്ളി കണ്ണ് നീര്‍ ചോറില്‍ വീണു. അമ്മ അവന്റെ മുടിയില്‍ തലോടി പറഞ്ഞു "മക്കളെ ഊണ് കഴിക്കുമ്പോള്‍ കരയാന്‍ പാടില്ല, ഇനി മുതല്‍ ഞാനല്ലേ നിന്റെ അമ്മ" അത് പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണും നിറഞ്ഞു. അവര്ക്കു ഒരു കമ്പനി കൊടുക്കാന്‍ ഞാനും കരഞ്ഞു. കാരണം എന്തൊക്കെ പറഞ്ഞാലും ഫുഡ് മുന്നില്‍ ഉണ്ടേല്‍ ഞാന്‍ അന്നും എന്നും അത് കഴിഞ്ഞിട്ടേ ഉള്ളു. ഏത്?? അങ്ങനെ ഞങ്ങള്‍ നല്ല കൂട്ടായി. എന്റെ നേരെ നിന്നു ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ ഞാന്‍ കിരീടത്തിലെ കൊച്ചിന്‍ ഹനീഫ ആവും. അവന്‍ മോഹന്‍ലാലും. അങ്ങനെ നാലാം ക്ലാസ്സിലെ പഠിപ്പ് തീര്ന്നു. അവനും ആ വര്ഷം ഒരു പാടു നാള് കൊണ്ടു ആഗ്രഹിച്ച കാര്യം നടന്നു. ഞങ്ങള്‍ പാസായി. ഞാന്‍, ഊഞ്ഞാല്‍, ഞൊട്ട, കാക്ക സുര, മത്തന്‍ സന്തോഷ്, വെള്ള പാട്ട, ടീമുകള്‍ ഇനി ഏത് സ്കൂളില്‍ പഠിക്കും എന്ന ഡിസ്കഷന്‍ തുടങ്ങി. പിന്നെ ഐ എ എസിന് അല്ലെ പോകാന്‍ പോണേ. കാരണം അഞ്ചു മുതല്‍ പത്തു വരെ കലവൂര്‍ ഗവണ്മെന്റ് സ്കൂള്‍ ഉണ്ട്. അവിടെ ഒത്തിരി ടീം കാണും. പിന്നെ സമരം ചെയ്യാം. അടുത്ത് മനോരമ കൊട്ടക ഉണ്ട്. കഷ്ണം കാണാം ( അത് തന്നെ കുമാര സംഭവം പുരാണ പടം) ഞങ്ങള്‍ എല്ലാവരും സാറ്റ് കളിക്കുന്ന മൂവാണ്ടന്‍ മാവേല്‍ കല്ലെറിഞ്ഞു മാങ്ങാ തിന്നു കലവൂര്‍ സ്കൂള്‍ തന്നെ മതി എന്ന ബില്‍ ഒരേ സ്വരത്തില്‍ പാസാക്കി. അങ്ങനെ ഞാന്‍ വീട്ടില്‍ എത്തി. ആ സമയത്തു എന്റെ ഇളയ മാമ്മന്‍ വീട്ടില്‍ ഡല്‍ഹിയില്‍ നിന്നും വന്ന സമയം. വീട്ടില്‍ ഞാന്‍ കലവൂര്‍ സ്കൂള്‍ മതി എന്ന് പറഞ്ഞു. അച്ഛന്‍ ഒരു വിധത്തില്‍ സമ്മതിച്ചു. കാരണം അടുത്താണ്. ഒത്തിരി സീനിയര്‍ ചേട്ടന്‍ ആന്‍ഡ് ചേച്ചിമാര്‍ അടുത്തുള്ള വീട്ടില്‍ നിന്നും അവിടെ പഠിക്കുന്നുണ്ട്. കാട്ടൂര്‍ സ്കൂള്‍ നല്ല അകലം ആണ്. കടലിന്റെ അടുത്തായി. പക്ഷെ എന്റെ അമ്മാവന്മാര്‍ എല്ലാം പഠിച്ചത് അവിടെ ആണ്. അന്നേരം ഇളയ അമ്മാവന്‍ പറഞ്ഞു "ഇവന്‍ കലവൂര് പഠിച്ചാല്‍ ശരിയാവില്ല , (പുള്ളിക്ക് എന്റെ സ്വഭാവം അറിയാം). കാട്ടൂര് പഠിച്ചാല്‍ ഇവന് ഡിസ്സിപ്ലിന്‍ വരും, പിന്നെ എന്നെ പഠിപ്പിച്ച സിസ്റ്റര്‍ എലിസബത്ത്‌ ആണ് ഇപ്പോള്‍ ഹെഡ് മാസ്റ്റര്‍. ഞാന്‍ പറഞ്ഞു കൊള്ളാം" അത് കേള്‍ക്കാന്‍ കാത്തിരുന്ന അമ്മ പ്രമേയത്തെ പിന്താങ്ങി. അച്ഛന്‍ തിലകന്‍ ആയി. "കാട്ടൂര്‍ര്‍ര്‍ര്‍... മതി" എന്റെ എതിര്‍പ്പുകള്‍ വിലപ്പോയില്ല. ഒത്തിരി കരഞ്ഞു നോക്കി. അച്ഛന്‍ ചൂരല്‍ എടുത്തപ്പോള്‍ ഡിസന്റ് ആയി ഇറച്ചി കൂട്ടി ചോറുണ്ട് കിടന്നുറങ്ങി. കമ്പ്ലീറ്റ്‌ പ്ലാന്‍ ചീറ്റി പോയി. യു ഡീ എഫിലും സി പീ എമ്മിലും മുന്നണി പ്രവേശം ലഭിക്കാഞ്ഞ മുരളിയുടെ അവസ്ഥ. അന്ന് സ്വന്തായിട്ട്‌ സ്കൂള്‍ തുടങ്ങാന്‍ പറ്റില്ലല്ലോ. മുരളിക്ക് എന്‍ സി പീ എങ്കിലും ഉണ്ടായിരുന്നു.

അങ്ങനെ വേദനയോടെ ഞാന്‍ കാട്ടൂര് എന്റെ പഠനം തുടങ്ങി. എന്റെ കൂട്ടുകാര്‍ (ഇന്ക്ലൂടിംഗ് ഞൊട്ട) കലവൂരും പഠനം തുടങ്ങി. അവന്മാര്‍ അവിടെ തകര്‍ക്കാന്‍ തുടങ്ങി. ഞാന്‍ മാത്രം ഒറ്റയ്ക്ക് കാട്ടൂര്‍ സ്കൂളില്‍. അന്ന് കാട്ടൂര് സമരം പോയിട്ട് ഒരു മരം പോലും അടുക്കില്ല സ്കൂള്‍ കോമ്പൌണ്ടില്‍. കലവൂര്‍ സമരം, അടി, ഇടി, ബസ്സ് തടയല്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍. എന്റെ മനസിന്റെ സമനില തെറ്റുന്ന കാര്യങ്ങള്‍ ആയിരുന്നു അതെല്ലാം, എന്നാലും ഞൊട്ട മിക്കപ്പോഴും വീട്ടില്‍ വന്നു അച്ഛന്‍, അമ്മ എല്ലാരേയും കാണും ഭക്ഷണം കഴിക്കും, ചിലപ്പോള്‍ വീട്ടില്‍ തങ്ങും, ഞങ്ങള്‍ രണ്ടു സ്കൂളിലെയും കാര്യങ്ങള്‍ ചര്ച്ച ചെയ്യും. സമരം ഉള്ള മിക്ക ദിവസം അവന്‍ സൈക്കിള്‍ വാടകക്ക് എടുത്തു എന്റെ സ്കൂളില്‍ വന്നു എന്നെ പിക്ക് ചെയ്യും. അവനാണ്‌ എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് തന്നെ. അന്ന് എന്റെ ആകെ സമാധാനം വീടിന്റെ വാതുക്കലെ ജൂലിയും കാട്ടൂര്‍ സ്കൂളില്‍ ആണ്. അവളും ഞാനും ഒന്നിച്ചാണ് പോകുന്നെ. (കളികൂട്ടുകരിയാണ്‌). ഞൊട്ട ബിനു ഏഴില്‍ വച്ചു ടീച്ചര്‍ എന്തോ കാര്യത്തിന് അവനെ തല്ലി. അവന്‍ ചൂരല്‍ ഓടിച്ചു ദൂരെ എറിഞ്ഞു. ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത്തെ പേരുള്ള അവനെ സ്കൂളില്‍ നിന്നും പുറത്താക്കി. എന്നോടും ആരോടും ഒന്നും പറയാതെ അവന്‍ നാടു വിട്ടു. കുണ്ടറ എന്ന സ്ഥലത്തേക്ക് ( അന്ന് കുണ്ടറ ഗള്‍ഫ് എന്നാണ് ഞാന്‍ വിചാരിച്ചേ) അവന്റെ ചേട്ടന്‍ അവനെ തല്ലിയെന്നോ അങ്ങനെ എന്തൊക്കെയോ ഉണ്ടായി. കുറെ നാള്‍ അതൊരു വേദന ആയി മനസ്സില്‍ കിടന്നു. (എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചതും ഈ വേദന തന്നെ). ഞാന്‍ തരകെടില്ലാതെ പഠിച്ചു പത്താം ക്ലാസും പാസായി. പിന്നെ പ്രീ-ഡിഗ്രി, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി(ചുമ്മാ എഴുതാല്ലോ, പ്രീ ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റ് കണ്ടെചാലും മതി, ജമ്പോ ബുക്ക് ലെറ്റ് ആണ്, ഞാന്‍ പ്രീ ഡിഗ്രി പാസായ കാര്യം വീട്ടില്‍ അച്ഛനോട് പറയാന്‍ പെട്ട പാടു. എന്തേലും പറ്റിയാല്‍...എങ്ങനെയുള്ള കാര്യങ്ങള്‍ സൂക്ഷിച്ചല്ലേ പറയേണ്ടേ).

അങ്ങനെ ഞൊട്ട യുടെ ഒരു വിവരം പോലും ഇല്ലാതായി. പ്രായ പൂര്‍ത്തി ആയി വീടുകാര്‍ക്ക് ആന്‍ഡ് നാട്ടുകാര്‍ക്ക് എന്നെ കുറിച്ചു മതിപ്പു തോന്നി തുടങ്ങിയപ്പോള്‍ അച്ഛന്‍ എനിക്കുള്ള റേഷന്‍ സ്റ്റോപ്പ് ചെയ്തു. പിന്നെ ടീച്ചര്‍ ആയി ഉള്ള പ്രണയം തകര്‍ന്നു. ( അത് ഞാന്‍ ഡിസംബറിന്റെ നഷ്ടത്തില്‍ പറഞിട്ടുണ്ട്‌) അങ്ങനെ സ്വന്തമായി റേഷന്‍ കട നടത്താന്‍ ഡല്‍ഹിക്ക് യാത്ര തിരിച്ചു.ഞൊട്ട ഇതിനിടെ തിരിച്ചെത്തി എന്നും അറിഞ്ഞിരുന്നു . അവന്‍ വിപ്ലവ പാര്‍ട്ടി യില്‍ ചേര്ന്നു. പിന്നെ ഒരു പാടു കേസും വഴക്കും, അങ്ങനെ അവന്റെ കഥ കേട്ടു ഒത്തിരി വേദന തോന്നി. ഇടക്ക് എങ്ങാനും ഞങ്ങള്‍ പരസ്പരം കണ്ടാല്‍ ഒന്നു ചിരിക്കും. അല്ലാതെ നോ മൈന്‍ഡ്. എന്റെ അമ്മയെ കണ്ടാലും മൈന്‍ഡ് ചെയ്യില്ല. പിന്നെ ഞാനും വല്ലപ്പോഴും പത്തു ദിവസത്തേക്ക് ലീവിനു വരും, പോകും. ഒരിക്കല്‍ അറിഞ്ഞു അവന്‍ ഒരു quotation ടീമിലും അംഗം ആയി എന്നും വഴക്കും ബഹളവും ഒക്കെ ആയി നടക്കുന്നു എന്ന്. ഒരു മാതിരി പെട്ട ആള്‍ക്കാര്‍ക്ക് വരെ ഇവനെ പേടി ആയി. എനിക്കും പേടി ഉണ്ടായിരുന്നു. പഴയ മൈന്‍ഡ് അല്ലല്ലോ.
************************************************************************************
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ലീവിനു വന്ന സമയം. എന്റെ നേരെ പടിഞ്ഞാറെ വീട്ടിലെ മുരളി ചേട്ടന്റെ അനിയന്റെ (ഷാജി) കല്യാണം ആയി. തലേ ദിവസം മുതല്‍ പരിപാടിയും ബഹളം ഒക്കെ ആയി പോയി. ഷാജി ജോലി ചെയ്യുന്നത് കുറച്ചു ദൂരെ ആണ്. അവിടുത്തെ കുറച്ചു പിള്ളേരും ഉണ്ട്. ഇവന്മാര്‍ രാത്രീല്‍ ഞാനുമായി ഒന്നു ഉരസി. കല്യാണം അല്ലെ അത് കാരണം compramise ആക്കി ഷാജി രംഗം ശാന്തം ആക്കി. വിട്ടു. ഞങ്ങള്‍ മറന്നു കളഞ്ഞു അക്കാര്യം. പിറ്റേന്ന് കല്യാണത്തിന് ഷാജി ഞങ്ങള്ക്ക് ടീമിന് പോകാന്‍ ഒരു വണ്ടി സെപരേറ്റ് ഇട്ടിരുന്നു. വെള്ളമടിയും പാട്ടും കൂത്തുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.അമ്പലപ്പുഴയില്‍ ആയിരുന്നു കല്യാണം. കല്യാണം എല്ലാം ഭംഗിയായി നടന്നു. ഞങ്ങള്‍ കല്യാണ വീടിന്റെ അടുത്തുള്ള ഒരു പറമ്പിലേക്ക്‌ വണ്ടി മാറ്റി ഇട്ടു. ബാക്കി തീര്‍ക്കാന്‍ തുടങ്ങി. അന്നേരം ഇടി തങ്ങി ഒരു കുപ്പിയുമായി കല്യാണ വീട്ടില്‍ നിന്നും ജ്യൂസ്‌ എടുക്കാന്‍ പോയി. എടുത്തു വരുന്ന വഴി ഇവന്മാരുടെ വണ്ടി ഇട്ടതിന്റെ മറയില്‍ നിന്നു മൂത്ര ശങ്ക തീര്‍ത്തു വരുമ്പോള്‍ ആ ടീമിലെ ഒരുത്തന്‍ എവിടെ നിന്നോ വന്നു ഇവന്റെ കുത്തിനു പിടിച്ചു, അവരുടെ വണ്ടിയില്‍ നിന്നും ഇവന്‍ ജ്യൂസ്‌ കട്ട് എന്ന്. (അവന്മാര്‍ക്ക് ജീപ്പ് ആണ്). ഇടി തങ്ങി പറഞ്ഞിട്ട് ഇവന്‍ കേട്ടില്ല. അവസാനം കുരു പൊട്ടി ഇവനെ പിടിച്ചു ഒരു തള്ളും ഒരു ഇഫക്ട്നും വേണ്ടി രണ്ടു തെറിയും ചുമ്മാ ഡെഡിക്കേറ്റ് ചെയ്തു അളിയന്‍ വന്നു ഞങ്ങളോട് കാര്യം പറഞില്ല അതിന് മുന്നേ ലവന്‍ പോയി അവന്റെ ടീമും ആയി വന്നു. ഞാനുമായി തലേന്നു രാത്രിയില്‍ ഉടക്കിയ ആളാണ് നേതാവ്. ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു, ഷാജിയുടെ കൂട്ടുകാര്‍ എത്ര നല്ലവര്‍ എന്ന് ഇവന്റെ പെണ്ണുമ്പിള്ള ഇന്നു മനസിലാക്കും.അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി. ഒടുവില്‍ അടിക്കാന്‍ കൈ പൊക്കിയ അമ്പലകാടനെ ഞാന്‍ തടഞ്ഞു നിര്‍ത്തി, കാരണം അടി തുടങ്ങിയാല്‍ നാളത്തെ പത്രത്തില്‍ വാര്ത്ത വരും, കല്യാണ വീട്ടില്‍ മദ്യപിച്ചു എത്തിയ വരന്റെ സംഘം തമ്മില്‍ അടി, ഒടുവില്‍ പെണ്ണിന്റെ വീട്ടുകാര്‍ കൈ ഏറ്റം ചെയ്തു പോലീസില്‍ ഏല്പിച്ചു. പിന്നെ വീട്ടില്‍ അച്ഛന്‍ കേറ്റില്ല എന്ന് മാത്രമല്ല ജാമ്യത്തില്‍ എടുക്കാന്‍ പോലും വരില്ല. ഒരു വിധത്തില്‍ സമാധാനിപ്പിച്ചു ഞാന്‍ തന്നെ രംഗം ശാന്തം ആക്കി. അന്നേരം അവരില്‍ ഒരുത്തന്‍ പറഞ്ഞു "നിയൊക്കെ തിരിച്ചു വാ അന്നേരം കാണിച്ചു തരാമെന്ന്. നമ്ബോലനും വിളിച്ചു പറഞ്ഞു "ആയിക്കോട്ടെ കൊട്ടെല്‍ വാരി എടുക്കേണ്ടി വരും നിന്നെയൊക്കെ"

അങ്ങനെ എല്ലാം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു കലവൂരില്‍ എത്തി. അവന്മാരെ കണ്ടില്ല. ഞങ്ങള്‍ രാത്രിയില്‍ ഷാജിയുടെ വീട്ടില്‍ ചെന്നു. വര്‍ത്തമാനം വിത്ത് വെടി പറച്ചില്‍ നടത്തി ഷാജി തന്ന ഫൈനല്‍ ഫുള്ളും കൊണ്ടു പയ്യെ എന്റെ വീടിന്റെ തന്നെ വടക്കേ പറമ്പിലേക്ക്‌ നീങ്ങാന്‍ തുടങ്ങി. നമ്പോലന്‍ അന്നേരം ഓടി വന്നു പറഞ്ഞു "അളിയാ അവന്മാര്‍ കുറച്ചു ഗാന്ഗ് ആയി നിന്റെ പറമ്പില്‍ നില്‍ക്കുന്നുണ്ട്‌. നിന്നെ തല്ലാന്‍ ആണ് പ്ലാന്‍. അവര്മാര്‍ കൂടുതല്‍ ഉണ്ട്. പിന്നെ വേറൊരു കാര്യം ബിനുവിനെ അവന്മാര്‍ വിളിച്ചു, അതില്‍ ഒരുത്തന്റെ കൂട്ടുകാരന്‍ ആണ്. അളിയാ എന്ത് ചെയ്യും, നിനക്കു മറ്റന്നാള്‍ തിരിച്ചു പോകേണ്ടേ" ബിനു എന്ന് കേട്ടതും ഞാന്‍ പറഞ്ഞു "എടാ അവന്‍ എന്നെ എന്ത് ചെയ്യാനാ, ഞാന്‍ അവനോടു കാര്യം പറയാം". നമ്പോലന്‍ പറഞ്ഞു "എടാ അവന്‍ പഴയ ബിനു അല്ലാ, അവന്‍ നീ ആണല്ലോ എന്ന ഫീലിങ്ങ്സ് കാണിക്കില്ല, ആര്‍കിട്ടയാലും തല്ലും." ഞാന്‍ പറഞ്ഞു "എന്തായാലും നീ വാ, എന്റെ പറമ്പില്‍ അല്ലെ നിക്കുന്നെ, അവിടിരുന്നു ഫുള്‍ തീര്‍ക്കാം, എല്ലാരേം വിളി" അങ്ങനെ ഞങ്ങള്‍ കുറച്ചു പേര്‍ എന്റെ പറമ്പില്‍ എത്തി, ഒക്കടയില്‍ ഇരുന്ന ഗ്ലാസും, ഷാജിയുടെ വീട്ടില്‍ നിന്നും എടുത്ത വാഴയിലയിലെ അച്ചാറും, ഒരു ജഗ്ഗില്‍ കിണറ്റില്‍ നിന്നും കോരിയ വെള്ളവും ആയി ഇവന്മാര്‍ ഇരിക്കുന്ന സ്ഥലത്തു നിന്നും കുറച്ചു മാറി സ്ഥലം പിടിച്ചു. ചെറിയ തോതില്‍ ഇരുട്ട് ഉണ്ട് എങ്കിലും, എന്റെ വീട്ടിലെ വെട്ടവും മറ്റും ഉള്ള കാരണം ഒരു മാതിരി കാണാം. [പറമ്പിലെ വെള്ളമടിയുടെ ഒരു ഫോട്ടം താഴെ കൊടുക്കുന്നു]

അടി തുടങ്ങി കുറച്ചു കഴിഞ്ഞു ഇവന്മാര്‍ എന്തെ തല്ലാന്‍ വരാത്തത് എന്ന് കരുതി എല്ലാരും ഇരുന്നപ്പോള്‍, ഒരു ബൈക്ക് റോഡില്‍ വന്നിട്ട് അതില്‍ നിന്നും ഒരാള്‍ ഇവന്മാരുടെ അടുത്തേക്ക് വന്നു. വന്നവന്‍ ചോദിച്ചു "എവിടെടാ നിയുമായി ഉടക്കിയ &^%$@ളി??" അവരുടെ കൂട്ടത്തില്‍ നിന്നും മറുപടി "അണ്ണാ ദെ അവിടെ ഇരിക്കുന്നു" വന്നയാള്‍ ബിനു ആണെന്ന് എനിക്ക് മനസിലായി ഒപ്പം നല്ല പാമ്പും. അവന്മാര്‍ നടന്നു ഞങ്ങളുടെ അടുത്തേക്ക് ഒരു ടോര്‍ച്ചും കൊണ്ടു വന്നു. അന്നേരം ബിനു ചോദിച്ചു "അവന്‍ ഷാജിയുടെ കൂട്ടുകാരന്‍ ആണോ, എവിടെ ഉള്ളതാ" മറുപടി വന്നു "അണ്ണാ പേരു അറിയില്ല, ഞാന്‍ അധികം കണ്ടിട്ടില്ല, ഡല്‍ഹിയില്‍ എങ്ങന്ട് ജോലി ഉള്ള @#$^&ളി ആണ്, ഇവന്‍ ആണ് ഇച്ചിരി കടി കൂടുതല്‍" ( എനിക്ക് ക്രിമി കടി ഉള്ള കാര്യം അല്ലാ കേട്ടാ). എന്‍റെ അടുത്ത വന്ന അവന്‍ എന്‍റെ കുത്തിനു പിടിച്ചു അല്‍പ്പം പൊക്കി നിര്‍ത്തി "എന്നിട്ട് ടോര്‍ച്ചു മേടിച്ചു എന്‍റെ മുഖത്തടിച്ചു. പെട്ടന്ന് അവന്‍ പിടി വിട്ടു പുറകോട്ടു മാറി. എന്നിട്ട് "എടാ കുറുപ്പേ നിയാ" , എന്ന് ചോദിച്ചു തിരിഞ്ഞു അവന്റെ പുറകില്‍ നിന്ന അവന്റെ കൂട്ടുകാരന്റെ ചെവിക്കല്ല് നോക്കി ഒരടി. ഒരടി എന്നാല്‍ തകര്‍പ്പന്‍ അടി, അവന്‍ വട്ടം കറങ്ങി നിലത്തു വീണു. ആ ടീമില്‍ ഉള്ള എല്ലാത്തിനിട്ടും അവന്‍ പൊട്ടിച്ചു. അടി ഇപ്പോള്‍ കിട്ടും എന്ന് കരുതി നിന്ന ഞാനും കൂടുകാരും കണ്ണും തള്ളി അച്ചാര്‍ പുരണ്ട വിരലുകളുമായി നിന്നു. ഒടുവില്‍ അലറി കൊണ്ടു അവനെ വിളിച്ചു വരുത്തിയ അവനെ പൊക്കി എടുത്തിട്ട് പറഞ്ഞു "കുറുപ്പ് ആരാണെന്നു നിനക്കറിയില്ല, അവന്റെ അമ്മ ഉണ്ടാക്കിയ ചോറ് ഒത്തിരി ഉണ്ടതാ ഞാന്‍, നിയൊക്കെ ഇപ്പളാണ് എന്നെ അറിയുന്നേ, അവന്‍ എന്‍റെ ആരാണെന്നു നിനക്കറിയാമോ" എന്ന് ചോദിച്ചു വീണ്ടും അടിക്കാന്‍ കൈ പൊക്കിയ അവന്റെ കയില്‍ ഞാന്‍ പിടിച്ചു എന്നിട്ട് പറഞ്ഞു "പോട്ടട അവന്മാര്‍ക്ക് അറിയില്ലല്ലോ" അന്നേരം ബിനു പറഞ്ഞു "എടാ ഞാന്‍ ഒരു പാര്‍ടിയില്‍ ഇരിക്കുവാരുന്നു, അടിച്ച് പാമ്പ് ആയി ഇരിക്കുമ്പോള്‍ ഇവന്‍ വന്നു പറഞ്ഞു. ഷാജിയുടെ കല്യാണത്തിന് വന്ന ഒരുത്തനുമായി ഉടക്കി, ആളിനെ അധികം കണ്ടിട്ടില്ല എന്ന്, പിന്നെ നീ ഡല്‍ഹിയില്‍ അല്ലെ, ഞാന്‍ ഓര്‍ത്തു വേറെ ഏതേലും ടീം ആണ്, നീ എവിടെ ഉള്ള കാര്യം എനിക്കറിയില്ല, പിന്നെ ഇവന്മാര്‍ക്ക് നിന്നെ അറിയാന്‍ പാടില്ലല്ലോ, വിര പോലെ ഇരുന്ന നീ അല്ലല്ലോ ഇപ്പോള്‍". ഞാന്‍ ചോദിച്ചു " നീ പഴയത് ഒന്നും മറന്നില്ല അല്ലെ" അവന്‍ എന്‍റെ തോളില്‍ കൈ വച്ചിട്ട് പറഞ്ഞു "എങ്ങനെ മറക്കുമെട, നിന്റെ അമ്മ എന്നെ എന്തോരും ഊട്ടിയിരിക്കുന്നു, അത് ഞാന്‍ മറക്കുമോട, പിന്നെ എനിക്ക് ഒരു പാടു പ്രശ്നങ്ങള്‍ ഉണ്ട്, നിയുമായി വീണ്ടും പഴയ പോലെ നടന്നാല്‍ എന്നോടുള്ള ശത്രുത നിനക്കും കിട്ടും, കാരണം നീ പുറത്തല്ലേ ജോലി ചെയുന്നെ, അതാ ഞാന്‍ കൂടുതലും ഒഴിഞ്ഞു മാറിയത്, " തുളുമ്പി വന്ന കണ്ണ് നീര്‍ ഞാന്‍ തുടച്ചു. നിറഞ്ഞ അവന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു എന്‍റെ പഴയ സ്കൂള്‍ ബാല്യവും.

ഈ സമയം കൊണ്ടു മറ്റേ ടീം ഏത് വഴി പോയെന്ന് കണ്ടില്ല. അവന്റെ നെറ്റിയിലെ പഴയ മുറിപ്പാടില്‍ തൊട്ടു ഞാന്‍ ചോദിച്ചു "അളിയാ ഇത് ഓര്‍മയുണ്ടോ" അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു "എന്‍റെ പൊന്നളിയ ആര്‍ക്കിട്ട് തല്ലിയാലും നിന്നെ തല്ലാന്‍ എനിക്കിപ്പോളും പേടിയാ, എപ്പഴാ നീ വിറകു എടുക്കുന്നെ എന്നാര്‍ക്കറിയാം" കൂട്ട ചിരിയില്‍ ഞാനും അവനും പങ്കു ചേര്‍ന്നപ്പോള്‍ മനസ് കൊണ്ടു ഞങ്ങള്‍ ആ പഴയ നാലാം ക്ലാസ്സില്‍ ആയിരുന്നു. കല്ലുകള്‍ പെറുക്കി മാവില്‍ എറിഞ്ഞും, പ്രാവിനെ ഓടിച്ചും, കശുവണ്ടി കട്ട് കോല്‍ ഐസ് തിന്നും ഞങ്ങള്‍ നടന്നു. ആ പഴയ സ്കൂള്‍ മുറ്റത്തു കൂടി. (അവസാനിപ്പിച്ചു ഒരു വിധത്തില്‍)

വാല്‍കഷ്ണം: ഇന്നു അളിയന്‍ പെണ്ണൊക്കെ കെട്ടി രണ്ടു കുട്ടികളുമായി കഴിയുന്നു, സുഖമായി, സന്തോഷത്തോടെ, അപ്പഴും ഞാന്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക്"